ന്യൂദല്‍ഹി: മന്ത്രിസഭാ പുന:സംഘടന ഇപ്പോള്‍ വേണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ഇന്നലെ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചെന്നിത്തല ഇക്കാര്യം അവരെ ധരിപ്പിച്ചത്.
മന്ത്രിസഭ ഇപ്പോള്‍ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. പുന:സംഘടന പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കും. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയും. ഘടകകക്ഷികള്‍ എതിര്‍ക്കുമെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞതായറിയുന്നു.
കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞിട്ടുണ്ട്. ഗണേഷിനെ മന്ത്രിയാക്കുന്നത് സര്‍ക്കാരിന് ഒട്ടും ഗുണം ചെയ്യില്ലെന്നും ചെന്നിത്തല ബോധിപ്പിച്ചു.
താനുള്‍പ്പെട്ട ഐ ഗ്രൂപ്പിന് പുന:സംഘടന ദോഷം ചെയ്യുമെന്ന് ചെന്നിത്തല കരുതുന്നു. പുന:സംഘടന വന്നാല്‍ കൂടുതല്‍ നഷ്ടം ഐ ഗ്രൂപ്പിനാകും. ജി. കാര്ത്തികേയന് സ്പീക്കര്‍ പദവി രാജിവച്ചു വന്നാല്‍ മന്ത്രിപദം പോകുക ഒരു ഐ ഗ്രൂപ്പുകാരനാകും. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല താന്‍ മന്ത്രിയായതെന്നും ചെന്നിത്തല പറയുന്നുണ്ട്. ചെന്നിത്തലയെ മന്ത്രിയാക്കിയപ്പോള്‍ ആരെയും മാറ്റിയിരുന്നില്ല. വകുപ്പുകളില്‍ മാത്രമാണ് മാറ്റം വരുത്തിയത്. തന്നെ മന്ത്രിയാക്കിയത് ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്നു വന്നാല്‍ തന്റെ ചേരിയിലെ ഒരാളെ മാറ്റണമെന്ന ആവശ്യം ഉയരുമെന്നും ചെന്നിത്തല കണക്കുകൂട്ടുന്നു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും ചെന്നിത്തല ഇന്നലെ കണ്ടിരുന്നു.
അതേസമയം, പുന:സംഘടന സംബന്ധിച്ച് താനും സോണിയയും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് രമേശ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് കേരളത്തിലും ഇത്തരം ചര്‍ച്ചകളൊന്നുമുണ്ടായിട്ടില്ല. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് ഗണേഷിന് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: