കോട്ടയം: കെഎസ്ആര്‍ടിസി ബസ് ടെര്മിനലിനോടനുബന്ധമായി പണിയുന്ന പുതിയ ഗ്യാരേജിനുള്ള സ്ഥലം കെഎസ്ആര്‍ടിസി ഉന്നതതലസംഘം സന്ദര്‍ശിച്ചു. കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ഗ്യാരേജിന്റെ അന്തിമ രൂപരേഖ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നു ആന്റണി ചാക്കോ പറഞ്ഞു. ഇപ്പോഴുള്ള ഗ്യാരേജിന്റെ സമീപമുള്ളസ്ഥലം കൂടി ഉപയോഗിച്ചായിരിക്കും പുതിയ ഗ്യാരേജ് പണിയുന്നത്.
നിലവിലുള്ള ഗ്യാരേജിന്റെ മുകളിലത്തെ ഭാഗം നിലനര്ത്തിയായിരിക്കും നിര്‍മാണം. പുതിയ ബസ്ടെര്‍മിനലിന്റെ അന്തിമ രൂപരേഖ മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാരിനു നല്കുമെന്നു ചീഫ് എഞ്ചിനീയര്‍ ഇന്ദു പറഞ്ഞു. എക്സി. ഡയറക്ടര്‍ ഓപ്പറേഷന് ഷറഫ് മുഹമ്മദ്, ടെക്നിക്കല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുകുമാരന്‍, സോണല്‍ ഓഫീസര്‍ ശശി, എടിഒ ടി.എ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇരേക്കടവുമായി ബന്ധിപ്പിക്കുന്ന ഫ്ളൈ ഓവര്‍ നിര്‍മിക്കുന്ന സ്ഥലവും കോടിമതയില്‍ മൊബിലിറ്റി ഹബ് നിര്‍മിക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. നാലു നിലകളുള്ള ഗ്യാരോജിന്റെ നിര്‍മാണം സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കാനാണ് ഇതിനുശേഷം എംഡിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: