ഭാരതസംസ്കാരത്തെ രൂപപ്പെടുത്തിയതില്‍ അതിമഹത്തായ പങ്കാണ് ആദികാവ്യമായ രാമായണത്തിന് ഉള്ളത്. കുടുംബജീവിതത്തിന് നല്ല സുഹൃത്തും വഴികാട്ടിയുമാണ് രാമായണം. മാതൃഭക്തി, പിതൃഭക്തി, ഗുരുഭക്തി എന്നിവയുടെയെല്ലാം തിളക്കമാര്‍ന്ന മാതൃകയാണ് ആദികാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ”മാതാ പിതാ, ഗുരു-ദൈവം” എന്നീ ക്രമത്തിലാണ് ഭക്തി രൂപപ്പെടുകയും വളരുകയും ചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് അമ്മയാണ്. മക്കളായ ഞങ്ങളെ രാമായണം വായിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണ്. സന്ധ്യയ്ക്കു വിളക്കുകൊളുത്തി നാമം ജപിച്ചുകഴിഞ്ഞാല്‍ നിതേ്യന രാമായണം വായിക്കണം എന്നത് അച്ഛനമ്മമാര്‍ ഒരുപോലെ നിഷ്കര്‍ഷിച്ചിരുന്നു. എന്റെ അമ്മ 105-ാമത്തെ വയസ്സില്‍ ദിവംഗതയാകുന്നതുവരെ അമ്മയുടെ അടുത്ത് ഞാനെത്തുമ്പോഴെല്ലാം രാമായണം വായിച്ചു കേള്‍ക്കാനുള്ള ആഗ്രഹം അമ്മ പറയുകയും അമ്മയുടെ അടുത്തിരുന്നു വായിക്കുകയും പതിവായിരുന്നു. എന്റെ അമ്മ സ്കൂളില്‍പ്പോയി എഴുത്തും വായനയും പഠിച്ചിരുന്നില്ല. പക്ഷേ അമ്മയ്ക്ക് രാമായണം മിക്കഭാഗങ്ങളും കാണാതെ അറിയാമായിരുന്നു. നാട്ടിലെ പള്ളിയിലെ അച്ചന് അമ്മയെക്കാണാന്‍ വീട്ടില്‍ വരുമായിരുന്നു. പ്രായമായ പലരെയും കണ്ടിട്ടുണ്ട്. പക്ഷേ 105-ാമത്തെ വയസ്സിലും ഇത്രയും സന്തോഷത്തോടെ കഴിയുന്ന ഒരമ്മയെ കണ്ടിട്ടില്ല എന്ന് അദ്ദേഹം എന്നോടു പറയുമായിരുന്നു. രാമായണത്തിന്റെ നിരന്തരമായ ശ്രവണവും പിന്നീടുള്ള മനസ്സുമാണ് അമ്മയെ എല്ലാവരുടെയും ആരാധനാപാത്രമാക്കി മാറ്റിയത്.
മനുഷ്യജന്മത്തിലുണ്ടാകുന്ന എല്ലാ നന്മകളുടെയും അടിസ്ഥാനം വിനയമാണ് എന്ന പാഠമാണ് രാമായണം മനസ്സില്‍ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നത്. വിനയം ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ ഭക്തിയാണ് ഒരു വ്യക്തിക്ക് ശക്തിപ്രദാനം ചെയ്യുന്നത്. ഈശ്വരഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി എന്നിവയെല്ലാം ഞാനെന്ന ഭാവം മനസ്സില്‍നിന്നും അകറ്റാന്‍ സഹായിക്കുന്നു. ഞാനെന്ന ഭാവത്തില്‍ നിന്നാണ് കാമക്രോധാദികള്‍ രൂപം കൊള്ളുന്നത്. ജീവിതത്തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രബലങ്ങളായ രണ്ടു വികാരങ്ങളാണ് കാമവും ക്രോധവും. ഇവ രണ്ടുമാണ് പ്രബലരായ രണ്ടു ശത്രുക്കള്‍ എന്ന് ഗീതയില്‍ ഭഗവാന് ഓര്‍മ്മപ്പെടുത്തുന്നു.
”കാമഏഷക്രോധയേഷ
രജോഗുണസമദ്ഭവ
മഹാശനോ മഹാപാത്മാ
വദ്ധേ്യഹ മിഹ വൈരിണം”
രജോഗുണത്തില്‍നിന്നും ഉണ്ടാകുന്ന കാമവും ക്രോധവും ഒരിക്കലും അടങ്ങാത്തതും നിരന്തരം പാപകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രേരണ നല്‍കുന്നതുമായ ഘടകങ്ങളാണ്. ശത്രുക്കളായി കരുതി വകവരുത്തികൊള്ളണമെന്ന മുന്നറിയിപ്പാണ് ഭഗവാന് നല്‍കുന്നത്. കാമേക്രാധാദികളെ മനസ്സില്‍നിന്നും അകറ്റിനിര്‍ത്താനും സാത്വികഭാവം വളര്‍ത്താനുമുള്ള ശക്തിയാണ് ഭക്തി പ്രദാനം ചെയ്യുന്നത്. മറ്റെല്ലാ സദ്ഗുണങ്ങളുമെന്നപോലെ മാതാവില്‍ നിന്നാണ് ഹൃദ്യമായി ഭക്തിയുടെയും വിനയത്തിന്റെയും പാഠങ്ങള്‍ കുട്ടിക്ക് ലഭിക്കേണ്ടത്. അതു രണ്ടും മാതാവായ കൗസല്യാദേവിയില്‍ നിന്ന് ചെറിയ പ്രായത്തില്‍ തന്നെ രാമന് ലഭിച്ചു. പൂര്‍വ്വ ജന്മത്തില് ഏറെക്കാലം ഭക്തിയോടും ഏകാഗ്രതയോടും പ്രാര്‍ത്ഥിച്ചതിന്റെ ഫലമായിട്ടാണ് ദശരഥമഹാരാജാവിന്റെയും കൗസല്യാദേവിയുടെയും പുത്രനായി ശ്രീരാമന് ജനിച്ചത്.
…..തുടരും
തലനാട് ജി.ചന്ദ്രശേഖരന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: