കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ പുതുക്കിയ പരിഷ്ക്കാരങ്ങള്‍ ആഗസ്ത്ഒന്നുമുതല് നിലവില്‍ വരും. തടവുകാരുടെ ഭക്ഷണക്രമത്തിലും വിടുതല്‍ നിയമത്തിലുമാണ് സമഗ്രമായ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നത്. തടവുകാരുടെ വിടുതല്‍ സംബന്ധമായ എല്ലാ നടപടി ക്രമങ്ങളും വെകുന്നേരം 5 വരെയെന്നത് രാത്രി 9 മണിവരേയാക്കും.
തടവുകാരെ വിട്ടയച്ചതോ ജാമ്യമനുവദിച്ചതോ ആയ കോടതി ഉത്തരവുകള്‍ രാത്രി 7 മണിക്കകം ജയിലില്‍ എത്തിച്ചാല്‍ 9 മണി വരെ തടവുകാരനെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കും. സ്ത്രീകളുടെ കാര്യത്തില്‍ ഇത് ബാധകമായിരിക്കില്ല. ബന്ധുക്കളെത്തിയില്ലെങ്കില്‍ 6 മണിക്കുശേഷം വിടില്ല. തൊട്ടടുത്ത ദിവസം മാത്രമേ പുറത്തുവിടുകയുളളൂ. തടവുകാരുടെ പരോളിലും പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. 10 മാസം തടവ് അനുഭവിക്കുന്നയാള്‍ക്ക് 60 ദിവസം പരോള്‍ അനുവദിക്കും.
രണ്ടു തവണ അനുഭവിക്കുന്ന പരോള്‍ 15 ദിവസം വീതം അനുഭവിക്കാനും അനുവാദം നല്‍കും. നിലവില്‍ 30 ദിവസം പരോള്‍ അനുവദിക്കാനുളള അധികാരം ഇനി മുതല്‍ ജയില്‍ സൂപ്രണ്ടിനായിരിക്കും. വധശിക്ഷ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയ്ക്ക് 2 ലക്ഷം രൂപവരെ നല്കാന് നിര്‍ദ്ദേശം ഉണ്ട്. ഇതുവരെ ഇത് 500 രൂപയയായിരുന്നു. ആളുകളെ ആരാച്ചാരുമാരായി കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജീവനക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ജയില്‍ സൂപ്രണ്ടിന് അനുയോജ്യരായ വ്യക്തികളെയോ സംഘത്തെയോ നിയോഗിക്കാവുന്നതാണ്. ഇത്തരം കണക്കുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും പുതിയ ജയില്‍ ചട്ടത്തില്‍ നിര്‍ദ്ദേശം ഉണ്ട്.
മാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ 17 മുതല്‍ സംസ്ഥാനത്തെ ജയിലുകളില്‍ പുകവലി പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 1മുതല്‍ ജയില്‍ തടവുകാരുടെ ഭക്ഷണ ക്രമത്തിലും മാറ്റങ്ങള്‍ വരുത്തുകയാണ്. നിലവില്‍ എല്ലാ ദിവസവും പ്രഭാത ഭക്ഷണമായി നല്‍കിയിരുന്നത് ഇനി മൂന്നു ദിവസമായി ചുരുക്കുകയും ബാക്കി വരുന്ന മൂന്നു ദിവസങ്ങളില്‍ ഉപ്പുമാവും വാഴപ്പഴവും ഞായറാഴ്ചകളില്‍ ഇഡ്ഡലിയോ ദോശയോ നല്‍കും.
ഉച്ചഭക്ഷണത്തിന് നല്കി വന്നിരുന്ന കറിയും ഇനിയുളള ദിവസങ്ങളില്‍ മാറും ഇറച്ചിയും സാമ്പാറും മാത്രം നല്‍കിയിരുന്നത് ഇനിമുതല്‍ അവിയല്‍, പുളിശ്ശേരി, തോരന്‍, അച്ചാര്‍ തുടങ്ങി വിവിധ കറികള്‍ ലഭ്യമാക്കും. മാത്രമല്ല ഉണക്കമത്സ്യത്തിനു പകരം പച്ചമത്സ്യവും വരും ദിവസങ്ങളില്‍ ജയിലുകളില്‍ വിളമ്പും. അത്താഴത്തിനുളള ഭക്ഷണത്തില്‍ കറികളുടെ എണ്ണവും കൂടും.
ഇതുവരെ വാര്ഡന്മാര് മുതല്‍ ചീഫ് വാര്ഡന്മാര് വരെയുളളവര്‍ക്ക് ലഭിച്ച ഭക്ഷണം ഇനിയങ്ങോട്ട് എല്ലാ ജിവനക്കാര്‍ക്കും ലഭിക്കും. ചുരുക്കത്തില്‍ ജയിലിലെ തടവുകാര്ക്കിനി ഇഷ്ട ഭക്ഷണങ്ങളാവും ലഭ്യമാകുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: