ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കുട്ടികളെ വ്യാപകമായ തോതില്‍ തട്ടിക്കൊണ്ടുപോയി തങ്ങളുടെ സേനയില്‍ ചേര്‍ക്കുന്നു. കുട്ടികളുടെ സേന രൂപീകരിച്ച് ബാല്യത്തില്‍ത്തന്നെ അവരില്‍ പൊരുതുന്ന മനസ്സ് ഉണ്ടാക്കിയെടുക്കുന്നതിനാണ് ആസൂത്രിത നീക്കം നടക്കുന്നത്. രക്തദാഹം കൊണ്ടുമാത്രം അവര്‍ തൃപ്തരാകുന്നില്ലെന്നാണ് ഇതില്‍നിന്നുള്ള സൂചന.
ഇതിനകം മൂവായിരത്തോളം കുട്ടികളെ പ്രത്യേകിച്ച് പന്ത്രണ്ടിനും പത്തൊമ്പതിനും ഇടയിലുള്ളവരെ തട്ടിക്കൊണ്ടുപോയി പരിശീലനം നല്‍കിയതായാണ് അറിയുന്നത്. മാത്രമല്ല, ഇവര്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പോരാട്ടത്തിന് തുടക്കംകുറിച്ചതായും പറയുന്നു.
മാവോയിസ്റ്റുകളുടെ പിടിയില്‍നിന്നും ഇതിനകം കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമവും സിആര്‍പിഎഫ് ആരംഭിച്ചിട്ടുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങൡനിന്ന് ബലാല്‍ക്കാരമായാണ് പിടിച്ചുകൊണ്ടുപോകുന്നതെന്ന് പറയുന്നു. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ എന്ന രീതിയിലാണതെ റിക്രൂട്ട്മെന്റ് ചെയ്യുന്നത്. അടുത്ത തലമുറ നേതാക്കളെ വാര്ത്തെടുക്കുകയാണത്രേ ഇതിന്റെ ലക്ഷ്യം.
ഝാര്‍ഖണ്ഡില്‍ ഇത്തരത്തില്‍ ‘റെഡ്സോണ്‍’ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സിആര്‍പിഎഫ് നടത്തിയ ആസൂത്രിതനീക്കത്തിലൂടെ ലെറ്റ്ഹാര്, ഗുംല, ലൊഹര്‍ഡാഗ ജില്ലകളില്‍നിന്നാണ് കൂടുതല്‍ കുട്ടികളെ രക്ഷിച്ചിട്ടുള്ളത്. അവര്‍ നടത്തിയ ആദ്യനീക്കം വിജയിച്ചെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്.
സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടുന്ന കുട്ടികളെ സംഘടനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യുന്നതിന് മുമ്പായി ബാലസംഗമങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ച് അവയില്‍ സജീവപ്രവര്ത്തകരാക്കുകയാണത്രെ ചെയ്യുന്നത്. പരമ്പരാഗത ബാലസംഘങ്ങളില് മാവോയിസ്റ്റുകളും പങ്കെടുക്കാറുണ്ട്. ഈ കുട്ടികളെ തങ്ങളുടെ സേനയില്‍ അംഗമാക്കുന്നതിന് മുന്നോടിയായുള്ള ഒരു നീക്കമാണിത്. ഗ്രാമങ്ങളില്‍ നടക്കുന്ന സംഗമങ്ങളില്‍ മറ്റ് കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്.
ഇപ്രകാരം കുടുംബങ്ങളില്‍നിന്നും തട്ടിക്കൊണ്ടുപോകുന്ന കുട്ടികള്‍ ഭാവിയില്‍ മാവോയിസ്റ്റുകളായി മാറുമെന്നറിയപ്പെടുമോ എന്ന ഭയം രക്ഷിതാക്കള്‍ക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും മാവോയിസ്റ്റുകള്‍ ഈ രീതി അവലംബിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സിആര്‍പിഎഫ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആറാമത്തെ വയസ്സില്‍ ബാലസംഗമത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ച് അവരെ ആശയങ്ങള്‍ പഠിപ്പിക്കുകയാണത്രേ ആദ്യം ചെയ്യുക. പന്ത്രണ്ട് വയസിനുശേഷം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കും. വന്കാടുകള്ക്കകത്തുവെച്ചാണ് ഇതിനുളള വേദിയൊരുക്കുക.
രാജ്യത്തിനെതിരെ പോരാടുന്നതിന് കുട്ടികളെ ഹീനമായ രീതിയില്‍ പരിശീലനം നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആധുനികഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കുട്ടികളെ മാവോയിസ്റ്റുകള്‍ കുരുതികൊടുക്കുന്നതില്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: