ശബരിമലര : കാര്‍ഷികാഭിവൃദ്ധിക്കായുള്ള നിറപുത്തരി പൂജയുടെ ധന്യതയില്‍ ശബരിമല. പുലര്‍ച്ചെ 5.45ന് നടന്ന നിറപുത്തരി ചടങ്ങ് തൊഴാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കതിര്കുലകളുമായി വിവിധ ദേശങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തിയിരുന്നു.
പതിനെട്ടാംപടിക്ക് താഴെ മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ കതിര്‍ക്കുലകള്‍ തീര്‍ത്ഥം തളിച്ച് ഏറ്റുവാങ്ങി . തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണംവച്ച് അയ്യപ്പന് സമര്‍പ്പിച്ചു. പുന്നെല്ലിന്റെ അരികൊണ്ടുള്ള നേദ്യവും നടത്തി . തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്കി.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവയ്ക്കു ശേഷം ഇന്ന് നടയടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16 ന് വൈകിട്ട് 5.30 ന് വീണ്ടും നട തുറക്കും. തെക്കന്‍ കേരളത്തിലെ മറ്റ് പ്രശസ്ത ക്ഷേത്രങ്ങളായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറ്റുകാല്‍ ദേവി ക്ഷേത്രം എന്നിവിടങ്ങളിലും നിറപുത്തരി ചടങ്ങുകള്‍ നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: