കൊച്ചി: പൊട്ടിയ പൈപ്പ് നന്നാക്കുവാനായി വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച് കുണ്ടും കുഴിയുമാക്കിയ മത്തായി മാഞ്ഞൂരാന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തലേക്ക്.റോഡ് തകര്‍ന്ന് കിടക്കാറിയിട്ട് ഒരു വര്‍ഷം കഴിയുന്നു.
റോഡിലെ കുഴികള്‍ അപകടം വരുത്തിയിട്ടും അധികൃതര്‍ കണ്ട മട്ടില്ല. കുഴിയില്‍ വീഴുന്നവരില്‍ വലിയ പങ്കും ഇരുചക്ര വാഹനം ഓടിക്കുന്നവരാണ്. പച്ചാളം റെയില്‍വേ ഗേറ്റ് അടച്ച് പൂട്ടിയതോടെ സരസ്വതി വിദ്യാനികേതന്‍, ചിന്മയ, സെന്റ് ആല്‍ബര്‍ട്സ്, സെന്റ് തെരേസാസ്, സെന്റ്മേരീസ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കോമ്പാറ, വടുതല, പച്ചാളം ഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ റോഡാണ് ഉപയോഗപ്പെടുത്തുന്നത്. ചിറ്റൂര്‍, വരാപ്പുഴ, പറവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരും ഏറെ ആശ്രയിക്കുന്നതാണ് മത്തായി മാഞ്ഞൂരാന് റോഡ്. ഹൈക്കോടതി കവല മുതല്‍ പച്ചാളം വരെ ഒന്നരകിലോമീറ്ററില്‍ കിടക്കുന്ന ഈ റോഡിലൂടെ നിത്യേന ആയിരത്തില്‍പ്പരം വാഹനങ്ങളാണ് കടന്നുപോകുന്നത്.
പൊട്ടിയ പൈപ്പ് നന്നാക്കുവാനായി വാട്ടര്‍ അതോറിറ്റിയാണ് ആദ്യം റോഡ് വെട്ടിപ്പൊളിച്ചത്. പിന്നീട് കേബിള്‍ ഇടുന്നതിനായി കെഎസ്ഇബിയും റോഡ് പൊളിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടി വിതറുവാനായി അധികൃതര്‍ 3,50,000 രൂപാ മുടക്കി റോഡില്‍ ചില മിനുക്ക് പണികള്‍ നടത്തിയെങ്കിലും പൊതു പണം പാഴായതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ റോഡ് ഉടന്‍ നന്നാക്കും എന്ന് പറഞ്ഞ് ഡിവിഷന് കൗണ്‍സിലര്‍ ലഘുലേഖ പരിസരപ്രദേശത്ത് വിതരണം ചെയ്തിരുന്നുവെങ്കിലും ഇന്നേവരെ ഒന്നും നടന്നിട്ടുമില്ല.
മത്തായി മാഞ്ഞൂരാന് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുവാന്‍ അധികാരികള്‍ എത്രയും വേഗം നടപടി കൈക്കൊണ്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപി എറണാകുളം നോര്‍ത്ത് അയ്യപ്പന്‍കാവ് ഏരിയാ കമ്മറ്റി. ഇതിനായി പൊതുജനങ്ങളില്‍നിന്നും ഒപ്പ് ശേഖരണവും നടത്തി. ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തില്‍ ഏരിയാ പ്രസിഡന്റ് കെ.എന്‍.ചന്ദ്രശേഖരന്, സെക്രട്ടറി എന്‍.ടി.അശോകന്, എ.എച്ച്.ജയറാം, കെ.കെ.സുരേന്ദ്രന്, കുമാരന് അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: