വിപുലമായ ശ്രീരാമസാഹിത്യത്തിന്റെ സര്‍വ്വലോക പ്രചാരം സഹസ്രാബ്ദങ്ങളായി നിലകൊള്ളുന്നത് ഭാരതഭൂമിയുടെ വൈജ്ഞാനിക ആദര്ശബോധത്തിന്റ, മൂല്യബോധത്തിന്റെ, നിത്യസ്മാരകമാണെന്ന് ഇന്ത്യക്കാര്‍ മാത്രമല്ല പലവുരു പ്രഖ്യാപിച്ചിട്ടുള്ളത്. ഫാദര്‍ സി. ബുല്‍ക്കേ തുടങ്ങി അനേകം പാശ്ചാത്യപണ്ഡിതരും ഉത്സാഹത്തോടെ രേഖപ്പെടുത്തുന്നു. ഏഷ്യയിലുടനീളം ക്ഷേത്രശില്പങ്ങളില് രാമായണകഥക്കാണ് പ്രാമുഖ്യം. നേപ്പാളില്‍ ‘ജനകപുരം’ ഇന്നുമുണ്ട്. ജനകന്റെ തലസ്ഥാനം അതായിരുന്നത്രേ. ഭാരതീയ ചിന്ത പ്രചരിച്ച ഏഷ്യന്‍ ഭൂഖണ്ഡത്തിലെമ്പാടും ആദികവിയുടെ വശ്യമായ സ്വാധീനം എഡി മൂന്നാംശതകം മുതലുള്ള ശില്പകലയില് വ്യക്തമാണ്. ഭാരതത്തിലെ ഭാഷ അന്നു സംസ്കൃതം മാത്രമാണെങ്കില്‍ വെളിയില്‍ അതൊരു സമ്പര്‍ക്കഭാഷയായി പഠിപ്പിച്ചുപോന്നു.
ആദികവിക്കുശേഷമുള്ള രാമോപഖ്യാനം പ്രധാനമായി മഹാഭാരതത്തിലാണ്. ആരണ്യപര്വ്വം (III-147) ദ്രോണപര്‍വ്വം (VII-59) ശാന്തിപര്‍വ്വം (XII-22) ഇവിടുങ്ങളില്‍ 700ല്‍പരം ശ്ലോകങ്ങളില്‍ രാമകഥയുണ്ട്. ഇവിടെ വാല്മീകീ രാമായണത്തില്‍ നിന്നുള്ള മാറ്റങ്ങള്‍ പുത്രകാമേഷ്ടി യാഗത്തിന്റെ പരാമര്‍ശമല്ല. രാമസോദരന്മാരുടെ ഭാര്യമാരുടെ പേര് പറയുന്നില്ല. കൈകേയിക്ക് ഒറ്റവരമേ കൊടുത്തിട്ടുള്ളൂ. ബാലിസുഗ്രീവയുദ്ധം ഒന്നേയുള്ളൂ. ശ്രീരാമന്റെ തല മുറിഞ്ഞതു കാണിക്കല്‍, രാവണ സുഗ്രീവ യുദ്ധം, ശ്രീരാമന് സമുദ്രത്തില്‍ അമ്പെയ്ത് വരുണനെ പിന്മാറ്റുന്നത് തുടങ്ങിയ സംഭവം ഇല്ല. ലങ്കാദഹനവും സീതയുടെ അഗ്നിപരീക്ഷയും ഇല്ല എന്നതാണ് പ്രാധാന വ്യത്യാസം. തികച്ചും ലൗകികകഥ – അത്ഭുതങ്ങള്‍ വിരളം. ബ്രഹ്മാനന്ദ പുരാണം, വിഷ്ണുപുരാണം (4-ാം ശതകം), വായുപുരാണം (5-ാം ശതകം), ഭാഗവതപുരാണം (6-ാംശതകം) എന്നിവയിലും സ്കന്ദ, പത്മ, ഗരുഡ, നാരദ എന്നീ പുരാണങ്ങളിലും ശ്രീരാമകഥയുണ്ട്.
എഴുത്തച്ഛന് തന്റെ പുനരാഖ്യാനത്തിന് ആശ്രയിച്ചത് താരതമേ്യന പുതിയ കൃതിയായ (14-ാം ശതകം) അധ്യാത്മരാമായണമാണ്. ഭാഷാസൗന്ദര്യം, കാവ്യാത്മകത, വേദാന്തതത്വങ്ങള്‍ ഭഗവദ്ഗീതയിലെന്നപോലെ ഭക്തിയോഗമായും ജ്ഞാനയോഗമായും വിശദീകരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മെച്ചം. ആദികവിയുടെ ലാളിത്യം ഇവിടെയില്ല. വചോധാരകൊണ്ട് ഭക്തിമയമായ അന്തരീക്ഷസൃഷ്ടി നടത്തുന്നതില്‍ ആണ് ഇതിന്റെ ഉല്‍കൃഷ്ടത. അധ്യാത്മരാമായണ കര്‍ത്താവിനെപ്പറ്റി അറിയില്ല.
വൈഷ്ണവമത ചരിത്രത്തില്‍ സ്ഥാനംനേടിയ അത്ഭുത രാമായണം. വാല്മീകി രാമായണത്തെത്തന്നെയാണ് കഥയായി സ്വീകരിച്ചിട്ടുള്ളത്. വേദാന്തത്തിലും ഭാഗവതത്തിലും നിന്ന് തത്ത്വചിന്തയും സ്വീകരിച്ചു. തുളസീദാസിന്റെ രാമചരിതമാനസം ഈ കൃതിയെ അവലംബിച്ചുള്ളതാണ്. ഇന്ത്യയില്‍ ഏറ്റവും ജനശ്രദ്ധ നേടിയത് തുളസീദാസകൃതിയാണ്. ഗാനാത്മകമായ അനുപ്രാസം അന്ത്യപ്രാസ ഘടനയോടുകൂടിയ ഈരടികള്‍ ഒരിക്കല്‍ കേട്ടാല്‍മതി മനസ്സില്‍ തങ്ങിനില്ക്കാന്. ഉത്തരേന്ത്യയില്‍ ഇന്നും റോഡരികിലോ ഉദ്യാനത്തിലോ വട്ടമിട്ടിരിക്കുന്ന ഒരു ചെറിയ ജനക്കൂട്ടം കണ്ട് അങ്ങോട്ടടുത്താല്‍ തുളസീദാസിന്റെ ‘ദോഹ’കളാവും നിങ്ങള്‍ കേള്‍ക്കുക. കൂടെയിരിക്കാന്‍ ഭക്തജനങ്ങള്‍ ക്ഷണിക്കും. ദോഹ (ഈരടി) കേട്ട് തലകുലുക്കി ”വാഹ് വാഹ്” (വിശേഷം തന്നെ വിശേഷം തന്നെ) എന്ന് നിങ്ങളും പറഞ്ഞുപോകും. ലളിതവും സംസ്കൃതപദങ്ങള്‍ നിറഞ്ഞതും ആണ് മൈഥിലി ഭാഷയിലുള്ള ആ ഗാനകാവ്യം. ഭക്തിയുടെ ലഹരി ജനകീയമാക്കി മാറ്റിയ കൃതി..
പി. നാരായണകുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: