കോട്ടയം: രണ്ട് ദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. നദികളും ചെറുതോടുകളും കരകവിഞ്ഞതോടെ കിടപ്പാടങ്ങളില്‍ വെള്ളം നിറഞ്ഞ് നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ അടക്കം ജനങ്ങളില്‍ ദുരിതം വിതയ്ക്കുമ്പോള് താഴ്ന്ന പ്രദേശങ്ങള്‍ കൃഷിനാശവും വെള്ളക്കെട്ടും തീരാ ദുരിതമായി മാറുന്നു.
കനത്ത മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിലായി. കിഴക്കന്‍ മേഖലയില്‍ വെള്ളമിറങ്ങി തുടങ്ങുന്നതോടെ പടിഞ്ഞാറ് ജലനിരപ്പ് ഇനിയും ഉയരും. ജലനിരപ്പ് ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കോട്ടയം താലൂക്കില്‍ മാത്രം ആറ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. മീനച്ചില്‍ താലൂക്കിലെ കിടങ്ങൂരിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന് കുടുംബങ്ങളെയാണ് പിറയാര്‍ ഗവ. എല്‍.പി സ്കൂളിലെ ക്യാമ്പില്‍ താമസിപ്പിച്ചിട്ടുള്ളത്. വിജയപുരത്ത് പാറമ്പുഴ ആര്‍ട്സ് ആന്റ് സ്പോര്‍ട്്സ് ക്ലബ്ബില്‍ രണ്ട് കുടുംബങ്ങളും അയര്‍ക്കുന്നം അയ്യര്‍കുളങ്ങര ഗവ.യുപിഎസ്സില്‍ ഏഴ് കുടുംബങ്ങളും തിരുവാര്‍പ്പ് ചേരിക്കല്‍ ഗവ. യു.പി സ്കൂളില്‍ നാല് കുടുംബങ്ങളെയും താമസിപ്പിച്ചിട്ടുണ്ട്. പെരുമ്പായിക്കാട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംക്രാന്തി എസ്എന്‍ഡിപി എല്‍പി സ്കൂളില്‍ ആറ് കുടുംബങ്ങളും അംബ്രോസ് നഗറില്‍ രണ്ട് കുടുംബങ്ങളെയും താമസിപ്പിച്ചിരിക്കുന്നു. ചാലുകുന്ന് സിഎന്‍ഐ എല്പിഎസ്സില് ഏഴ് കുടുംബങ്ങളെയാണ് താമസിപ്പിച്ചിട്ടുള്ളത്. മൊത്തം 31 കുടുംബങ്ങളിലെ 141 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി താലൂക്കില്‍ കാലവര്‍ഷത്തില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. പായിപ്പാട് ആലുപറമ്പില്‍ കെ. ഡി രാജപ്പന്റെ വീടാണ് തകര്‍ന്നത്. മഴയില്‍ അടുക്കള ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. 150 ലേറെ വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പര്‍കുട്ടനാട്, കുട്ടനാട് പ്രദേശങ്ങളിലെ വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തൃക്കൊടിത്താനം പ്രദേശത്ത് കാലവര്‍ഷത്തില്‍ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ടെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. വൈക്കം താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും 24 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മീനച്ചില്‍ താലൂക്കില്‍ 170 ഓളം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. വൈക്കം താലൂക്കിലെ ചെമ്പ് പഞ്ചായത്തില്‍ കാട്ടിക്കുന്നില്‍ ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചു. ഉദയനാപുരം പഞ്ചായത്തില്‍പ്പെട്ട വൈക്കപ്രയാര്‍, പടിഞ്ഞാറെക്കര, വാഴമന, നക്കംതുരുത്ത്, വല്ലകം മറവന്തുരുത്ത് പഞ്ചായത്തില്‍പ്പെട്ട ചെമ്മനാകരി, മേക്കര, തറവട്ടം, പാലാംകടവ്, ഇടവട്ടം, കടൂക്കര, കൂട്ടുമ്മേല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുമരകത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ് വേമ്പനാട് കായലിലെ വേലിയറ്റങ്ങളും ഇവര്‍ക്ക് ദുരിതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: