ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒന്‍പതാം ദിവസം ഇന്ത്യയുടെ ആദ്യ മെഡല്‍ ബോക്സിംഗ് റിംഗില്‍ നിന്ന്. വനിതകളുടെ 48-51 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പിങ്കി റാണിയാണ് വെങ്കലം നേടിയത്. സെമിഫൈനലില്‍ പിങ്കി വടക്കന്‍ അയര്‍ലന്റിന്റെ മൈക്കേല വാല്‍ഷിനോട് പരാജയപ്പെട്ടതോടെയാണ് പിങ്കിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ബോക്സിംഗില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
അത്ലറ്റിക്സില് ഇന്ത്യ കഴിഞ്ഞ ദിവസം ആദ്യ മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ വികാസ് ഗൗഡയാണ് ഇന്ത്യക്കായി ആദ്യ സ്വര്‍ണ്ണം നേടിയത്. 1958-ലെ കാര്‍ഡിഫ് ഗെയിംസില്‍ മില്‍ഖാ സിംഗ് സ്വര്‍ണ്ണം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷതാരം കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് സ്വര്‍ണ്ണം നേടുന്നത്. തന്റെ മൂന്നാം ശ്രമത്തില്‍ 63.64 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞാണ് കഴിഞ്ഞ ദല്‍ഹി ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവായ വികാസ് ഗൗഡ ഇത്തവണ സ്വര്‍ണ്ണം സ്വന്തമാക്കിയത്.
ബാഡ്മിന്റണില്‍ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. പുരുഷന്മാരുടെ സിംഗിള്‍സില്‍ പി. കശ്യപും വനിതകളുടെ സിംഗിള്‍സില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേത്രി പി.വി. സിന്ധുവും സെമിഫൈനലില്‍ പ്രവേശിച്ചു. മലേഷ്യയുടെ ഡാരന്‍ ല്യൂവിനെ 21-13, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പി. കശ്യപ് സെമിയിലേക്ക് കുതിച്ചത്. സെമിയില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജന് രാജീവ് ഔസേപ്പാണ് കശ്യപിന്റെ എതിരാളി. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ന്യൂസിലാന്റിന്റെ അന്ന റാന്‍കിനെ 21-10, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്. സെമിയില്‍ കാനഡയുടെ മൈക്കലെ ലിയാണ് സിന്ധുവിന്റെ എതിരാളി.
ടേബിള്‍ ടെന്നീസിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ ശരത് കമാല്‍-ആന്റണി അമല്‍രാജ് സഖ്യം സിംഗപ്പൂരിന്റെ ജിയാന്‍ ഹാന്‍-സി യാങ് സഖ്യത്തെ 3-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ സിംഗപ്പൂര്‍ സഖ്യമാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം ഇന്ത്യയുടെ സൗമ്യജിത്ത് ഘോഷ് ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോര്ഡിനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് പുറത്തായി. വനിതാ ഡബിള്‍സിലും ഇന്ത്യ ക്വാര്‍ട്ടര്‍ കടന്നില്ല. ഷാമിനി കുമശേന്-മധുരിക പത്കര് സഖ്യം ഇംഗ്ലീഷ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മനിക ബത്ര ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. സിംഗപ്പൂരിന്റെ യി ലിന് ആണ് മനികയെ 3-1ന് കീഴടക്കിയത്.
വനിതാ ഹോക്കിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനം നേടി. സ്ഥാന നിര്‍ണയ മത്സരത്തില്‍ സ്കോട്ട്ലന്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. നാല് മിനിറ്റിനിടെയാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 52-ാം മിനിറ്റില്‍ അനൂപ ബാര്‍ലയും 56-ാം മിനിറ്റില്‍ പൂനം റാണിയും ഇന്ത്യക്കായി ഗോളുകള്‍ നേടിയപ്പോള്‍ 54-ാം മിനിറ്റില്‍ സ്കോട്ട്ലന്റിനായി നിക്കി കിഡ് ആശ്വാസഗോള്‍ നേടി. അതേസമയം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സിന്റെ പുരുഷന്മാരുടെ വോള്‍ട്ട് ഫൈനലില്‍ ഇന്ത്യയുടെ ആശിഷ് കുമാര്‍ എട്ടാം സ്ഥാനത്തായി. ലോണ്‍ബോള്‍സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
പുരുഷ ഹോക്കിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. ന്യൂസിലാന്റാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: