ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ 17-ാം വര്‍ഷവും ഇംഗ്ലീഷ് ജൈന്റസ് ആഴ്സനല്‍ പ്രാതിനിധ്യം ഉറപ്പിച്ചു. രണ്ടാം പ്ലേ ഓഫില്‍ തുര്‍ക്കി ടീം ബെസിക്റ്റാസിനെ എതിരില്ലാത്ത ഒരു ഗോളിന് ഗണ്ണേഴ്സ് തോല്‍പ്പിച്ചു. ചിലി സ്ട്രൈക്കര്‍ അലക്സി സാഞ്ചസാണ് മത്സരത്തിന്റെ വിധിയെഴുതിയ ഗോളടിച്ചത്. ആദ്യപാദം ഗോള്‍രഹിത സമനിലയിലായിരുന്നു.
സ്വന്തം തട്ടകത്തില്‍ ജയംനേടാന്‍ ആഴ്സനലിന് അല്‍പ്പം വിയര്‍പ്പൊഴുക്കേണ്ടിവന്നു. ആത്മാര്‍ത്ഥമായി പന്തടിച്ച ബെസിക്റ്റാസ് അവസാനം വരെ ആഴ്സന്‍ വെംഗറുടെ പിള്ളേരെ ശ്വാസം മുട്ടിച്ചു. 75-ാം മിനിറ്റില്‍ മതേയു ഡെബൂച്ചി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായപ്പോള്‍ പത്തുപേരുമായാണ് ആഴ്സനല്‍ കളിച്ചത്. എങ്കിലും കളിയില്‍ ആഴ്സനലിന് മേല്‍ക്കൈയുണ്ടായിരുന്നു. തുടക്കം മുതല്‍ അതിവേഗ പാസുകളോടെ ആഴ്സനല്‍ ബെസിക്റ്റാസിന്റെ ഗോള്‍മുഖത്ത് സമ്മര്‍ദ്ദം ചെലുത്തി. ജാക്ക് വില്ഷെറും സാന്റി കാസറോളയും പലതവണ ഗോളിനടുത്തെത്തി. മറുവശത്ത് ഡെംബ ബാ ചരടുവലിച്ച കൗണ്ടര്‍ അറ്റാക്കുകള്‍ ബെസിക്റ്റാസിന്റെ ഗോള്‍ മോഹങ്ങളെയും ചൂടുപിടിപ്പിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സാഞ്ചസിന്റെ സ്ട്രൈക്ക്. നാച്ചോ മോണ്‍റിയലിന്റെ ത്രൂപാസ് വില്ഷെറിലൂടെ സാഞ്ചസിലെത്തി. അനായാസമായി ഫിനിഷ് ചെയ്യേണ്ട ജോലിയെ സാഞ്ചസിനു മുന്നിലുണ്ടായിരുന്നുള്ളു (1-0). ഒരുഗോള്‍ ലീഡ് സുരക്ഷിതമല്ലെന്ന തിരിച്ചറിവുമായാണ് ആഴ്സനല്‍ രണ്ടാം പകുതിക്കെത്തിയത്. മുന്‍തൂക്കം വര്‍ധിപ്പിക്കാന്‍ തന്നെ അവര്‍ ലക്ഷ്യമിട്ടു. കാസറോളയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്കു പറന്നു. വില്ഷറിന്റെ പാസില്‍ സാഞ്ചസിന്റെ ശ്രമവും പൂര്‍ണതയിലെത്തിയില്ല. കാസറോളയുടെ മനോഹരമായ സെറ്റ്പീസ് ഡെബൂച്ചിയും വലയുടെ പുറത്തേക്ക് ഹെഡ്ഡ് ചെയ്തു. ബായുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോളില്‍ നിന്നകന്നത് ബെസിക്റ്റാസിനും നിരാശയേകി. ഡെബൂച്ചി രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങുന്നതിന് തൊട്ടു മുന്‍പുള്ള സമയങ്ങളില്‍ ലഭിച്ച നല്ല രണ്ടവസരങ്ങള്‍ കാസറോളയും ഓക്സ്ലേഡ് ചേംബര്‍ലെയ്നും നശിപ്പിച്ചു. എങ്കിലും അത്യാഹിതങ്ങളിലൊന്നുംപെടാതെ ആഴ്സനല്‍ ഫൈനല്‍ വിസിലിന്റെ മുഴക്കംകേട്ടു.
മറ്റൊരു രണ്ടാംപാദ പ്ലേ ഓഫില്‍ ഇറ്റാലിയന്‍ പടയായ നാപ്പോളിയെ 3-1ന് (അഗ്രഗേറ്റ് 4-2) മുക്കി സ്പാനിഷ് സാന്നിധ്യം അത്ലറ്റിക് ബില്‍ബാവോയും ഗ്രൂപ്പ് ഘട്ടം ഉറപ്പിച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെത്താനുള്ള അത്ലറ്റിക് ക്ലബ്ബിന്റെ 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മാരെക് ഹാംസിക്കിലൂടെ (47-ാം മിനിറ്റ്) മുന്നില്‍ക്കയറിയ നാപ്പോളിയെ ആര്‍ട്ടിസ് അഡൂറിസ് (61, 69) , ഇബായ് ഗോമസ് (74) എന്നിവര്‍ വഴി ബില്‍ബാവോ തുരത്തിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: