കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് കെ. പെരച്ചന് (88) അന്തരിച്ചു. ഇന്നലെ വൈകീട്ട് 6 മണിയോടെ ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യാലയമായ ചാലപ്പുറത്തെ മാധവ കൃപയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കുറച്ച് വര്‍ഷങ്ങളായി വിശ്രമത്തിലായിരുന്നു.
1950 കളുടെതുടക്കത്തില് ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തനമാരംഭിച്ച ഇദ്ദേഹം കേരളത്തിലെ ആദ്യകാല പ്രചാരകന്മാരില് ഒരാളാണ്. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ്. കോഴിക്കോട്ടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കേരള ടെക്സ്റ്റൈയില്‍സില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെടുകയായിരുന്നു.
പിന്നീട് ജോലി രാജിവെച്ച് ആര്‍എസ്എസ് പ്രചാരകനായി. വയനാട്, പട്ടാമ്പി, പെരുമ്പാവൂര്‍, ചേര്‍ത്തല, പയ്യന്നൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ കോഴിക്കോട് നടക്കാവിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ വാസം അനുഷ്ഠിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം കോഴിക്കോട് കേന്ദ്രമായിട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കല്ലുവെട്ടുകുഴിയില്‍ പരേതരായ രാമുട്ടി- അമ്മു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ :പ്രകാശന്,സരോജിനി, പരേതരായ ബാലന്, കല്യാണി ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തില്‍ സംസ്കാരം നടക്കും.
അനുശോചനങ്ങള്‍
ത്യാഗോജ്ജ്വലമായ ഒരു പോരാളിയുടെ ജീവിതം: പി. പരമേശ്വരന്
തിരുവനന്തപുരം: പെരച്ചേട്ടനുമായി എനിക്ക് ദീര്‍ഘകാലത്തെ പരിചയമുണ്ട്. ധര്‍മയുദ്ധത്തിലെ ഒരു പോരാളിയായിട്ടാണ് അദ്ദേഹം സ്വയം കരുതിയിരു
ന്നത്.
അദ്ദേഹം പാടാറുണ്ടായിരുന്ന ഏറ്റവും പ്രിയപ്പെട്ട ഗണഗീതം ”പോകുക നമ്മള് വാളൂരിക്കൊണ്ട് അധര്മ്മമൊക്കെ യകറ്റീടാന്” എന്നതായിരുന്നു. പ്രചാരക ജീവിതത്തിന്റെ ആദ്യ ദശകങ്ങളില്‍ സംഘവിരുദ്ധ ആശയങ്ങള്‍ക്കെതിരെയും അന്ത്യദശകങ്ങളില്‍ മാരകമായ പ്രമേഹ രോഗത്തിനെതിരായും പോരാടിയ ആ ത്യാഗോജ്ജ്വല ജീവിതം ഇപ്പോള്‍ പൊലിഞ്ഞടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആദര്‍ശത്തിന്റെ അപൂര്‍വ വ്യക്തിത്വം: പി.ആര്. ശശിധരന്
കൊച്ചി: പ്രാഥമികവിദ്യാഭ്യാസം മാത്രം നേടി സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നിട്ടും ഏത് ഉന്നതരുമായും അടുത്തിടപഴകി അവരുടെ ആദരവ് നേടാന്‍ കഴിഞ്ഞിരുന്ന അപൂര്‍വവ്യക്തിത്വമായിരുന്നു കെ. പെരച്ചനെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് അനുശോചനസന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. സംഘടനാ സ്വാതന്ത്ര്യം പോയിട്ട് ആത്മാഭിമാനംപോലും നിഷേധിക്കപ്പെട്ടിരുന്ന മലബാറിലെ ഹിന്ദുക്കള്‍ക്ക് സംഘപ്രവര്‍ത്തകനെന്ന നിലയില്‍ അളവറ്റ ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം.
സംഘപ്രവര്‍ത്തനവുമായി ഇത്രയേറെ ഇഴുകിച്ചേര്ന്നിട്ടുള്ളവര് അപൂര്‍വമായിരിക്കും. എല്ലായ്പ്പോഴും ഗണവേഷം ധരിച്ച് നടക്കുന്നതും ആവേശദായകമായി ഗണഗീതങ്ങള്‍ ആലപിക്കുന്നതും പെരച്ചേട്ടന്റെ സ്വഭാവസവിശേഷതകളായിരുന്നു. സംഘശിബിരങ്ങളില്‍ പെരച്ചേട്ടന്റെ ഗണഗീതാലാപനത്തിന് പ്രത്യേകസ്ഥാനംതന്നെയുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംഘടനാപ്രവര്‍ത്തനത്തില്‍ എങ്ങനെയൊക്കെ വിജയം വരിക്കാമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ആ ജീവിതം, ശശിധരന് പറഞ്ഞു.
പ്രേരണാദായകമായ ജീവിതം: സ്ഥാണുമാലയന്‍
കോഴിക്കോട്: സംഘാദര്ശത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പെരച്ചന്റെ ജീവിതം മുഴുവന്‍ സംഘപ്രവര്‍ത്തകര്‍ക്കും പ്രേരണാദായകമാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ പറഞ്ഞു. സംഘപ്രവര്‍ത്തനത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്ന കാലഘട്ടത്തില്‍ നിര്‍ഭയനായി പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം എത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് പെരച്ചനെന്നും അദ്ദേഹം അനുസ്മരിച്ചു.
പെരച്ചന്റെ നിര്യാണത്തില്‍ ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന് അനുശോചനമറിയിച്ചു.
സമര്‍പ്പിത വ്യക്തിത്വം: വി.മുരളീധരന്
കോഴിക്കോട്: ആര്‍എസ്എസ് പ്രചാരകനായ കെ.പെരച്ചന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അനുശോചിച്ചു. കറകളഞ്ഞ ദേശസ്നേഹിയും അന്ത്യനിമിഷം വരെ സംഘ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച മഹദ് വ്യക്തിത്വത്തിനുടമയുമായ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയക്ക് എന്നും ഊര്‍ജ്ജമായിരിക്കുമെന്നും മുരളീധരന് പറഞ്ഞു.
ഊര്‍ജ്ജസ്വലതയുടെ പ്രതീകം : എസ്. സേതുമാധവന്
കോഴിക്കോട്: കേരളത്തിലെ രണ്ടാംനിര പ്രചാരകരില്‍ പ്രമുഖനായിരുന്നു പെരച്ചന്. അവശനായി ആശുപത്രിക്കിടക്കയില്‍ വെച്ച് കുറച്ചുനാള്‍ മുമ്പ് കണ്ടപ്പോള്‍ പോലും അസുഖം മറന്ന് അദ്ദേഹം ഊര്ജ്ജസ്വലത പ്രകടിപ്പിച്ചു.
സംഘര്‍ഷ ഭരിതമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ കാലത്ത് സംഘപ്രവര്‍ത്തനത്തെ അദ്ദേഹം മുന്നോട്ടു നയിച്ചു. സംഘശിബിരങ്ങളില്‍ എന്നും ആവേശം വിതറുന്ന ഗാനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: