കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിനു നല്കുന്ന 1500 കോടി രൂപയുടെ വായ്പയുടെ ആദ്യ ഗഡു സെപ്റ്റംബറില്‍ ലഭിച്ചേക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. 160 കോടിയില്‍ പരം രൂപ വരും ഇത്. ഫ്രഞ്ച് സംഘവുമായി കൊച്ചിയില്‍ കെഎംആര്‍എല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനു ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡിയുടെ സഹായം തേടിയിട്ടുണ്ട്. രണ്ടാം ഘട്ട വകസനത്തിന്റെ വിശദമായ പദ്ധതി രൂപ രേഖ(ഡിപിആര്‍)യുടെ കരട് തയാറായിട്ടുണ്ട്. ഇതിന് 10,000 കോടിയില്‍ പരം രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും ഏലിയാസ് ജോര്‍ജ് അറിയിച്ചു.
ഈ മാസം ആദ്യം ലഭിച്ച കരട് ഡിപിആറില്‍ കെഎംആര്‍എല്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു കൂടി ഉള്‍ക്കൊള്ളിച്ചു തയാറാക്കുന്ന ഡിപിആറിന്റെ അവസാന രൂപം അടുത്തമാസം അവസാനത്തോടെ ലഭിക്കും. രണ്ടാം ഘട്ടത്തില്‍ ഇന്‍ഫോപാര്‍ക്കിലേക്കും അങ്കമാലിയിലേക്കും ഫോര്‍ട്ടുകൊച്ചിയിലേക്കും ആയിരിക്കും നീട്ടുക. 40 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ടാകും രണ്ടാം ഘട്ട വികസനത്തിന്. ആദ്യ ഘട്ടത്തിന് 25 കിലോമീറ്ററാണ് ദൈര്‍ഘ്യം. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നാലംഗ എഎഫ്ഡി സംഘം ഇന്നലെ രാവിലെ എട്ടു മുതല്‍ ആലുവ മുതലുള്ള നിര്‍മാണ സ്ഥലങ്ങളും കാസ്റ്റിംഗ് യാര്‍ഡും സന്ദര്‍ശിച്ചു. തുടര്‍ന്നു കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയ സംഘം പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരുമായും വിവിധ പഠനങ്ങള്‍ നടത്തിയ ഏജന്‍സി പ്രതിനിധികളുമായും ചര്‍ച്ച നടത്തി. പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്നു സംഘത്തിനു നേതൃത്വം വഹിക്കുന്ന പുതുതായി ചുമതലയേറ്റ പ്രോജക്ട് മാനേജര്‍ പ്രിഷീലെ ദികോണിംങ്ക് വ്യക്തമാക്കി.
എഎഫ്ഡിയുടെ പാരീസിലെ സുസ്ഥിര ഗതാഗത വിഭാഗം പ്രോജക്ട് മാനേജര്‍ അര്ണോദ് ദോഫി, എഎഫ്ഡിയുടെ ഡല്‍ഹി പ്രോജക്ട് ഓഫീസര്‍മാരായ ഷീഖ് ദിയ, ഗൗതിയല് കോളിയര്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ക്കു സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ച പ്രാധമികമായ ചര്‍ച്ചകളും നടന്നു. സംഘം ഇന്ന് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: