സ്ത്രീ സൗന്ദര്യത്തിന്റെ പൂര്‍ണതയാണ് ‘അമ്മ’. അവിടെ മനസ്സിന്റെ സൗന്ദര്യത്തികവ് ദേവീസങ്കല്‍പ്പം പോലെ പ്രകാശിക്കും. സൗന്ദര്യം സ്നേഹമാണെന്ന തിരിച്ചറിവാണിത്. മാതൃത്വത്തിന്റെ മഹാസാമ്രാജ്യത്തില്‍ സ്നേഹവും വാത്സല്യവും നുകരുന്നവരാണ് അനുഗൃഹീതര്‍. അതു തരുന്നവളാണ് അമ്മയെന്ന സ്ത്രീ.
സ്ത്രീയെ അമ്മയായി ഉയര്‍ത്തിക്കാട്ടുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. പരസ്ത്രീയെ അമ്മയായിക്കാണുന്ന സമൂഹമനസ്സിന്റെ പരിപാകം, ഭാരതസ്ത്രീയുടെ സുരക്ഷാ കവചവുമായിരുന്നു. സ്ത്രീയെ ഉപഭോഗവസ്തുവായിക്കണ്ട പടിഞ്ഞാറന്‍ സംസ്കാരത്തിന് നേര് വിപരീതമാണിത്. (രാവണനെപ്പോലെയുള്ളവരും ഇതുപോലെ സ്ത്രീയെ ഉപഭോഗവസ്തുവായിക്കണ്ടു!). സംസ്കാരത്തിലേക്ക് വന്യവും അന്യവുമായ കടന്നുകയറ്റങ്ങളുണ്ടായപ്പോഴാണ്, സ്ത്രീയുടെ ആദരണീയത നഷ്ടപ്പെട്ടത്. നഷ്ടപ്പെടുന്ന ‘അമ്മക്കാല’ത്തെ തിരിച്ചുപിടിക്കാന്‍ രാമായണ കഥാ സന്ദര്‍ഭങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്.
ഇത്തരം മാതൃത്വത്തിന്റെ ഒരോര്‍മ്മപ്പെടുത്തല്‍ രാമായണത്തിലെ സുന്ദരകാണ്ഡത്തിന്റെ തുടക്കത്തില്‍ കാണാം. ‘ദക്ഷിണദിക്കുമാലോക്യ ചാടീടിനാന്‍’ എന്ന് ഹനുമാന്റെ ലങ്കായാത്ര രാമായണം വര്‍ണിക്കുന്നുണ്ട്. ആകാശചാരിയായി, ഇടവേളകളുടെ വിശ്രമം മറന്ന് ഒറ്റയടിക്ക് ദീര്‍ഘദൂരയാത്ര ചെയ്യുകയാണല്ലൊ ഹനുമാന്. അദ്ദേഹത്തിന്റെ മനോബലം പരീക്ഷിക്കുവാനാണ് സുരസയെന്ന നാഗമാതാവിനെ സാക്ഷാല്‍ ദേവേന്ദ്രന് പറഞ്ഞയക്കുന്നത്. പേര് സൂചിപ്പിച്ചതുപോലെ രസത്തിന്റെ പരിവേഷവുമായിട്ടാണ് സുരസ വരുന്നതും. തന്റെ വിശപ്പടക്കാനാണ് സുരസ ഹനുമാനെ സമീപിക്കുന്നത്!
കര്‍ത്തവ്യബോധത്തിന്റെ ഉരുക്കുമനസ്സാണ് ഹനുമാന്. തന്റെ യാത്രയുടെ പ്രാധാന്യം സുരസയെ ബോധിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. പക്ഷേ സ്വന്തം രസനയുടെയും വിശപ്പിന്റെയും തീവ്രതയ്ക്കാണ് സുരസ മുന്‍ഗണന കൊടുത്തത്. യാത്രോദ്ദേശ്യം പൂര്‍ത്തിയാക്കിയശേഷം സുരസയുടെ മുന്നിലെത്താമെന്ന വാഗ്ദാനം പോലും അവള് നിരസിച്ചുകൊണ്ട്, ഹനുമാനെ വിഴുങ്ങാനായി വായ തുറക്കുകയാണ്, സുരസ. വിശപ്പിനെ ഏതു രീതിയിലും നമുക്ക് നോക്കിക്കാണാം. അത് ജഠരാഗ്നിയോ കാമാഗ്നിയോ ആയി വ്യാഖ്യാനിക്കുകയും ആവാം. സുരസ എന്ന സ്ത്രീ, ഹനുമാനെന്ന പുരുഷനെ തടഞ്ഞു നിര്‍ത്തി, വിശപ്പടക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയാണിവിടെ. വായ തുറന്ന് ഹനുമാനെ തന്നിലേക്കൊതുക്കാനായുന്ന സുരസയുടെ മുന്നില്‍, തന്റെ ശരീരം വലുതാക്കിക്കൊണ്ട് അദ്ദേഹം പ്രതിരോധിക്കുന്നു. അവസാനം, തുറന്ന ആ വലിയ വായയ്ക്കു മുന്നില്‍, ഹനുമാന് തന്റെ ശരീരത്തിന്റെ വലുപ്പം പിന്‍വലിച്ച് ഒരു വിരലൊതുക്കത്തിലേക്ക് ചുരുക്കുകയാണ്. പിന്നീട് സംഭവിച്ചത് മറ്റൊരത്ഭുതം തന്നെ. തന്റെ ചെറിയ ശരീരവുമായി അദ്ദേഹം സുരസയുടെ ഉദരത്തിലേക്കിറങ്ങുകയും അതേ ശരവേഗത്തില്‍ തിരിച്ചു പുറത്തുകടക്കുകയും ചെയ്തു. സുരസയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഹനുമാന് ആ നിമിഷത്തില്‍ അവരുടെ മകനായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ആദരവോടെ അമ്മയായി മാറിയ സുരസയെ നമസ്കരിച്ചെഴുന്നേല്‍ക്കുന്ന ഹനുമാന് രാമായണകുതുകികള്ക്ക് മുന്നില്‍ ഒരു സന്ദേശം വെക്കുകയാണ്. പ്രലോഭനമോ തടസ്സമോ ആയി മുന്നിലെത്തുന്ന സ്ത്രീത്വത്തെ അതിജീവിക്കണമെങ്കില്‍, ആ സ്ത്രീത്വത്തെ സ്വന്തം മാതാവായി മാറ്റിക്കാണണം. അമ്മയെന്ന സങ്കല്പ്പത്തിലൂടെ സ്ത്രീയെ കാണാന്‍ കഴിയുമ്പോഴാണ് സമൂഹത്തിലെ സദാചാരാപചയങ്ങള് ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നത്. സീതാരാമന്മാരെ കാട്ടിലേക്കനുഗമിക്കുന്ന ലക്ഷ്മണനോട് ”മാം വിദ്ധി ജനകാത്മജാം” എന്നാണല്ലൊ സുമിത്രയും പറയുന്നത്. ജ്യേഷ്ഠന്റെ ഭാര്യയെ പെറ്റമ്മയെപ്പോലെ സ്നേഹാദരങ്ങളോടെ നോക്കിക്കാണുന്ന ദേവനാണ് ലക്ഷ്മണന്. അതുപദേശിച്ച സുമിത്രയാണ്, ഒരുപക്ഷെ കുടുംബ ഭദ്രതയെക്കുറിച്ചോര്ത്ത് ഏറ്റവും വലിയ ഒരുപദേശം നല്‍കുന്നതും. ഭാര്യയില്‍നിന്നകന്ന് കാട്ടിലലയുന്ന പുരുഷനായ ലക്ഷ്മണന്, കാലാന്തരത്തില്‍ സീതാസാന്നിദ്ധ്യം മനസ്സില്‍ അവിഹിത ചിന്തകള്‍ ഉണര്‍ത്താതിരിക്കാനുള്ള പ്രതിരോധ കുത്തിവെയ്പ്പാണ് സുമിത്രയുടെ ഉപദേശം-സ്ത്രീയെ അമ്മയായി കാണുക. ”പുത്രി, ഭഗിനി സഹോദര ഭാര്യയും പുത്രകളത്രവും മാതാവുമൊക്കുമേ” എന്ന് ബാലിയെ ഓര്‍മിപ്പിച്ച ശ്രീരാമനും സ്ത്രീ-അമ്മ രസതന്ത്രത്തിന്റെ ഉപജ്ഞാതാവാണ്.
പ്രൊഫ.വി.ടി.രമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: