543. പരമഃ- പരമന്, ഏറ്റവും ശ്രേഷ്ഠന്, മറ്റെല്ലാവരെക്കാളും ഉത്കൃഷ്ടന്‍. പ്രപഞ്ചമായി രൂപംകൊള്ളുന്ന ബ്രഹ്മചൈതന്യം ആത്മാവായി പ്രപഞ്ചത്തില്‍ പ്രവേശിക്കുന്നു. ആ ആത്മാവിനെ പരമാത്മാവെന്ന് ആചാര്യന്മാര് നിര്‍ദ്ദേശിക്കുന്നു. ജഡവും ജീവിയുമായി നാമറിയുന്ന എല്ലാത്തിന്റെയും സൃഷ്ടിക്കും നിലനില്‍പ്പിനും കാരണമായ ആ ചൈതന്യത്തെ പരമനായി നാമം സ്തുതിക്കുന്നു.
544. ഭക്തവത്സലഃ- ഭക്തരെക്കുറിച്ചു വാത്സല്യമുള്ളവന്‍. ”പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ” (ഈ ജഗത്തിന്റെ പിതാവും മാതാവും ധാതാവും പിതാമഹനും ഞാനാണ്. ഭഗവദ്ഗീത 9-17) എന്നു ഭഗവാന് അരുളിച്ചെയ്തിട്ടുണ്ട്. താന്‍ സൃഷ്ടിച്ച ജഗത്തിന്റെ നേര്‍ക്ക് ഭഗവാനുള്ളത് അച്ഛന്റെയോ അമ്മയുടെയോ അപ്പൂപ്പന്റെയോ വളര്‍ത്തച്ഛന്റെയോ വാത്സല്യമാണ്. തെറ്റുകള്‍ ക്ഷമിച്ച് എതിര്‍ക്കുമ്പോഴും സ്നേഹിക്കുന്ന മാതൃഭാവമാണ് ഭഗവാനില്‍ പ്രകടമാക്കുന്നത്. തന്നെ എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്യുന്നവരോടുപോലും വാത്സല്യമുള്ള ഭഗവാന് തന്റെ ഭക്തരോടുള്ള വാത്സല്യം എടുത്തു പറയേണ്ട കാര്യമില്ല.
”മന്മനാ ഭവ മദ്ഭക്താ മദ്യാജീ മാം നമസ്കുരു
മാമേ വൈഷ്യസിയുക്തൈ്വവമാത്മാനാം മത്പരായണഃ”
(എന്നില്‍ മനസ്സുറപ്പിച്ചവനായും എന്നില്‍ ഭക്തിയുള്ളവനായും എന്നെ ആരാധിക്കുന്നവനായും എന്നെ നമസ്ക്കരിക്കുന്നവനായും ഭവിക്കുക. എന്നില്‍ മനസ്സുറപ്പിച്ചാല്‍ നീ എന്നെത്തന്നെ പ്രാപിക്കും. ഭഗവദ്ഗീത 9-34) അങ്ങനെ ആരാധിക്കുന്ന ഭക്തനെ ഭഗവാന്റെ വാത്സല്യം രക്ഷാകവചമായി സദാ സംരക്ഷിക്കും.
545. പരംജേ്യാതിഃ- സര്‍വശ്രേഷ്ഠമായ പ്രകാശമായവന്. സൂര്യനും ചന്ദ്രനും അഗ്നിയും നക്ഷത്രങ്ങളുമൊക്കെ നമുക്കു പ്രകാശസ്രോതസുകളാണ്. അവയുടെ പ്രകാശം ഭഗവാന്റെപാദനഖങ്ങളില്നിന്നു പ്രസരിക്കുന്ന പ്രകാശകിരണങ്ങളിലൊന്നിന്റെ അല്പമാത്ര സ്ഫുലിംഗത്തിന്റെ പ്രതിഫലനം മാത്രമാണ്. എല്ലാ ജ്യോതിസ്സുകള്‍ക്കും ആധാരമായ ജ്യോതിസ്സാകയാല് ഭഗവാനെ പരംജേ്യാതിസ്സെന്നു വാഴ്ത്തുന്നു. ”ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ” (അത് പ്രകാശമുള്ളവയുടെ പ്രകാശമായും തമസ്സിന് അപ്പുറത്തുള്ളതായും പറയപ്പെടുന്നു. ഭഗവദ്ഗീത 13-17) എന്നു ഭഗവാന് ബ്രഹ്മത്തെ ഉദ്ദേശിച്ചു പറയുന്നു. സര്‍വാതീതമായ ജ്യോതിസ്സാണു ബ്രഹ്മം. ആ ബ്രഹ്മം തന്നെയാണു ഗുരുവായൂരപ്പന്.
546. പരബ്രഹ്മഃ- പരബ്രഹ്മം. വ്യാഖ്യാനിക്കാനാകാത്ത ഒരു നാമമാണു പരബ്രഹ്മം. എല്ലാ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാ കാവ്യനാടക പ്രബന്ധാദികളും എല്ലാ മന്ത്രങ്ങളും യന്ത്രങ്ങളും മുദ്രകളും തേടുന്ന പരമമായ ചൈതന്യത്തിന് മനുഷ്യസമൂഹത്തിന്റെ മനസ്സും ബുദ്ധിയും കൊടുത്ത പേരാണ് ഇതെന്നു പറയാം. ലോകത്തിലെ വസ്തുക്കളെയും ജീവികളെയും പ്രതിഭാസങ്ങളെയും അറിയാന്‍ യുഗങ്ങളായി പരിശ്രമിക്കുന്ന സമൂഹമനസ്സ് സര്‍വാധാരവും അനാദിയും അനന്തവും നിര്വ്യാപാരവുമായ ഒരു ചൈതന്യത്തെ തിരിച്ചറിഞ്ഞു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: