കാക്കനാട് : കഴിഞ്ഞ പത്തു വര്‍ഷമായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവരില്‍ നിന്നും സിംഗപ്പൂരിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് 50 ലക്ഷത്തില്‍ പരം രൂപ തട്ടിയെടുത്ത് മുങ്ങി നടന്ന മദ്ധ്യവയസ്ക്ക കളമശ്ശേരി പോലീസിന്റെ വലയിലായി.
ആലപ്പുഴ കോമളപുരം ആര്യാട് പോങ്ങാശ്ശേരി വീട്ടില്‍ തോമസ്സിന്റെ മകള്‍ ജയാ തോമസ്സിനെയാണ് പനമ്പള്ളി നഗറില്‍ ഇവര്‍ രഹസ്യമായി നടത്തിവന്ന ബ്യൂട്ടിപാര്‍ലറിനു മുന്‍വശം വെച്ച് പോലീസ് പിടികൂടിയത്. പത്തു വര്‍ഷം മുമ്പാണിവര്‍ എറണാകുളത്തെത്തിയത്.ഇടപ്പള്ളി, വൈറ്റില, പനമ്പള്ളി നഗര്‍ എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ച് താന്‍ സ്പീഡ് ഗവര്‍ണര്‍ ഹോള്‍സെയിലായി നല്കുന്ന കമ്പനി നടത്തുകയാണെന്നും കുറഞ്ഞ ചെലവില്‍ വിദേശ ജോലി തരപ്പെടുത്തി കൊടുക്കുന്ന അടുത്ത ഒരു സുഹൃത്ത് തനിക്കുണ്ടെന്നും പറഞ്ഞ് പണം പിടുങ്ങി ആള്‍ക്കാരെ വശീകരിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്നു.
ഇവര്‍ക്കെതിരെ വിശ്വാസ വഞ്ചനക്കും തട്ടിപ്പിനും നിരവധി കേസുകള്‍ വിവിധ ജില്ലകളിലായുണ്ട്.
കോട്ടയം മീനച്ചില്‍ സ്വദേശി മോഹനചന്ദ്രന്റെ പരാതി പ്രകാരമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്റെ വിസക്ക് വേണ്ടി അഞ്ചു ലക്ഷം രൂപാ വാങ്ങി വിസിറ്റിംഗ് വിസ നല്കി വഞ്ചിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കൂടെപ്പോയ മറ്റ് മൂന്നു പേര്‍ക്കും ഈ വിസയാണ് നല്‍കിയത് .
സിംഗപ്പൂരില്‍ ഇറങ്ങുമ്പോള്‍ തന്റെ സുഹൃത്ത് അലക്സ് എന്നയാള്‍ വന്നു കൂട്ടിക്കൊണ്ടുപോയി ജോബ് വിസ നല്‍കുമെന്നാണ് ജയ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇവര്‍ അവിടെ ചെന്നിറങ്ങിയ ശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്.തിരികെയെത്തിയ ഇവര്‍ക്ക് വാങ്ങിയ പൈസാ തിരികെത്തരാമെന്നും,പോലീസില്‍ പരാതി നല്‍കരുതെന്നും പറഞ്ഞ ശേഷം ജയ മുങ്ങുകയായിരുന്നു.
കോട്ടയം, തൊടുപുഴ, രാമപുരം, കട്ടപ്പന, കുമരകം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരുടെ തട്ടിപ്പിനിരയായവരില്‍ ഏറെയും.
പരാതി നല്കിയ മോഹനചന്ദ്രന്റെ മകന്റെ അഞ്ചു ലക്ഷത്തിനു പുറമേ കോട്ടയത്തുള്ള കണ്ണനില്‍ നിന്നും അഞ്ചര ലക്ഷം, പ്രവിത്താനം മധുവില്‍ നിന്നും 6.80 ലക്ഷം, തൊടുപുഴ സ്വദേശികളായ ജിസ്മോള്‍ 2.50ലക്ഷം, ഷാനു 2.60 ലക്ഷം, ബിജിമോള്‍ 2.50 ലക്ഷം, ജയമോള്‍ 1.50 ലക്ഷം, ദിവ്യ 1.50 ലക്ഷം, അജീഷ് 3 ലക്ഷം, രാമപുരം സ്വദേശികളായ ശ്രീജിത്ത് 1.50 ലക്ഷം, എബി 1.50 ലക്ഷം, കുമരകം സ്വദേശികളായ ബിജു 1.50 ലക്ഷം, ജോഷി 3.50 ലക്ഷം, കട്ടപ്പന സ്വദേശി ഫിയോന 4.50 ലക്ഷം, പാലാ സ്വദേശി ജീനാ 3.50 ലക്ഷം രൂപയുമാണ് വിസക്ക് വേണ്ടി ഇവര്‍ക്ക് നല്‍കിയതായി വിവിധ പോലീസ് സ്റ്റെഷനുകളില്‍ പരാതി നല്‍കിയിരിക്കുന്നത്.
2010 ല്‍ എറണാകുളം പരമാരാ റോഡിലുള്ള ട്രാവല്‍ ഏജന്‍സി വഴി ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ഓളം പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപാ തട്ടിയെടുത്ത കേസിലും ഇവര്‍ പ്രതിയാണ്.
കൂടാതെ 2012 ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ ആലപ്പുഴ സ്വദേശി ജോസഫ് നല്കിയ പരാതിയിന്മേല് വഞ്ചനാകുറ്റത്തിനും ഇവരുടെ പേരില്‍ കേസുണ്ട്. 2013 ജനുവരിയില്‍ കടവന്ത്ര പോലീസ് എടുത്ത കേസ് പ്രകാരം കോടതി ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള താണ്.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ തൃക്കാക്കര എ.സി.പി.സേവ്യര്‍ സെബാസ്റ്റിയന് ,കളമശ്ശേരി സി ഐ.സാജന് സേവ്യര്‍ ,എസ് .ഐ. വിജയശങ്കര്‍, ജി .എസ്.ഐ. തിലകരാജ്, സീനിയര്‍ സി.പി.ഓ.മാരായ വിനായകന് ,ബിജു, വനിതാ സി.പി.ഓ. സ്മിത, ബേസില്‍, വര്‍ഗീസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ജയാ തോമസ്സിന്റെ തട്ടിപ്പ് കേസ് അന്വേഷിച്ചത് .പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: