അമ്പലപ്പുഴ: അയല്‍ക്കാര്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. പുന്നപ്ര പനച്ചുവടിന് സമീപം മഹാത്മ കോളനിയില്‍ പള്ളിക്കതൈയില് സേവ്യര്‍ മേരി ദമ്പതികളുടെ മകന് വിപിന്‍ദാസാ (27)ണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടമ്മെയ കടന്നുപിടിച്ചെന്നാരോപിച്ച് വിപിന്‍ദാസിന്റെ അയല്‍വാസികളും സഹോദരന്മാരുമായ കുടിയാന്ശേരി വീട്ടില്‍ യേശുദാസ് (40), തോമസ് (36) എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം വിപിന്‍ദാസിന്റെ ഭാര്യയുടെ മുത്തശി മാത്രമാണുണ്ടായിരുന്നത്. മര്‍ദ്ദനത്തിനൊടുവില്‍ റോഡില്‍ തലയടിച്ച് വീണു രക്തം വാര്‍ന്നുകിടന്ന യുവാവിനെ ഇതുവഴി പോയ ഓട്ടോയില്‍ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിപിന്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. തലയ്ക്കേറ്റ ആഴമേറിയ മുറിവാണ് മരണകാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്ത യേശുദാസിനെയും തോമസിനെയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.
അതേസമയം തോമസിന്റെ ഭാര്യ നടത്തിയിരുന്ന ചിട്ടിയില്‍ വിപിനും ചേര്‍ന്നിരുന്നു. ഇതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിപിന്റെ ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. ഭാര്യ: ശാരി. മകള്‍: ഒന്നര വയസുകാരി സോന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: