തിരുവനന്തപുരം: ആഗോള വ്യാപാരക്കരാറില്‍ നിന്നും പിന്മാറാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് അടിസ്ഥാനമാക്കി ബിജെപിക്കെതിരെ തുടരുന്ന കുപ്രചാരണങ്ങളില്‍ നിന്ന് എല്‍ഡിഎഫും യുഡിഎഫും പിന്മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ലോകവ്യാപാര സംഘടനാ ഉടമ്പടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കാത്തത് കര്‍ഷകരുടെയും സാധാരണക്കാരുടെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയും താത്പര്യം മാനിച്ചാണ്. ഡബ്ല്യുടിഒയുടെ നിര്‍ദിഷ്ട കരാര്‍ ഭക്ഷ്യസുരക്ഷ ബലി കഴിക്കുന്നതാണ്. അത്തരത്തില്‍ അമേരിക്കന്‍ താത്പര്യം സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പിടാതിരുന്നതിലൂടെ നല്‍കിയതെന്നും മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാണിജ്യ-വ്യാപാര വിഷയങ്ങളില്‍ നമുക്ക് വ്യക്തമായ നയമുണ്ടെന്ന് ബിജെപി നേതൃത്വം നല്കിയ സര്‍ക്കാരുകള്‍ ഇതിനു മുമ്പും തെളിയിച്ചിട്ടുള്ളതാണ്. ദോഹ കരാറില്‍ നിന്ന് പിന്മാറിക്കൊണ്ട് മുമ്പ് വാജ്പേയി സര്‍ക്കാര്‍ 35 നിര്‍ദേശങ്ങള്‍ മുമ്പോട്ടു വച്ചിരുന്നു. പിന്നീട് അതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ പുതുക്കി ഒപ്പിടുകയായിരുന്നു. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്ന, കര്‍ഷകരെ ദ്രോഹിക്കുന്ന നിലവിലെ കരാര്‍ വ്യവസ്ഥ കേന്ദ്രസര്‍ക്കാരിന് സ്വീകാര്യമായില്ല. സ്വതന്ത്ര ചുമതലയുള്ള വാണിജ്യ മന്ത്രി നിര്മലസീതാരാമന് ഭാരതത്തിന്റെ ആശങ്ക ഡബ്ല്യുടിഒയെ അറിയിച്ചു. ദരിദ്രരുടെയും കര്‍ഷകരുടെയും താത്പര്യം സംരക്ഷിച്ച മോദി സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് മൗനം വെടിഞ്ഞ് സിപിഎം പ്രതികരിക്കണം. ഇനിയെങ്കിലും മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരായ കുപ്രചാരണം മുന്നണികള്‍ അവസാനിപ്പിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
നേരത്തെ ഡിസംബറില്‍ യുപിഎ സര്‍ക്കാരില്‍ വാണിജ്യ മന്ത്രിയായിരുന്ന ആനന്ദശര്‍മ കരാര്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്ന നിലപാടാണ് സ്വീകരിച്ചത്. കരാര്‍ ഒപ്പിടണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. നമ്മുടെ വ്യാപാര ആനുകൂല്യങ്ങള്‍, കാര്‍ഷിക മേഖല, ഭക്ഷ്യധാന്യസംസ്കരണം എന്നിവയ്ക്ക് എതിരായ വ്യവസ്ഥകളാണ് കരാറിലുള്ളത്. കരാറില്‍ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളയാനാണ് നിര്‍ദേശം. കരാറിലേര്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കേണ്ടി വരും. വികസ്വര രാഷ്ട്രങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കി കരാറില്‍ നിന്ന് പിന്മാറിയ നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഈ മാസം 30, 31 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തും. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രവര്‍ത്തന രൂപരേഖ ഉടന്‍ തയ്യാറാക്കും. ഇത് പാര്‍ട്ടി ദേശീയ അധ്യക്ഷനുമായി ചര്‍ച്ച ചെയ്യും. അമിത്ഷാ പ്രവര്‍ത്തക കണ്‍വെന്‍ഷനിലും പങ്കെടുത്തേക്കും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം പ്രധാനമന്ത്രിയുടെ 17 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: