‘വത്സൗമിത്രേകുമാരനീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നിതു
മുന്നമേതാനെടോ നിന്നുള്ളിലെപ്പൊഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാധ്യമായിട്ടില്ലൊരു കര്‍മ്മവും
നിര്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ”
ലക്ഷ്മണന്റെ വിശിഷ്ടമായ വ്യക്തിത്വത്തെ പൂര്‍ണമായി അംഗീകരിക്കുകയും അഭിനന്ദിക്കുകയുമാണ് ശ്രീരാമന് ചെയ്യുന്നത്. തനിക്ക് അനുജനോടുള്ള സ്നേഹവായ്പും വാത്സല്യവും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതു രണ്ടും ലക്ഷമണന്റെ ഹൃദയത്തില്‍ രാമനോടുള്ള സ്നേഹാദരങ്ങള്‍ വളരെയേറെ വളര്‍ത്തുന്നു. മൂന്ന് വിശിഷ്ട നാമങ്ങളിലാണ് ശ്രീരാമന് അനുജനെ സംബോധന ചെയ്യുന്നത്. കുഞ്ഞേ, സുമിത്രാമ്മയുടെ ഓമനപ്പുത്രാ, പ്രിയപ്പെട്ട അനുജാ, ഇതില്‍ ”സൗമിത്രേ” എന്ന സംബോധനക്ക് വിലയ പ്രധാന്യമാണ് പണ്ഡിതന്മാര് കല്പിക്കുന്നത്. പുത്രകാമേഷ്ടിയുടെ അവസാനം വഹ്നിദേവന് സ്വര്ണപ്പാത്രത്തിലുള്ള പായസം മക്കളുണ്ടാകുന്നതിനുവേണ്ടി ഭാര്യമാര്‍ക്ക് നല്കുവാന് വേണ്ടി ദശരഥമഹാരാജാവിനെ ഏല്‍പ്പിക്കുന്നു. പായസത്തിന്റെ പകുതിഭാഗം കൗസല്യാദേവിക്കും പകുതി കൈകേയിക്കും നല്കുന്നു. ഇതുകണ്ട് ഒരു പരിഭവവും കൂടാതെ സുമിത്രാദേവി നില്ക്കുന്നു. സപത്നിമാരില്‍ ഭേദഭാവം കാണിക്കുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. ഈ സന്ദര്‍ഭത്തില്‍ ശാന്തയായി നിന്ന സുമിത്രയുടെ പുത്രന് രോഷാകുലനാകുന്നത് ഉചിതമല്ല എന്ന കാര്യമാണ് ”സൗമിത്രേ” എന്ന സംബോധനയിലൂടെ ശ്രീരാമന് ഉണര്‍ത്തുന്നത്. ശ്രീരാമനെക്കുറിച്ച് ലക്ഷ്മണന്റെ ഹൃദയത്തിലുള്ള സ്നേഹവായ്പും കരുണയും തന്റെ അനുജന്റെ കഴിവുകളിലുള്ള മതിപ്പുംകൂടി വെളിപ്പെടുത്തി കഴിഞ്ഞപ്പോള്‍ രാമന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കാനും അനുസരിക്കാനും മാത്രമെ ലക്ഷ്മണനു കഴിയുന്നുള്ളൂ. ആധുനിക മനഃശാസ്ത്രത്തിനുപോലും പ്രായോഗികമാക്കാന്‍ കഴിയാത്ത സമീപനത്തിലൂടെ അനുജനെ ശാന്തനാക്കിയശേഷമാണ് ശ്രീരാമന് ഉപദേശം നല്‍കുന്നത്. സ്വന്തം ജീവിതത്തില്‍ അനുഷ്ഠിച്ചു കാണിച്ച കാര്യങ്ങള്‍ മാത്രമേ രാമന് മറ്റുള്ളവരോട് ഉപദേശിച്ചിട്ടുള്ളൂ.
(തുടരും)
തലനാട് ജി.ചന്ദ്രശേഖരന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: