വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രസക്തിയും പ്രവര്‍ത്തനശൈലിയുമൊക്കെ കേരളത്തില്‍ ചര്‍ച്ചാവിഷയമായിട്ട് കാലം കുറേയായി. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് കോടതിവിധികള്‍ പോലുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഈ ചര്‍ച്ച വീണ്ടും മുഖ്യധാരയിലേക്ക് വരാനിടയായത് വിദ്യാര്‍ത്ഥിസംഘടനകള്‍ പഠിപ്പ്മുടക്ക് സമരം അവസാനിപ്പിക്കണമെന്ന തരത്തില്‍ സിപിഎം നേതാവ് ഇ.പി.ജയരാജന് എസ്എഫ്ഐ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗമാണ്. സ്വന്തം പാര്‍ട്ടിയില്‍ പോലും അതിന് അംഗീകാരം കിട്ടിയില്ലെങ്കിലും പ്രസ്തുത പ്രസംഗം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ കളമൊരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളും യുവാക്കളും ഏതൊരു രാഷ്ട്രത്തിന്റേയും നട്ടെല്ലായാണ് കണക്കാക്കപ്പെടുന്നത്. ലോകത്താകമാനം കാതലായ മാറ്റങ്ങള്‍ക്ക് കളമൊരുക്കിയിട്ടുള്ള വമ്പന്‍ പ്രക്ഷോഭങ്ങളുടെയെല്ലാം മുന്നണിപോരാളികള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പില്‍ നവീന ആശയങ്ങളുമായി മറ്റ് കെട്ടുപാടുകളില്ലാതെ തെറ്റായ വ്യവസ്ഥിതിയ്ക്കെതിരെ പോരാടാനുള്ള മനോവീര്യമാണ് എന്നും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കൈമുതല്‍. യുവത്വത്തിന്റെ ആ പ്രസരിപ്പിനെ സ്ഥാപിത താല്പര്യക്കാര് മുതലെടുത്തത് മൂലമാണ് വിദ്യാര്‍ത്ഥി സംഘടനകളെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും ചോദ്യങ്ങളുയരാന്‍ കാരണമായത്.
അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി), നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയനും(എന്എസ്യു കേരളത്തില്‍ കെഎസ്യു) ആണ് ഭാരതത്തില്‍ എല്ലാ ഭാഗത്തും പ്രവര്‍ത്തനമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍. എന്എസ്യു കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയെന്ന നിലയില്‍ ചുരുങ്ങിയപ്പോള്‍ രാഷ്ട്രീയാതീത സ്വതന്ത്രവിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മൂലം എബിവിപി ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥിസംഘടനയായി വളര്‍ന്നു. ലോകത്ത് മറ്റു രാജ്യങ്ങളിലും ഇന്നു പ്രവര്‍ത്തിച്ചു വരുന്ന വേള്‍ഡ് ഓര്ഗനൈസേഷന് ഓഫ് സ്റ്റുഡന്റ്സ് ആന്റ് യൂത്ത്സ് എന്ന സംഘടനയിലൂടെ എബിവിപിയുടെ ആശയങ്ങള്‍ ലോകത്താകമാനം വ്യാപിപ്പിക്കുവാനും സംഘടനയ്ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഒരു ട്രേഡ് യൂണിയന് അല്ല എബിവിപി എന്ന സന്ദേശം മുന്നോട്ടുവച്ച പരിഷത്തിന് “’പഠായി കേ സാത്ത് ലഠായി’” എന്ന മുദ്രാവാക്യം ഉയര്‍ത്താനും പഠനത്തോടൊപ്പം പ്രക്ഷോഭം നടത്താനും പ്രക്ഷോഭത്തോടൊപ്പം ക്രിയാമത്മകപ്രവര്ത്തനങ്ങളിലും രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയിലും വിദ്യാര്‍ത്ഥികളെ അണിനിരത്താനും കഴിഞ്ഞു.
ഭാരതത്തിലെ രണ്ടാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണ്ണമായി അണിനിരത്താന്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി പരിഷത്താണ് അതിന് തൊട്ടുമുന്‍പ് വിലയക്കയറ്റത്തിനെതിരെ രാജ്യത്താകമാനം നടന്ന വമ്പന്‍ പ്രക്ഷോഭത്തിനും നാന്ദികുറിച്ചത്. അഴിമതിക്കെതിരെ എബിവിപി എന്നും ശക്തമായി പോരാടിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന ബോഫോഴ്സ് അഴിമതിക്കെതിരെ ധീരമായി പോരാടിയതിന്റെ മുന്നണി പോരാളികളായി വിദ്യാര്‍ത്ഥി പരിഷത്തുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ അസ്തിത്വത്തിനെതിരെ ചോദ്യങ്ങളുയരുമ്പോള്‍ ക്രിയാത്മകമായ നിലപാടിലൂടെ അവരെ ദേശീയധാരയിലേക്ക് കൊണ്ടുവരാന്‍ എബിവിപിക്കായിട്ടുണ്ട്. കാശ്മീരിലെ ലാല്‍ചൗക്കില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്താന്‍ പോലും തടസ്സമുണ്ടായ ഒരു കാലഘട്ടത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ജമ്മുവിലെ ഉധംപൂരില്‍ നിന്നും ശ്രീനഗറിലേക്ക് നടത്തിയ കാശ്മീര്‍ മാര്‍ച്ചും, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ആള് ആസാം സ്റ്റുഡന്റസ് യൂണിയന്റെ പ്രക്ഷോഭം വിഘടനവാദത്തിന്റെ തലത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിക്കൊണ്ട് അവരെ ദേശീയമുഖ്യധാരയിലേക്ക് കൊണ്ടുവരാനും ‘ആസു’വിന്റെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്താകമാനം സംഘടിപ്പിച്ച നൂറ് കണക്കിന് സേവ് ആസാം കണ്‍വെന്‍ഷനുകളും വിഘടന വാദചിന്തകളുയര്ത്തിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി സംയോജിപ്പിച്ചുകൊണ്ട് നടത്തിവരുന്ന സ്റ്റുഡന്റ്സ് എസ്ക്പീരിയന്സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിംഗ് (സീല്‍) എന്ന പരിപാടിയും എബിവിപിയുടെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഡോ. അബേദ്കറുടെ ജന്മശതാബ്ദി വേണ്ടത്ര ഗൗരവത്തോടെ സമുചിതമായി ആഘോഷിച്ചത് ഒരു പക്ഷേ എബിവിപി ആയിരുന്നു. ഇതിനു പുറമേ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരമുയര്ത്തുന്നതിനു വേണ്ടിയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുമായി ബാംഗ്ലൂര്‍, മുംബൈ, ദല്‍ഹി അടക്കമുള്ള കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സേവാകേന്ദ്രങ്ങളും ട്രസ്റ്റുകളും മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പരിപാടികളുമൊക്കെ ഒരു വിദ്യാര്‍ത്ഥി സംഘടന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍ പങ്കാളികളാക്കാന്‍ എന്തൊക്കെ ചെയ്യണമെന്നതിന്റെ ഉദാഹരണമാണ്.
കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനശൈലി മറ്റ് സംസ്ഥാനങ്ങളിലെ ശൈലിയില്‍ നിന്നും വ്യത്യസ്തമാണ്. തീര്‍ത്തും ക്യാമ്പസ് അധിഷ്ഠിതപ്രവര്ത്തനശൈലിയാണ് കേരളത്തിലേത്. കേരളത്തിന് പുറത്ത് പ്രാദേശികതലത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയിലൂടെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഭംഗിയായി നടക്കുന്നുണ്ട്. നഗരപരിഷത്ത് തലത്തില്‍ പ്രാദേശികമായി പരിപാടികള്‍ സംഘടിപ്പിക്കുന്ന എബിവിപിയ്ക്കുപോലും കേരളത്തിലെ പ്രവര്‍ത്തനം ക്യാമ്പസുകളില്‍ ചുരുക്കേണ്ട അവസ്ഥയാണുള്ളത്. എസ്എഫ്ഐയുടെ ശക്തമായ സാന്നിദ്ധ്യം തന്നെയാണ് അതിന്റെ കാരണം. ക്യാമ്പസ് അധിഷ്ഠിത പ്രവര്‍ത്തനശൈലി എസ്എഫ്ഐ പിന്തുടരുമ്പോള് മറ്റുള്ളവരും അതിന് വഴിപ്പെടേണ്ട അവസ്ഥയാണുള്ളത്.
കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്ത്തനത്തിനെതിരെ ശക്തമായ പൊതുവികാരം ഉയര്‍ന്നു തുടങ്ങിയിട്ട് കാലം കുറേ ആയി. തുടരെത്തുടരെയുള്ള പഠിപ്പ്മുടക്ക് മൂലം അദ്ധ്യയനം നഷ്ടപ്പെടുന്നതില്‍ ഉല്ക്കണ്ഠരായ രക്ഷകര്‍ത്താക്കളും സ്കൂള്‍ കോളേജ് മാനേജ്മെന്റുകളുമാണ് ആദ്യം രംഗത്ത് വന്നത്. ക്യാമ്പസുകളില്‍ അരങ്ങേറുന്ന വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും കൊലപാതകങ്ങളും അവര്‍ ഉയര്‍ത്തിയ സംശയങ്ങളെ പരിപോഷിപ്പിച്ചു. ഭാവിയുടെ വാഗ്ദാനങ്ങളായിരുന്ന എത്രയോ ചെറുപ്പക്കാരുടെ ജീവനുകള്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ ഹോമിക്കപ്പെട്ടു. ക്യാമ്പസുകളില്‍ ആശയസംഘട്ടനത്തിനു പകരം ആയുധസംഘട്ടനത്തിന് വഴിതെളിച്ചത്, ആശയത്തിന്റെ കരുത്തിന് പകരം കൈക്കരുത്തിന് പ്രാമുഖ്യം നല്‍കിയതിനാലാണ്. കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കിയതിന്റെ പ്രധാന ഉത്തരവാദിത്തം സഹിഷ്ണുതയില്ലാത്ത സംഘടനാ പ്രവര്‍ത്തനം നടത്തുന്ന എസ്എഫ്ഐക്ക് തന്നെയാണ്. ക്യാമ്പസ്സുകള്‍ വിദ്യാര്‍ത്ഥികളുടെ സര്ഗ്ഗശേഷികള് പോഷിപ്പിക്കാനും ആശയങ്ങള്‍ക്കുമുള്ള വേദിയാകുന്നതിന് പകരം ആയുധത്തിന്റെ ഭാഷയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെ അഭിപ്രായം ഉയരാനുള്ള ഒരു കാരണം. എസ്എഫ്ഐക്കാരുടെ അടി വാങ്ങിക്കൂട്ടിയ എഐഎസ്എഫുകാര്‍ക്ക് കേരളത്തില്‍ കണക്കില്ലല്ലോ.
വിദ്യാര്‍ത്ഥി സമരങ്ങള്‍ ആക്രമസമരങ്ങളാകുന്നത് കേരളത്തിലെ നിത്യകാഴ്ചയാണ്. സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന ശൈലി കേരളത്തിലാണ് കൂടുതല്‍. സമരം ചെയ്യുന്നത് തന്നെ അക്രമം ഉണ്ടാക്കാനാണെന്ന ധാരണയാണ് ഉള്ളത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും പരിസരവും ഈ കാര്യത്തില്‍ ലോകപ്രസിദ്ധമാണല്ലോ. വിദ്യാര്‍ത്ഥി സമരങ്ങള്‍ അക്രമാസക്തമാകുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാലാണ്. (1) സമരങ്ങള്‍ പലപ്പോഴും രാഷ്ട്രീയപ്രേരിതമാകുന്നു. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ ഇച്ഛയ്ക്ക് അനുസരിച്ച് ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള ഉപകരണമാണ് ഇന്ന് വിദ്യാര്‍ത്ഥിസമരം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കെഎസ്യുവും യുഡിഎഫ് ഭരിക്കുമ്പോള്‍ എസ്എഫ്ഐയും സമരരംഗത്തിറങ്ങുന്നത് അതുമൂലമാണ്. നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളില്‍ നിന്നുപോലും ഭരണമാറ്റം ഉണ്ടാകുമ്പോള്‍ വെള്ളം വലിയുന്നതുപോലെ പിന്മാറുന്നതും ഇതുമൂലമാണ്. സമരാഭാസത്തിനു വേണ്ടി നടത്തുന്ന സമരങ്ങള്‍ അതുകൊണ്ടു തന്നെ ഒരിക്കലും ഫലപ്രാപ്തിയില്‍ എത്തുന്നുമില്ല; എത്തിക്കണമെന്ന് സമരം നടത്തുന്നവര്‍ക്ക് ആഗ്രഹമില്ലെന്നതാണ് സത്യം. ഏതായാലും ഹൈക്കോടതി വിധിയോടെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് കുറച്ചൊരു ശമനം ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ കാരണം വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന ന്യായമായ സമരങ്ങളോടു പോലും മുഖംതിരിഞ്ഞു നില്ക്കുന്ന സര്‍ക്കാര്‍ സമീപനമാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരത്തെ ഒട്ടും ഗൗരവത്തോടെ കാണാത്ത സര്‍ക്കാര്‍ സമീപനം വിദ്യാര്‍ത്ഥിസമരങ്ങള്‍ അക്രമാസക്തമാകാന്‍ കാരണമാകുന്നുണ്ട്. മൂന്നാമത്തെ കാരണക്കാര്‍ മാധ്യമങ്ങള്‍ തന്നെയാണ്. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റം കൂടി ഉണ്ടായതോടെ വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ സമരം അക്രമാസക്തമാകണമെന്ന ധാരണ തന്നെ രൂപപ്പെട്ടിട്ടുണ്ട്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഇന്ന് രാഷ്ട്രീയരംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ഒരു വേദിയായാണ് എല്ലാവരും കാണുന്നത്. മാതൃസംഘടനയിലെ ഓരോ നേതാക്കന്മാരുടെ സേവ പിടിച്ച് ഗ്രൂപ്പ് കളിച്ച് തങ്ങളുടെ രാഷ്ട്രീയഭാവി ഉറപ്പിക്കലാണ് ഇപ്പോള്‍ പ്രധാനം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനരംഗത്തു നിന്ന് രാഷ്ട്രീയരംഗത്തേക്കല്ലാതെ മറ്റ് സംഘടനാ പ്രവര്‍ത്തനമേഖലകളിലേക്ക് തിരിയാനോ സാമൂഹ്യസേവന രംഗങ്ങളില്‍ ഇടപെടാനോ കേരളത്തിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് വലിയ മനസ്സില്ല. കേരളത്തിന് പുറത്ത് ഡോ.മഹേഷ് ശര്മ്മയെപ്പോലെയൊക്കെയുള്ളവര് നടത്തുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ കേരളത്തിലെ നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കളും ശ്രമിക്കേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍ വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമരങ്ങളെക്കുറിച്ചുമൊക്കെ നടക്കുന്ന ഈ ചര്‍ച്ച ഫലവത്തായി ഉപയോഗപ്പെടുത്തി കേരളത്തില്‍ വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനത്തിന് പുത്തന്‍ മേഖലകള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ ശ്രമിക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.
അഡ്വ. ആര്. രാജേന്ദ്രന് (എബിവിപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: