സുമതി രാജാവിന്റെ ഹൃദ്യമായ ആതിഥ്യത്തിനു നന്ദി പറഞ്ഞ് വിശ്വാമിത്രനും സംഘവും പതിന്നാലാം ദിനത്തില്‍ പ്രയാണം തുടര്‍ന്നു.
വിശാലനഗരം പിന്നിട്ടതോടെ ഭൂപ്രകൃതിയിലാകെ മാറ്റം ദൃശ്യമായി. അവര്‍ മിഥിലാ രാജ്യത്തില്‍ പ്രവേശിച്ചിരിക്കയാണ്. പുരാതനവും മനോഹരവും എന്നാല്‍ വിജനവുമായ ഒരു ആശ്രമം മുന്നില്‍ കാണപ്പെട്ടു.
”ഇവിടെയെങ്ങും ആരുമില്ലല്ലോ മഹര്‍ഷേ. ഈ മൂകതയ്ക്ക് എന്താണ് കാരണം?” എന്ന രാമന്റെ ചോദ്യം കേട്ട് വിശ്വാമിത്രന് പറഞ്ഞു:
”രാമാ! മഹാനായ ഗൗതമ മഹര്‍ഷി തന്റെ പത്നിയായ അഹല്യയ്ക്കൊപ്പം ഏറെക്കാലം തപസ്സനുഷ്ഠിച്ച ആശ്രമമാണ് ഇത്. ഒരിക്കല്‍ മഹര്‍ഷി ഇല്ലാത്തപ്പോള്‍ ദേവേന്ദ്രന് മഹര്‍ഷിയുടെ വേഷത്തില്‍ ഇവിടെ വരികയും അഹല്യയോടൊത്ത് രമിക്കുകയും ചെയ്തു. പിന്നെ കുടിലില്‍നിന്നും പുറത്തുവന്നപ്പോള്‍ കണ്ടത് സാക്ഷാല്‍ ഗൗതമ മഹര്‍ഷിയെയാണ്.”
”എന്റെ വേഷം ധരിച്ച് ആശ്രമത്തില്‍ വന്ന് അധര്‍മം ചെയ്ത ദുഷ്ടാ! നിന്റെ വൃഷണങ്ങള്‍ വീണുപോകട്ടെ!” എന്നു കോപത്താല്‍ ജ്വലിച്ച ഗൗതമന് ശപിച്ചു.
പിന്നെ അഹല്യയുടെ നേരെ നോക്കിയും ശപിച്ചു:
”ദുര്‍വൃത്തയായ നീ ഒരു ശിലയായി മഞ്ഞും മഴയും വെയിലും സഹിച്ച് ഇവിടെ കിടക്കുക. ദശരഥ പുത്രനായ രാമന്റെ പാദസ്പര്ശത്താല് നിനക്ക് സ്വരൂപം തിരിച്ചു കിട്ടുന്നതാണ്. അന്ന് ഞാനും തിരിച്ചുവരും.”
”ഇത്രയും പറഞ്ഞു ഗൗതമ മഹര്‍ഷി ഹിമാലയത്തില്‍ തപസ്സു ചെയ്യാന്‍ പോയി. ശാപങ്ങള്‍ രണ്ടും ഉടനെ ഫലത്തില്‍ വരികയും ചെയ്തു. വൃഷണങ്ങള്‍ വീണുപോയ ദേവേന്ദ്രന് സ്വര്ഗ്ഗത്തിലേയ്ക്കോടി ദേവന്മാരെ കണ്ടു സങ്കടം പറഞ്ഞു. അവര്‍ ഒരു ആടിന്റെ വൃഷണങ്ങളെടുത്ത് ദേവേന്ദ്രനില്‍ ചേര്‍ത്തു. താന്‍ ചെയ്തുപോയ വലിയ അധര്‍മത്തെപ്പറ്റി അത് ദേവേന്ദ്രനെ എന്നും ഓര്‍മിപ്പിക്കുന്നുണ്ടാവും!
അതിരിക്കട്ടെ രാമാ! അങ്ങയ്ക്ക് മഹത്തായ ഒരു കര്‍മം അനുഷ്ഠിക്കാനുണ്ട്. ഈ ശിലയില്‍ സ്പര്‍ശിച്ച് തപസ്വിനിയായ അഹല്യാ ദേവിക്ക് ശാപമോക്ഷം നല്കിയാലും.”
വിശ്വാമിത്രന് പറഞ്ഞതുപ്രകാരം രാമന് പ്രവര്‍ത്തിച്ചതോടെ മുന്നില്‍ രൂപവതിയായ അഹല്യാദേവിയെ കാണാറായി. അവര്‍ രാമലക്ഷ്മണന്മാര്ക്കും വിശ്വാമിത്രനും അതിഥി പൂജ നടത്തി. അപ്പോഴേക്കും ഹിമാലയത്തില്‍നിന്ന് ഗൗതമ മഹര്‍ഷിയും എത്തിച്ചേര്‍ന്നു. മംഗളകരമായ ആ മുഹൂര്‍ത്തത്തില്‍ ആശ്രമത്തിലെങ്ങും പൂമഴ പെയ്തുകൊണ്ടിരുന്നു.
അടുത്തത് അയോധ്യയില്‍നിന്ന് പോന്നതിന്റെ പതിനഞ്ചാം ദിനമാണ്. വിശ്വാമിത്രന് രാമലക്ഷ്മണന്മാരുമായി നടന്നു. മിഥിലാപുരിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല.
തന്റെ യജ്ഞവാടത്തില്‍ വിശ്വാമിത്ര മഹര്‍ഷി എത്തിയ വിവരമറിഞ്ഞ് ജനകമഹാരാജാവ് പുരോഹിത ശ്രേഷ്ഠന് ശതാനന്ദനൊപ്പം സ്വീകരിക്കാന്‍ ചെന്നു. കൂടെയുള്ള യുവാക്കളെപ്പറ്റി അറിയാന്‍ ജനകന് പിന്നീട് ചോദിച്ചു:
”ബ്രഹ്മര്‍ഷേ! അങ്ങയോടൊപ്പം വന്ന തേജസ്വികളായ ഈ യുവാക്കള്‍ ആരാണ്? സൂര്യചന്ദ്രന്മാരെപ്പോലെയുണ്ടല്ലോ. ഏതു ധന്യാത്മാവിന്റെ പുത്രരാണ് ഇവരെന്ന് ദയവായി പറഞ്ഞാലും.”
”അയോദ്ധ്യാധിപനായ ദശരഥന്റെ മക്കളാണിവര്‍- രാമനും ലക്ഷ്മണനും. താടക, സുബാഹു തുടങ്ങിയ രാക്ഷസന്മാരെക്കൊന്ന് എന്റെ യാഗം രക്ഷിച്ച വീരകേസരികള്‍. ശിലാതപസ്സിലമര്ന്ന അഹല്യയെ ഉണര്‍ത്തി ഗൗതമസംഗമം സാധിച്ചവര്‍. അങ്ങ് സൂക്ഷിക്കുന്ന വിശിഷ്ടമായ വില്ലു കാണിക്കാമെന്നു കരുതിയാണ് ഞാന്‍ ഇവരെ ഇങ്ങോട്ടു കൊണ്ടുവന്നത്” വിശ്വാമിത്രന് പറഞ്ഞു.
ജനകന് സന്തോഷിച്ചു. അതിലേറെ സന്തോഷം പുരോഹിതമുഖ്യനായ ശതാനന്ദനായിരുന്നു. അഹല്യാ ഗൗതമന്മാരുടെ മകനാണ് ശതാനന്ദന്. അദ്ദേഹം പറഞ്ഞു:
”എന്റെ മാതാവായ അഹല്യയെ ശാപമുക്തയാക്കാന് ശ്രീരാമചന്ദ്രനെ ആനയിച്ച വിശ്വാമിത്ര മഹര്‍ഷേ, അങ്ങയ്ക്ക് നന്ദി. അമ്മയും അച്ഛനും വീണ്ടും ഒന്നിച്ചുവെന്ന് അറിയിച്ചതിനും ലോകാഭിരാമന്മാരായ ഈ കുമാരന്മാരെ ദര്‍ശിക്കാന്‍ യോഗമുണ്ടാക്കിത്തന്നതിനും നന്ദി.”
തുടര്‍ന്ന് ശതാനന്ദന് രാമലക്ഷ്മണന്മാരെ നോക്കിയും പറഞ്ഞു:
”തപഃശക്തികൊണ്ട് ലോകത്തെയാകെ ഇളക്കിമറിക്കാന്‍ കഴിവുള്ള ഒരു മഹര്ഷീശ്വരനെയാണ് ഹേ, തേജസ്വികളായ കുമാരന്മാരേ, ഗുരുവും രക്ഷിതാവുമായി നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. അക്കാര്യം നിങ്ങള്‍ക്ക് അറിവുണ്ടോ? വിശ്വാമിത്രന് എന്ന പേരിനോട് ചേര്‍ന്ന് നില്ക്കുന്ന എത്രയെത്ര സാഹസിക കഥകളുണ്ടെന്നോ? അത്ഭുത-വീരകഥകള്‍! അവ വല്ലതും നിങ്ങള്‍ക്ക് അറിയുമോ?
”ഇല്ല മഹാത്മാവേ! തന്റെ വംശമഹിമയെപ്പറ്റി ചെറിയ ഒരു സൂചന മാത്രമേ വിശ്വാമിത്ര മഹര്‍ഷി ഞങ്ങള്‍ക്ക് തന്നിട്ടുള്ളൂ. കൂടുതലൊന്നും അറിയില്ല. ദയവായി പറഞ്ഞു തന്നാലും.”
”എങ്കില്‍ ശരി. ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോളൂ.”
ശതാനന്ദന് കഥ പറയാന്‍ ആരംഭിക്കേ, കുട്ടികള്‍ അദ്ദേഹത്തിന്റെ അരികിലേക്ക് നീങ്ങിയിരുന്നു. കൗതുകത്തോടെ കാതുകൂര്‍പ്പിച്ച് രാജസദസ്സും അവരോടു ചേര്‍ന്നു.
(തുടരും)
പി.ഐ. ശങ്കരനാരായണന്
ഫോണ്‍: 9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: