ചോറ്റാനിക്കര: പ്രമുഖ വാദ്യകലാവിദഗ്ധന് കുരീക്കാട് പത്മാലയത്തില്‍ സദനം ദിവാകരമാരാര്‍ (78) അന്തരിച്ചു. ഇന്നലെ രാവിലെ 6.30 ന് ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ഓമന. മക്കള്‍: രാധിക (പവര്‍വേള്‍ഡ്), രതിക, രാജേഷ് (ഷാര്‍ജ). മരുമക്കള്‍: ഉണ്ണികൃഷ്ണന്, പ്രമോദ്, ജയശ്രീ.
എല്ലാ ക്ഷേത്രവാദ്യങ്ങളും കൈകാര്യം ചെയ്തിരുന്ന ദിവാകര മാരാര്‍ പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്ര കാരായ്മക്കാരനായിരുന്നു. പിറവം പാഴൂരില്‍ കൊട്ടാരപ്പാട്ട് ഇല്ലത്ത് 1937 ഏപ്രില്‍ 29 ന് ജനിച്ചു. നല്ലൂരില്ലത്ത് വെങ്കിട്ടരമണന് എമ്പ്രാന്തിരിയുടെയും പാറുക്കുട്ടി മാരസ്യാരുടെയും മകനാണ്. എട്ട് വയസുമുതല്‍ വാദ്യകല അഭ്യസിച്ചു. അമ്മാവനായ നാരായണമാരാര്‍, കുഞ്ഞികൃഷ്ണമാരാര്‍ എന്നിവരായിരുന്നു ആദ്യഗുരുക്കന്മാര്. കഥകളിമേളത്തില്‍ കലാനിലയം അപ്പുമാരാരും പല്ലശ്ശന ചന്ദ്രമന്നാടിയരുമായിരുന്നു ഗുരുക്കന്മാര്. ഇടയ്ക്ക, ചെണ്ട, തിമില തുടങ്ങി വാദ്യ ഉപകരണങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സദനം കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം രാമന്‍കുട്ടിനായര്‍ തുടങ്ങിയ പ്രമുഖ കഥകളിനടന്മാര്ക്കുവേണ്ടി ചെണ്ടവാദനം നടത്തിയിട്ടുണ്ട്. സദനത്തിന്റെ വാദ്യകലാരംഗത്തുള്ള സേവനം കണക്കിലെടുത്ത് 2009 ല്‍ ശിഷ്യഗണങ്ങള്‍ ചേര്ന്ന്എറണാകുളത്തുവെച്ച് വീരശൃംഖല നല്കി ആദരിച്ചിരുന്നു. പതിനായിരത്തില്‍പ്പരം േവദികളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന് അനേകം ശിഷ്യരുമുണ്ട്. 2001 ല്‍ കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. വൈക്കം ക്ഷേത്രകലാപീഠത്തിന്റെ പ്രിന്‍സിപ്പലായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.
1997 ല്‍ താമരക്കുളങ്ങര ക്ഷേത്രസമിതി പുരസ്കാരം, തൃപ്പൂണിത്തുറ കഥകളികേന്ദ്രം, തൃപ്പൂണിത്തുറ സഹൃദയവേദി, അഖിലകേരള മാരാര്‍ ക്ഷേമസഭ, കൊച്ചിന് ദേവസ്വം ബോര്‍ഡ്, കൊച്ചി കണയന്നൂര്‍ താലൂക്ക് എന്‍എസ്എസ് കരയോഗം യൂണിയന്, അമൃതാനന്ദമയീമഠം, നിരവധി ക്ഷേത്രസമിതികള്, പുരോഗമന കലാസാഹിത്യസംഘം, കേരള ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: