ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും സ്വന്തമാക്കി. സ്ക്വാഷിലാണ് ഇന്നലെ സ്വര്‍ണ്ണം നേടിയതെങ്കിലും വെള്ളി രണ്ടും ബോക്സിംഗ് റിംഗില്‍ നിന്നുമായിരുന്നു.
സ്ക്വാഷ് വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍-ജോഷ്ന ചിന്നപ്പ സഖ്യമാണ് ഗെയിംസിന്റെ പത്താം ദിവസം സ്വര്‍ണ്ണം ഇന്ത്യക്ക് നേടിക്കൊടുത്തത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ജെന്നി ഡെന്കാഫ്-ലോറാ മസാരോ സഖ്യത്തെ 11-6, 11-8 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡികള്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സ്ക്വാഷില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്നത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാം സ്വര്‍ണ്ണമായിരുന്നു ഇത്.
ബോക്സിംഗില്‍ വനിതകളുടെ 57-60 കി.ഗ്രാം വിഭാഗത്തില്‍ ലെയ്ഷറാം സരിതാ ദേവിയും പുരുഷന്മാരുടെ 49 കി.ഗ്രാം വിഭാഗത്തില്‍ ദേവേന്ദ്രോ സിംഗുമാണ് ഇന്ത്യക്കായി വെള്ളിമെഡലുകള്‍ നേടിയത്.
പുരുഷ വിഭാഗത്തില്‍ ദേവേന്ദ്രോസിംഗ് വടക്കന്‍ അയര്‍ലന്റിന്റെ നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പാഡി ബാര്നസിനോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. വനിതകളുടെ 57-60 കി.ഗ്രാം വിഭാഗത്തില്‍ ഓസ്ട്രേലിയയുടെ ഷെല്ലി വാട്ട്സിനോട് പരാജയപ്പെട്ടാണ് ലെയ്ഷറാം സരിതാ ദേവി വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടത്.
അതേസമയം പവര്‍ലിഫ്റ്റിംഗില്‍ ഇന്ത്യന്‍ താരം സക്കീന ഖാത്തൂണ്‍ വെങ്കലം സ്വന്തമാക്കി. 88.2 കി.ഗ്രാം ലൈറ്റ്വെയ്റ്റ് വിഭാഗത്തിലാണ് മെഡല്‍. നൈജീരിയയുടെ ഇ. ഒയേമയ്ക്കാണ് ഈയിനത്തില്‍ സ്വര്‍ണം.
അതേസമയം ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സിലും വനിതാ ഡബിള്‍സിലും ഫൈനലില്‍ കടന്ന ഇന്ത്യ രണ്ട് മെഡല്‍ കൂടി ഉറപ്പിച്ചു. പുരുഷ സിംഗിള്‍സില്‍ പി. കശ്യപും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യവുമാണ് ഫൈനലില്‍ പ്രവേശിച്ചത്. പുരുഷ ഹോക്കിയിലും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
ഇന്നലെ പുലര്‍ച്ചെ ഇന്ത്യ രണ്ട് വെള്ളി മെഡല്‍ കൂടി സ്വന്തമാക്കി. വനിതകളുടെ ഡിസ്കസ് ത്രോയില്‍ സീമാ ആന്റിലും ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ശരത്കമാല്- ആന്റണി അമല്‍രാജും ചേര്‍ന്ന സഖ്യവുമാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തത്. അതേസമയം കഴിഞ്ഞ ദല്‍ഹി ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ ജേത്രി കൃഷ്ണ പൂനിയ ഡിസ്കസില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സീമാ ആന്റില്‍ 61.1 മീറ്റര്‍ എറിഞ്ഞാണ് ഡിസ്ക്കസില്‍ വെള്ളി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: