കുശപ്ലവം എന്ന സ്ഥലത്തായിരുന്നു ദിതിയുടെ തപസ്സ്. ഒറ്റയ്ക്ക് കഴിയുന്ന ചെറിയമ്മയെ പരിചരിക്കാന്‍ ദേവേന്ദ്രന് താല്‍പ്പര്യമെടുത്തു. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. വ്രതനിഷ്ഠയില്‍ ദിതിയും പരമാവധി ശ്രദ്ധിച്ചു. അങ്ങനെ തൊള്ളായിരത്തി തൊണ്ണൂറു വര്‍ഷങ്ങള്‍ കടന്നുപോയി.
ഒരു ദിവസം നട്ടുച്ചനേരം. വിശ്രമത്തിലിരിക്കുന്ന ചെറിയമ്മയുടെ കാല് തിരുമ്മിക്കൊടുക്കുകയായിരുന്നു ദേവേന്ദ്രന്. സന്തോഷവതിയായ ദിതി പറഞ്ഞു:
”അല്ലയോ ദേവേന്ദ്രാ! നിന്റെ പിതാവ് അനുഗ്രഹിച്ച പ്രകാരം പത്തുകൊല്ലം കൂടി കഴിഞ്ഞാല്‍ എനിക്ക് വീരനായ പുത്രന് ജനിക്കും. നിന്നെ ജയിക്കുവാന്‍ വേണ്ടിയാണ് അവനെ ഞാന്‍ പ്രാര്‍ത്ഥിച്ചത്. എങ്കിലും ത്രൈലോക്യ വിജയിയാകുന്ന അവനോടൊപ്പം നിനക്കും സുഖിച്ചു കഴിയാം.”
ഇങ്ങനെ പറഞ്ഞിരിക്കെ ദിതി മയക്കത്തില്‍ വീണു. കാലുകള്‍ വെക്കേണ്ട ദിക്കില്‍ തലവെച്ചായിരുന്നു കിടപ്പ്. തല വെക്കുന്നിടത്ത് കാലുമായി. അലസമായ ആ കിടപ്പുകണ്ട് ഇന്ദ്രന് ചിരിച്ചു. ചെറിയമ്മയുടെ വ്രതനിഷ്ഠ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു.
ഒരു പഴുതു കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന ഇന്ദ്രന് ഉടനെ ദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു നൂറുമുനകളുള്ള വജ്രായുധത്താല്‍ ശിശുവിനെ മുറിച്ചു. ശിശു ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.
”കരയരുത് കരയരുത്” (മാ രുദ) എന്നു ഇന്ദ്രന് ശാസിക്കുന്നത് കേള്‍ക്കേ ഉറക്കമുണര്‍ന്ന ദിതി ”കൊല്ലരുതേ കൊല്ലരുതേ” (ന ഹന്തവ്യോ നഹന്തവ്യ) എന്നുപറഞ്ഞു. പക്ഷേ, ഇതിനകം കുഞ്ഞിനെ ഇന്ദ്രന് ഏഴായി നുറുക്കിക്കഴിഞ്ഞിരുന്നു.
”അമ്മേ, അങ്ങ് വ്രതത്തില്‍ അശുദ്ധിവരുത്തി. കാലുവെക്കേണ്ടിടത്തു തലവെച്ചു കിടന്നു. അതിനാല്‍ എന്നെ കൊല്ലുന്നതിനുവേണ്ടി അമ്മ പ്രസവിക്കാനിരുന്ന കുഞ്ഞിനെ ഞാന്‍ ഏഴായി വെട്ടിനുറുക്കി. എന്നോട് ക്ഷമിച്ചാലും.”
ഇന്ദ്രന്റെ വിശദീകരണം കേട്ടപ്പോള്‍ ദിതിക്ക് കോപിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പറഞ്ഞു:
”ഉണ്ണീ! എന്റെ അശ്രദ്ധയാണ് കാരണം. നിന്നെ ഞാന്‍ കുറ്റക്കാരനായി കാണുന്നില്ല. ഏതായാലും എന്റെ ഒരു പുത്രനെ ഏഴു പുത്രന്മാരാക്കി വിഭജിച്ചിരിക്കയല്ലേ? ‘മാ രുദ’ എന്നു നീ പേര് ചൊല്ലി വിളിക്കുകയും ചെയ്തില്ലേ? അവരെ അതേപേരില്‍ വിവിധ ലോകങ്ങളില്‍ ജീവിക്കുവാന്‍ നീ അനുവദിക്കണം. ഒരുവന് ബ്രഹ്മലോകത്തില്‍, രണ്ടാമന് ഇന്ദ്രലോകത്തില്‍, മൂന്നാമന് ‘വായു’വായി ദ്യോവിലും മറ്റു നാലുപേര്‍ നീ നിശ്ചയിക്കുന്ന ഇടങ്ങളിലും കഴിയട്ടെ.”
”അമ്മയുടെ ഇഷ്ടംപോലെയാകാം. അവരെല്ലാം വാനവരായിക്കഴിഞ്ഞു” എന്ന് ഇന്ദ്രന് അറിയിച്ചു.
”രാമാ! ദേവേന്ദ്രന്റെ പരിചരണമേറ്റ് ദിതി തപസ്സനുഷ്ഠിച്ച സ്ഥലത്താണ് നാം എത്തിയിരിക്കുന്നത്. ഇക്ഷ്വാകുരാജാവിന് അലംബുസ എന്ന രാജ്ഞിയിലുണ്ടായ വിശാലനെന്ന പുത്രന് ഇവിടെ ഒരു നഗരം സ്ഥാപിക്കുകയുണ്ടായി. അങ്ങനെ വിശാലന് ഭരിച്ച രാജ്യത്തിന് വിശാലം എന്ന പേരും ലഭിച്ചു. ആ രാജാവിന്റെ പിന്മുറക്കാരില് ഒരാളായ സുമതിയാണ് ഇപ്പോഴത്തെ രാജാവ്” വിശ്വാമിത്രന് പറഞ്ഞു.
ഇതിനിടയില്‍ വിവരങ്ങള്‍ കേട്ടറിഞ്ഞു സുമതി രാജാവ് മഹര്‍ഷിശ്രേഷ്ഠനായ വിശ്വാമിത്രനെ വണങ്ങാന്‍ എത്തിക്കഴിഞ്ഞിരുന്നു. വളരെ ആദരപൂര്‍വമാണ് അദ്ദേഹം മഹര്‍ഷിയേയും രാമലക്ഷ്മണന്മാരേയും കൊട്ടാരത്തിലേക്ക് ആനയിച്ചത്.
കൂടെയുള്ള തേജസ്വികളായ കുമാരന്മാര് ആരാണ്? എന്തിനാണ് ക്ലേശകരമായ വഴികളിലൂടെ കാല്‍നടയായി അവരെ കൊണ്ടുവന്നത്? എന്നിങ്ങനെയുള്ള സുമതി രാജാവിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായിത്തന്നെ വിശ്വാമിത്രന് മറുപടി നല്കി.
വിശിഷ്ടരായ അതിഥികള്‍ തന്റെ രാജ്യത്തില്‍ വന്നതിലും തനിക്ക് അവരെ വേണ്ടവിധം സല്ക്കരിക്കാന് കഴിഞ്ഞതിലും സുമതി രാജാവിന് വലിയ സന്തോഷം തോന്നി. ആ സല്‍ക്കാരത്തിന്റെ കുളിര്‍മയില്‍ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും അന്നുരാത്രി അവിടെ കഴിച്ചു.
…തുടരും
പി.ഐ.ശങ്കരനാരായണന്
ഫോണ്‍: 9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: