ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് പുരുഷ ഹോക്കിഫൈനലില് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. നിലവിലെ വെള്ളിമെഡല്‍ ജേതാക്കളായ ഇന്ത്യ ന്യൂസിലാന്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫൈനലിലേക്ക് കുതിച്ചത്. അതേസമയം നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നേരത്തെ പൂള് എയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള സുവര്‍ണാവസരമാണ് ഫൈനലില്‍ പ്രവേശിച്ചതോടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിസിലും ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്കായിരുന്നു അന്ന് ഓസ്ട്രേലിയയുടെ വിജയം.
ന്യൂസിലാന്റിനെതിരായ സെമിഫൈനലില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്നെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ നേടിയ രൂപീന്ദര്‍പാല്‍ സിംഗും ഒരെണ്ണം നേടിയ ആകാശ്ദീപ് സിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന്റെ അഭാവത്തിലും ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ന്യൂസിലാന്റ് മുന്നിലെത്തി. 18-ാം മിനിറ്റില്‍ നിക്ക് ഹെയ്ഖ് പെനാല്‍റ്റി കോര്‍ണറിലൂടെ രണ്ടാമതും ഇന്ത്യന്‍ വല കുലുക്കി. 27-ാം മിനിറ്റില്‍ രൂപീന്ദര്‍പാല്‍ സിംഗ് പെനാല്‍റ്റി സ്ട്രോക്കിലൂടെ ഒരു ഗോള്‍ ഇന്ത്യക്കായി മടക്കി. ഇതോടെ ആദ്യ പകുതിയില്‍ ന്യൂസിലാന്റ് 2-1ന് മുന്നിട്ടുനിന്നു. എന്നാല്‍ കളിയുടെ 41-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി നേടി രൂപീന്ദര്സിംഗ് ഇന്ത്യക്ക് സമനിലനേടിക്കൊടുത്തു. അഞ്ച് മിനിറ്റിനുശേഷം ആകാശ്ദീപ് സിംഗ് സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ ന്യൂസിലാന്റ് വല കുലുക്കിയതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ സെമിയില്‍ കളിയുടെ മൂന്നാം മിനിറ്റില്‍ ട്രിസ്റ്റാന്‍ വൈറ്റ് പെനാല്‍റ്റി കോര്‍ണറിലൂടെ ഓസ്ട്രേലിയയെ മുന്നിലെത്തിച്ചു. പിന്നീട് 11-ാം മിനിറ്റില്‍ സൈമണ്‍ ഒര്‍ച്ചാര്‍ഡ് മനോഹരമായ ഒരു ഫീല്‍ഡ് ഗോളിലൂടെ ഓസ്ട്രേലിയയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. ആദ്യ പകുതിയില്‍ ഓസ്ട്രേലിയ 2-0ന് മുന്നിട്ടുനിന്നു. പിന്നീട് 52-ാം മിനിറ്റില്‍ ഹാരി മാര്ട്ടിന് ഇംഗ്ലണ്ടിനായി ഒരു ഗോള്‍ മടക്കിയെങ്കിലും 62-ാം മിനിറ്റില്‍ ക്രിസ് സിറില്ലോയും 70-ാം മിനിറ്റില്‍ എഡ്ഡി ഒക്കന്ഡെനും ലക്ഷ്യം കണ്ടതോടെ ഓസ്ട്രേലിയയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: