ന്യൂദല്‍ഹി: ഭാരത ജവാന്റെ തലയറുത്ത സംഭവത്തില്‍ സൈന്യം അതേരീതിയില്‍ തിരിച്ചടിച്ചിരുന്നതായി ഇന്നലെ വിരമിച്ച കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് വെളിപ്പെടുത്തി. ഭാരതത്തിന്റെ സൈനിക പോസ്റ്റുകളില്‍ കടന്ന് ഹേംരാജ് ഉള്‍പ്പെടെ രണ്ട് ജവാന്മാരെ കൊന്ന പാക് സൈന്യത്തിന് തൊട്ടടുത്ത ദിവസം തന്നെ മറുപടി നല്‍കിയിരുന്നു. പ്രാദേശിക കമാന്‍ഡറുടെ മേല്‍നോട്ടത്തിലാണ് അതു നടന്നതെന്നും സൈന്യത്തിന്റെ ഉന്നത നേതൃത്വം അറിയേണ്ടകാര്യം പോലുമില്ലെന്നും ബിക്രം സിങ് പറഞ്ഞു.
2013 ജനുവരി 8നാണ് ഭാരത സൈനികന്റെ തലവെട്ടിമാറ്റിയ സംഭവം നടന്നത്. ആറുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചടി നല്‍കിയെന്ന് അന്നുതന്നെ സൈന്യം അറിയിച്ചിരുന്നു.
ഭാരത-പാക് നിയന്ത്രണരേഖയില്‍ പാക് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കാറുണ്ട്. വളരെ കൃത്യമായിത്തന്നെ നമ്മുടെ സൈനികര്‍ അതിനു തിരിച്ചടിയും നല്‍കുന്നുണ്ട്. പാക്കിസ്ഥാനുമായി ചെറിയ ഏറ്റുമുട്ടലുകള്‍ക്കുള്ള സാധ്യതകള്‍ ഭാവിയിലുണ്ടെന്നും ബിക്രം സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചൈനയുമായി സംഘര്‍ഷസാധ്യത വളരെക്കുറവാണെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ചൈനാ സന്ദര്‍ശനത്തില്‍ മികച്ച സഹകരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ചൈന അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയുടെ അഭാവം ഇരു സൈന്യങ്ങളും തമ്മിലുള്ള ചെറിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. 64,000 കോടി രൂപയുടെ അധികചെലവില്‍ പര്‍വ്വത പരിശീലനം ലഭിച്ച യൂണിറ്റുകളെക്കൂടി ചൈന അതിര്‍ത്തിയില്‍ ജനുവരി മുതല്‍ നിയോഗിച്ചിട്ടുണ്ടെന്നും ജനറല്‍ ബിക്രം സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: