കോഴിക്കോട്: സ്വയംരക്ഷക്ക് മാര്‍ഗ്ഗം തേടുന്നതിനിടെ സ്വന്തം വരുമാന മാര്‍ഗ്ഗം കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുന്നു. നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം സ്വകാര്യ കമ്പനിയുടെ കൈകളിലേക്ക് എത്തിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ട്രാന്‍സ്പോര്‍ട്ട ്കോര്പ്പറേഷന് സാമ്പത്തിക നഷ്ടമടക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം.
ഇപ്പോഴത്തെ റിസര്‍വേഷന്‍ കാര്യക്ഷമമല്ലെന്ന ന്യായം പറഞ്ഞ്, അത് കുറ്റമറ്റരീതിയില്‍ നടപ്പാക്കാന്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. കെല്‍ട്രോണാകട്ടെ ഈ പ്രവൃത്തി കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്കും അവരത് സ്വകാര്യസ്ഥാപനത്തിനും നല്കാന് തീരുമാനിച്ചതായാണറിയുന്നു.
കെഎസ്ആര്‍ടിസി-കെല്‍ട്രോണ്‍ ധാരണ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച പരിഗണനാപത്രം ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് കെല്‍ട്രോണിന് നല്കി. തുടക്കം രണ്ട് മാസത്തേക്കാണെങ്കിലും അത് തുടരുമെന്ന് വാക്കാല്‍ ഉറപ്പുണ്ടെത്രെ. ടിക്കറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച സോഫ്റ്റ് വെയറും സെര്‍വറും കെല്‍ട്രോണ്‍ തന്നെ കണ്ടെത്തണം. ഒരു ടിക്കറ്റിന് 15 രൂപ നിരക്കില്‍ കെല്‍ട്രോണിന് പ്രതിഫലം ലഭിക്കും. ഈ തുക റിസര്വ്വേഷന് ചാര്‍ജ്ജായി യാത്രക്കാരില്‍ നിന്ന് ഈടാക്കാം. 2014 ആഗസ്റ്റ് ഒന്ന് മുതല്‍ പ്രവൃത്തി ഏറ്റെടുക്കണമന്നാണ് ധാരാണ.
കെല്‍ട്രോണിനെ സംബന്ധിച്ച് കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രത്യേകം സോഫ്റ്റ് വെയറും സെര്‍വറും ഉണ്ടാക്കുക പ്രയാസമാണ്. മാത്രമല്ല സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ഏറ്റെടുത്ത സാങ്കേതിക പ്രവൃത്തി തന്നെ കെല്‍ട്രോണിന് കൃത്യമായി നിര്‍വ്വഹിക്കാന്‍ പറ്റാത്ത സാഹചര്യവുമാണ്. അക്കാരണത്താലാണ് റിസര്വ്വേഷന് പ്രവൃത്തി കെല്‍ട്രോണ്‍, കോഴിക്കോട്ടെ ഊരാളുങ്കല്‍ സൈബര്‍ പാര്ക്കിന് സബ്കോണ്ട്രാക്ട് നല്കാന് തയ്യാറാകുന്നത്. എന്നാല്‍ അവരത് മറ്റൊരു സ്വകാര്യ സ്ഥാപനത്തിന് നല്കാന് തീരുമാനമായതായാണ് സൂചന. ഫലത്തില്‍ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍വ്വഹിക്കുക സ്വകാര്യ സ്ഥാപനമായിരിക്കും. ഈ പ്രവൃത്തി കെല്‍ട്രോണിലൂടെ സ്വകാര്യസ്ഥാപനത്തിലേക്കെത്തുന്നത് കെഎസ്ആര്‍ടിസിയിലെ ചില ഉന്നതരുടെ അറിവോടെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസിക്ക് 30 ഓളം ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഉണ്ട്. തിരുവനന്തപുരം, മൈസൂര്‍, ബാംഗ്ലൂര്‍ യാത്രികരാണ് കൂടുതലായും ഈ സംവിധാനം ഉപയോഗിക്കുന്നത്. സീസണില്‍ ഒമ്പത് ലക്ഷം രൂപവരെ ഇതുവഴി കെഎസ്ആര്‍ടിസിക്ക് വരുമാനമുണ്ട്. ദിവസം ശരാശരി 1500 ടിക്കറ്റുകള്‍ വില്‍ക്കുന്നു. ലഭിക്കുന്ന വരുമാനം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ. റിസര്‍വേഷന്‍ ഒരു ടിക്കറ്റിന് 15 രൂപ തോതിലാണ് കെഎസ്ആര്‍ടിസി ചാര്‍ജ് ഈടാക്കുന്നത്. തിരക്കു കൂടുന്ന പ്രത്യേക സമയങ്ങളിലേ കോര്‍പ്പറേഷന്റെ റിസര്‍വേഷന്‍ സംവിധാനത്തില്‍ കുഴപ്പമുണ്ടാകാറുള്ളൂ. ഈ പ്രശ്നം പരിഹരിക്കുന്നതിനു പകരം സംവിധാനം തന്നെ കെഎസ്ആര്‍ടിസി മറ്റൊരു ഏജന്‍സിക്ക് നല്കുന്നതില് ദുരൂഹതകളുണ്ട്. സ്വകാര്യ ട്രാന്‍സ്പോര്‍ട് മേഖലയ്ക്കാവും ഇതു ഗുണം ചെയ്യുക.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: