തെക്കന്കേരളത്തില് നിര്‍ദ്ധനകുടുംബത്തില്‍ ജനിച്ച് ആത്മീയതയുടെ ഔന്നത്യത്തിലെത്തിയ ഗുരുദേവന് സമസ്തലോകവും അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. അത് മനസ്സിലാക്കിക്കൊണ്ട് പുതിയ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണ്. ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകത്തിന്റെ ശതാബ്ദി ശിവഗിരി മഠവുമായി സഹകരിച്ച് ദേശീയ തലത്തില്‍ ആഘോഷിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് അറിയിച്ചിരിക്കുകയാണ്. സമൂഹത്തില്‍ സാഹോദര്യവും സമത്വവും ഉദ്ബോധിപ്പിക്കുന്ന ഗുരുദേവന്റെ ശ്ളോകങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഏറിവരികയാണ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദൈവദശകം ശതാബ്ദി ആഘോഷം ദല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കും. ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ഈ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചാണ് നടപടി. ദൈവദശകത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ദൈവദശകം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കേണ്ടത് ആവശ്യമാണ്. ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും പ്രശസ്ത കൃതിയായ ദൈവദശകം എല്ലാ വിദ്യാലയങ്ങളിലും സാമൂഹ്യ കൂട്ടായ്മകളിലും ആലപിക്കേണ്ടതാണെന്നും ഇത് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഉയര്ന്നതാമ്. പക്ഷേ അതിന്മേല് ഇനിയും നടപടി ഉണ്ടായിട്ടില്ല.
ദൈവദശകത്തെ അതിശയിപ്പിക്കുന്ന മറ്റൊരു കൃതി മലയാളത്തിലില്ലെന്ന് ഉറപ്പിച്ചു പറയാം. മലയാളത്തിലാണെങ്കിലും മലയാളികള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ദൈവദശകം. ഏതെങ്കിലും ഒരു ദേവതയെ സ്തുതിക്കുന്നതല്ലാത്തതുകൊണ്ടും അതിന്റെ അര്‍ഥവ്യാപ്തികൊണ്ടും ജാതിമത ഭേദമെന്യേ ഏവര്‍ക്കും ആലപിക്കാവുന്ന കാവ്യഗീതമാണത്. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് ഗുരുദേവനെയാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടാതെ ആധ്യാത്മിക ഉന്നതി സാധ്യമല്ലെന്ന് ഗുരുദേവന് വിശ്വസിച്ചു. ജാതിഭേദം കൊണ്ടും സാമൂഹ്യ അനീതി കൊണ്ടും അന്ധവിശ്വാസം കൊണ്ടും അപചയത്തിന്റെ നെല്ലിപ്പടിയിലായിരുന്ന കാലഘട്ടത്തിലാണ് ഗുരുദേവന് അവതരിച്ചതും കേരളത്തെ നവോത്ഥാന പാതയിലേക്ക് നയിച്ചതും. ചരിത്രപരമായി നോക്കിയാല്‍ ശ്രീശങ്കരനു ശേഷം കേരളം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ ആധ്യാത്മിക ആചാര്യനാണ് ശ്രീനാരായണ ഗുരുദേവന്. ഭാരതീയ ദര്‍ശന സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരകളിലൂടെ നമ്മുടെ ബുദ്ധിയെ നയിക്കുകയും അപാരവും സങ്കീര്‍ണവുമായ ദാര്‍ശനിക വശങ്ങള് അയത്ന ലളിതമായി നമ്മുടെ മനീഷയ്ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു കാവ്യ സംസ്കാരം ശ്രീ നാരായണ ഗുരു നമ്മുടെ മുന്പില് അവതരിപ്പിച്ചിട്ടുണ്ട്. അതിനു ഒരു ഉത്തമോദാഹരണമാണ് ദൈവദശകം. അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ സ്തോത്രത്തിനു അനുവാചകന്റെ ഹൃദയത്തിലേക്ക് ഒരു തേന്‍തുള്ളിയുടെ മാധുര്യത്തോടെ അലിഞ്ഞിറങ്ങാന്‍ കഴിയും.
അദ്വൈത ദര്‍ശനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങള്‍ ചേര്‍ന്നതാണ് ഈ കൃതി. ആലുവാ അ ദ്വൈതാശ്രമത്തില് പ്രവര്‍ത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലുവാന്‍ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്. അതിനാല്‍ തന്നെ സമൂഹപ്രാര്‍ത്ഥനക്കായി കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം. ഭാഷയുടെയും ആശയത്തിന്റെയും കാര്യത്തില്‍ അതിഗാംഭീര്യം പുലര്‍ത്തുന്ന അനേകം ദാര്‍ശനികകൃതികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ ഷഷ്ടിപൂര്‍ത്തിയോടടുത്ത ഘട്ടത്തില്‍ അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദര്‍ശനങ്ങളെ കോര്‍ത്തിണക്കി താരതമ്യേന മൃദുവായ ഭാഷയിലാണ് ഗുരു ഈ കൃതി രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും വിപുലാര്‍ത്ഥദായിയായ പദപ്രയോഗങ്ങളാല്‍ സമ്പന്നമാണ് ദൈവദശകം. പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടു കളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി തുടങ്ങുന്ന ഈ പ്രാര്‍ത്ഥനാഗീതം അവസാനിക്കുന്നത് സര്‍വര്‍ക്കും സൗഖ്യം നല്‍കണമെന്ന വരികളോടെയാണ്. ശ്രീനാരായണഗുരുദേവന്‍ മനുഷ്യസമൂഹത്തിന്റെ മൊത്തം സ്വത്താണ്. ആ സ്വത്തിന്റെ സൗകര്യങ്ങള്‍ ഇത്രയും കാലം അനുഭവിച്ചുപോരുന്ന രാഷ്ട്രീയ നേതാക്കള്‍ ഗുരുദേവനോട് അര്‍ഹിക്കുന്ന നീതിപുലര്‍ത്തിയിട്ടില്ല. ഗുരുദേവനെ പ്രതിദിന പ്രാതസ്മരണീയനായി അംഗീകരിച്ച രാഷ്ട്രീയ സ്വയംസേവകസംഘത്തില്നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന പുതിയ കേന്ദ്രമന്ത്രിസഭ ഗുരുദേവന്റെ സന്ദേശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: