കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല. ഇതോടെ കുട്ടികളുമായി ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവര്‍ വലയുകയാണ്. മഴക്കാലമായതോടെ കുട്ടികള്‍ക്ക് പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയധികൃതരുടെ നിരുവത്തരവാദിത്തപരമായ നിലപാട്.
ശിശുരോഗ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഒപി കൗണ്ടറിനു മുന്നില്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ലെന്ന കാര്യം ആശുപത്രിയിലെത്തുമ്പോഴാണ് കുട്ടികളുടെ മാതാപിതാക്കള്‍ അറിയുന്നത്. ദിവസവും നൂറു കണക്കിന് കുട്ടികളെയാണ് ഇവിടെ ചികില്‍സയ്ക്കായി കൊണ്ടുവരുന്നത്. എന്നാല്‍ രാത്രികാലങ്ങളില്‍ കുട്ടികളുമായെത്തുന്നവര്‍ ചികിത്സ ലഭിക്കുന്നതിനായി മറ്റ് ആശുപത്രികളില്‍ ചികിത്സ തേടി പോകേണ്ട സാഹചര്യമാണുള്ളത്.
ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഇതില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്ഥലം മാറി പോയി, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അവധിയിലുമാണ്. നിലവില്‍ കുട്ടികളുടെ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ല. നിലവില്‍ ആശുപത്രിയിലെ ഒരു ഫിസിഷ്യനാണ് കുട്ടികളെ പരിശോധിച്ച് ചികില്‍സ നിര്‍ദ്ദേശിക്കുന്നത്. ശിശുരോഗ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കുട്ടികളെ പരിശോധിക്കാനും ചികില്‍സിക്കാനും ഡോക്ടര്‍മാരില്ലാത്തതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന പ്രസവ കേസുകള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. മഴക്കാലമായതോടെ പനി വ്യാപകമായി ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്.താലൂക്കിലെയും ഇടുക്കി ജില്ലയില്‍ നിന്നുമായി നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ചികില്‍സ തേടി എത്തുന്നവരില്‍ ഏറെയും. ഇവിടെ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പിന്നീടുള്ള ആശ്രയം അന്‍പത് കിലോമീറ്ററിലധികം സഞ്ചരിച്ച് കോട്ടയം ജില്ലാ ആശുപത്രിയിലോ, മെഡിക്കല്‍ കോളജ് ആശുപത്രിയിലോ എത്തിവേണം ചികില്‍സ തേടാന്‍ . രാത്രി സമയങ്ങളിലാണ് കുട്ടികളെയുമായി എത്തുന്നവര്‍ വലയുന്നത്. വാഹന സൗകര്യവുമില്ലാത്തതിനാല്‍ നിര്‍ധന കുടുംബാംഗങ്ങള്‍ നട്ടം തിരിയുന്ന സ്ഥിതിയാണ്. ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധത അറിയിച്ച് ഏതാനും ശിശുരോഗ വിദഗ്ധര്‍ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: