കൊച്ചി: മത്സ്യബന്ധനത്തിന് ബോട്ടുകളില്‍ പോകാന്‍ ബംഗാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്. മുനമ്പം ഹാര്‍ബറില്‍ മാത്രം 400 ഓളം ബംഗാളി യുവാക്കളാണ് എത്തിയിരിക്കുന്നത്. മൂന്ന് ദിവസമായി ഇവര്‍ മുനമ്പത്ത് എത്തിയിട്ട്. ട്രോളിംഗ് ഇന്ന് അര്‍ധരാത്രി അവസാനിക്കുന്നതോടെ ബോട്ടുകളില്‍ ജോലി തേടിയാണ് ഇവര്‍ എത്തിയിരിക്കുന്നത്. തമിഴ്നാട്ടുകാരാണ് ഇപ്പോള്‍ ബോട്ടുകളില്‍ അധികവും ജോലിചെയ്യുന്നത്. മലയാളികള്‍ തീരെ കുറവാണ്. 450 ഓളം ബോട്ടുകള്‍ മുനമ്പം ഹാര്‍ബറില്‍ മാത്രം ഉണ്ട്. ഒരു ബോട്ടില്‍ 13 പേരെയാണ് വേണ്ടത്.
ബംഗാളില്‍ ജോലിയും കൂലിയും കുറവായതിനെത്തുടര്‍ന്നാണ് ഇവര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ മത്സ്യബന്ധന ബോട്ടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് ബംഗാളിനേക്കാള്‍ പത്തിരട്ടി കൂലി ലഭിക്കും. സംസ്ഥാനത്ത് സെക്യൂരിറ്റി തുടങ്ങി ബാര്‍ബര്‍ ജോലിവരെ അന്യസംസ്ഥാനക്കാരാണ് ചെയ്യുന്നത്. എന്നാല്‍ മത്സ്യബന്ധനത്തിന് വേണ്ടി കൂട്ടത്തോടെ എത്തുന്നത് ഇതാദ്യമാണ്. മൂന്ന് ദിവസമായി മുനമ്പത്ത് ജോലി അന്വേഷിച്ച് എത്തിയ ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: