കാഞ്ഞങ്ങാട്: മാവുങ്കാല്‍ സംസ്കൃതി വെല്‍ഫയര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ സംസ്കൃതി പുരസ്കാരം ജന്മഭൂമി ചെയര്‍മാനും ആറന്മുള സമരനായകനുമായ കുമ്മനം രാജശേഖരന് ആനന്ദാശ്രമം സ്വാമി സുകുമാരാനന്ദയില് നിന്ന് ഏറ്റുവാങ്ങി. മാവുങ്കാല്‍ വിശ്വകര്‍മ്മ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന രാമായണ സത്രത്തോടനുബന്ധിച്ചാണ് പുരസ്കാരം നല്കി ആദരിച്ചത്.
ആറന്മുളയുടെ പൈതൃക സംരക്ഷണത്തിന് വിലകല്‍പ്പിക്കാതെ വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കെതിരെ ചങ്കൂറ്റത്തോടെ അഭിപ്രായം പ്രകടിപ്പിച്ച സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നതായി കുമ്മനം രാജശേഖരന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. അഭിപ്രായം പറഞ്ഞതിന് സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി അപലപനീയമാണ്.
പണവും അധികാരവുമുണ്ടെങ്കില്‍ എന്തും നേടിയെടുക്കാമെന്ന വ്യാമോഹമാണ് ആറന്മുളയില് തകര്‍ന്നതെന്നും നാടിന്റെ സത്തയായ സംസ്കൃതിയാണ് ആറന്മുള സമരത്തിന്റെ വിജയത്തിന് നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണന് നരീക്കോട്. കെ. ബാലകൃഷ്ണന്, ബിന്ദു രാജന് എന്നിവര്‍ സംസാരിച്ചു. രമേശന് പുതിയകണ്ടം സ്വാഗതവും പി.അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: