കൊച്ചി: ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികള്‍ നേരിടുന്ന ഒട്ടനേകം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തിനു മാത്രമല്ല ഇന്ത്യക്കുതന്നെ മാത്യകയാണെന്നു ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കരള്‍ ശസ്ത്രക്രിയാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദശാബ്ദിയാഘോഷവും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടേയും കരള്ദാതാക്കളുടേയും സംഗമവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവദാനം പ്രോത്സാഹിപ്പിക്കുവാന്‍ സമഗ്രപദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം 4000-ത്തോളം അപകടമരണങ്ങള്‍ സഭവിക്കുന്നതായാണ് കണക്ക്. അവര്‍ക്ക് മസ്തിഷ്ക്കമരണം സംഭവിക്കുമ്പോള്‍ അവരുടെ ബന്ധുക്കളുടെ സഹായത്തോടെ അവയവങ്ങള്‍ മാറ്റി വയ്ക്കാന്‍ സാധിച്ചാല്‍ കരള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അതു വലിയ അനുഗ്രഹമാണ്. ചുരുങ്ങിയ കാലഘട്ടം കൊണ്ട് 325 കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച സമിതിയില്‍ ഡോ: സുധീന്ദ്രനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാതാ അമൃതാന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ഈശ്വരന്റെ കാരുണ്യം നമ്മുടെ കണ്ണുകളിലൂടെ ഒഴുകണം. ഈശ്വരന്റെ സാന്ത്വന സ്പര്‍ശനം നമ്മുടെ കൈകളിലൂടെ ഒഴുകണം. ഈശ്വരന്റെ നാദം നമ്മുടെ നാവിലൂടെ ഒഴുകണം. ഈശ്വരശക്തിക്കു പ്രവഹിക്കുവാനുള്ള ഉപകരണമാകണം നമ്മുടെ ശരീരം അങ്ങനെ ത്യാഗത്തിന്റെ സന്ദേശം പരത്തുവാനുള്ള ഒരു സാധനാകേന്ദ്രമായാണ് അമ്മ അമൃത ആശുപത്രി വിഭാവനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: