അഹല്യാ പുത്രന് ശതാനന്ദന് രാമനോട് പറഞ്ഞു.-ഹേ, രാമാ! അങ്ങേയ്ക്കറിയാമോ?ഈ വിശ്വാമിത്രന് ആരാണെന്ന്? പണ്ട് ബ്രഹ്മപുത്രനായ, മഹാതപസ്സ്വിയായ കുശന് എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് കുശനാഭന് എന്ന ഒരു പുത്രനും! കുശനാഭന്റെ പുത്രന് ഗാഥി. ആ ഗാഥിയുടെ പുത്രനാണ് വിശ്വാമിത്രന്. ഗാഥിയുടെ പുത്രി സത്യവതിയെ ഋചീകന് വിവാഹം ചെയ്തുകൊടുത്തു. സത്യവതിയുടെ പുത്രന് ജമദഗ്നി. ജമദഗ്നിയുടെ നാലുപുത്രന്മാരില് ഇളയ ആളാണ് രാമന് എന്ന പരശുരാമന്.
വസിഷ്ഠ മഹര്‍ഷിയുടെ തപോവീര്യം കണ്ട് മോഹിതനായി തന്റെ തപസ്സുകൊണ്ട് മാത്രം ബ്രഹ്മര്‍ഷി പദത്തിലേയ്ക്കുയര്ന്നയാളാണ് ഈ വിശ്വാമിത്രന്. ആ കഥ ഇങ്ങനെ- പണ്ട് വിശ്വാമിത്രന്, രാജാവായിരുന്ന കാലത്ത് ഒരു ദിവസം വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു. വസിഷ്ഠ മഹര്‍ഷി തന്റെ വളര്‍ത്തു പുത്രിയായ കാമധേനുവിനോട് പറഞ്ഞു, വിശ്വാമിത്രരാജനും രാജാവിന്റെ പരിവാരങ്ങള്‍ക്കും വേണ്ട വിഭവങ്ങളെല്ലാം നല്കി വേണ്ട വിധം സല്ക്കരിച്ചു. ഈ വിഭവങ്ങളെല്ലാം കാമധേനുവിന്റെ സൃഷ്ടിയാണെന്ന് വസിഷ്ഠമഹര്‍ഷി വിശ്വാമിത്രരാജനോടു പറഞ്ഞു. അതുകേട്ട വിശ്വാമിത്രന് വസിഷ്ഠ മഹര്‍ഷിയോട് തനിക്ക് കാമധേനുവിനെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ മകളെപ്പോലെ വളര്‍ത്തുന്ന കാമധേനുവിനെ നല്കാന് വസിഷ്ഠമഹര്‍ഷി വിസമ്മതിച്ചു. അതില്‍ കോപംപൂണ്ട വിശ്വാമിത്ര രാജാവ് വസിഷ്ഠാശ്രമം തകര്‍ത്തു. എതിര്‍ത്ത വസിഷ്ഠ മഹര്‍ഷിയുടെ നൂറു പുത്രന്മാരെയും വധിച്ചു. എന്നാല്‍ ഒരു ഹുങ്കാരം കൊണ്ടുതന്നെ വിശ്വാമിത്രനേയും വിശ്വാമിത്രന്റെ സകലസൈന്യങ്ങളേയും നശിപ്പിക്കാന്‍ തക്ക തപഃശക്തിയുണ്ടായിരുന്നിട്ടും വസിഷ്ഠ മഹര്‍ഷി സ്വയം സഹിച്ചു.
അതുകണ്ട് വിശ്വാമിത്രനു മാനസാന്തരം വന്നു. തപസ്സിന്റെ മാഹാത്മ്യം മനസ്സിലാക്കിയ വിശ്വാമിത്രന് രാജ്യവും രാജഭോഗങ്ങളും ഉപേക്ഷിച്ച് തപസ്സിനായി കൗശികീനദിയുടെ തീരത്തേയ്ക്കു പോയി. ഈ കൗശികീനദി വിശ്വാമിത്രന്റെ സഹോദരിയും ഋചീകമഹര്ഷിയുടെ പത്നിയുമായ സത്യവതി ആയിരുന്നു. തന്റെ തപസ്സ് ലോകര്‍ക്കും ഉപകാര പ്രദമാകട്ടെ എന്നു കരുതി സ്വയം നദിയായിത്തീര്ന്നാണ് കൗശികീനദി എന്ന പുണ്യനദിയായത്.
തപസ്സിനായി ചെന്ന വിശ്വാമിത്രന്റെ ഉഗ്ര തപസ്സു കണ്ട് ആ തപസ്സിളക്കുവാന്‍ ദേവേന്ദ്രന് ആദ്യം മേനകയെ അയച്ചു. മേനക വിശ്വാമിത്രനെ വശീകരിച്ച് 10 വര്‍ഷം തപഃഭ്രംശം വരുത്തി. എന്നാല്‍ തന്റെ തപസ്സിന്റെ അപചയം മനസ്സിലാക്കിയ വിശ്വാമിത്രന് വീണ്ടും അതികഠിനമായി തപസ്സാരംഭിച്ചു. ദേവേന്ദ്രന് വീണ്ടും വിശ്വാമിത്രന്റെ തപസ്സിളക്കുവാനും ദേവസുന്ദരിയായ രംഭയെ അയച്ചു. രംഭവന്ന് വിശ്വാമിത്രന്റെ തപസ്സിളക്കുവാന്‍ ആകര്‍ഷിക്കുവാനും ശ്രമിച്ചു. അതില്‍ കോപം പൂണ്ട വിശ്വാമിത്രന് രംഭയെ ശപിയ്ക്കാന്‍ ഒരു നിമിഷം ചിന്തിച്ചെങ്കിലും ഉടന്‍തന്നെ അദ്ദേഹത്തിനു തോന്നി, ആരെന്തു ചെയ്താലും എന്റെ മനസ്സിനെ ഞാന്‍ നിയന്ത്രിച്ചാല്പ്പിന്നെ ആര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും എന്ന്! തന്നാല്‍ ആകര്‍ഷിക്കപ്പെടാതെ ദൃഢചിത്തതയോടെയുള്ള വിശ്വാമിത്രരുടെ കൊടും തപസ്സുകണ്ട രംഭ ദേവലോകത്തേക്കു തിരിച്ചുപോയി. ആ ദേവേന്ദ്രനാണ് എന്റെ അമ്മ അഹല്യാ ദേവിയെ ചതിച്ചത്. അതുകൊണ്ടാണ് രാമാ ഈ വിശ്വാമിത്രമഹര്‍ഷി അങ്ങയെ കൂട്ടിക്കൊണ്ടുവന്ന് എന്റെ അമ്മയെ ശാപമുക്തയാക്കിയത്. തന്റെ തപസ്സിളക്കിയ ദേവേന്ദ്രനോടുള്ള പ്രതികാരമായിരിയ്ക്കാം. ഒരു പക്ഷെ വിശ്വാമിത്രര്‍ രാമനെക്കൊണ്ട് അഹല്യാദേവിയ്ക്ക് ശാപമോക്ഷം വരുത്തിച്ചതും ഹേ രാമ! അങ്ങ് മിഥിലയിലെ ത്രയംബകചാപം ഖണ്ഡിച്ച് രാജകുമാരിയെ വിവാഹം ചെയ്താലും! എന്നു പറഞ്ഞു. രാമനേയും കൂട്ടി വിശ്വാമിത്രനോടൊപ്പം ശതാനന്ദന് മിഥിലാരാജധാനിയിലേയ്ക്ക് യാത്രയായി.
വി.പി.ഭാനുമതി അമ്മ,
പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: