കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൈന നെവാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ-ക്വാര്‍ട്ടറില്‍ സൈന ജപ്പാന്റെ സയാക തക്കാഹാഷിയെ വാശിയേറിയ അങ്കത്തിനൊടുവില്‍ മടക്കിയയച്ചു, സ്കോര്‍: 14-21, 21-18. 21-12. ലോക ഒന്നാം നമ്പര്‍ ചൈനീസ് പ്രതിയോഗി ലി സുറേയിയാവും ഇനി സൈനക്കു മുന്നില്വരുക.
ആദ്യ ഗെയിം കൈവിട്ടുപോയ സൈന ഏറെ വിയര്‍പ്പൊഴുക്കിയാണ് ജയം ഉറപ്പിച്ചത്. തുടക്കത്തില്‍ തന്നെ പോയിന്റുകള്‍ വാരിയ തക്കാഹാഷി സൈനയുടെ നിറംമങ്ങല് മുതലെടുത്ത് ഒന്നാം ഗെയിം പോക്കറ്റിലാക്കി. രണ്ടാം ഗെയിമില്‍ സൈന 7-3ന് മുന്നിലെത്തി. പക്ഷേ, തക്കാഹാഷി ഒപ്പംപിടിച്ചു (7-7). ഒരുഘട്ടത്തില്‍ 13-8 എന്ന നിലയില്‍ വന്‍ ലീഡ് സ്വന്തമാക്കി ജാപ്പനീസ് താരം. എല്ലാം കൈവിട്ടെന്നു തോന്നിയ നിമിഷങ്ങളെ ക്ഷമയോടെ നേരിട്ട സൈന സ്കോര്‍ 18-18 ആക്കി. പിന്നെ തുടരെ മൂന്നു പോയിന്റുകള്‍ കൊയ്ത് ഗെയിം പിടിച്ചെടുത്തു. നിര്‍ണായക മൂന്നാം ഗെയിമില്‍ സൈന മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: