ആനന്ദം പല പ്രകാരത്തിലുമുണ്ടാം പര-
മാനന്ദമതില്പ്പരമില്ല മറ്റൊരാനന്ദം
നിരുപാധികമായി സര്‍വ്വദാ നിത്യമായി
തിരതിശയമായിട്ടിരിക്കും മുക്ത്യാനന്ദം
സശരീരമായനിത്യാര്ത്ഥമായ് സര്‍വ്വേന്ദ്രിയ-
വശമായതിശയമുക്തമായിരിപ്പോരു
സുഖമായജ്ഞാനമായിരിക്കുമന്യമുള്ള
നിഖിലാനന്ദങ്ങളുമെന്നു ബോധിക്ക ബാലേ!
ബ്രഹ്മാനന്ദത്തിന്നുപമാനമായൊന്നുമില്ല
നിര്ണ്ണയമാനന്ദം മറ്റെങ്കിലും വിചാരിച്ചാല്‍
സുഷുപ്ത്യാനന്ദംപോലെ മുക്ത്യാനന്ദവുമെന്നു
കഥിക്കാമനുഭവസിദ്ധിപാര്ത്തീടും നേരം
മുക്തിയും സുഷുപ്തിയുമൊന്നുപോലിരിക്കലും
മുക്തിക്കു നിത്യത്വവും സുഷുപ്തിക്കനിത്യവും
വ്യക്തമായ് കാണ്കകൊണ്ടു തുല്യമല്ലെന്നാകിലും
മുക്തന്മാര്ക്കൊക്കെ സുഷുപ്ത്യാനന്ദം മുക്ത്യാനന്ദം
സുഷുപ്ത്യാനന്ദം തന്നെ മുക്ത്യാനന്ദവുമെന്നാല്
സുഷുപ്ത്യാവസ്ഥയവിദേ്യാപാധിയെന്നു മുമ്പില്‍
പറഞ്ഞതെന്തന്നുള്ളില് സംശയമുണ്ടാകേണ്ട
പറഞ്ഞീടുവനതു കേട്ടുകൊണ്ടാലും ബാലേ!
ആശയം:- ആനന്ദമെന്നത് പലതരത്തിലുണ്ടാകുന്നു. എന്നാല്‍ പരമാനന്ദത്തിനുമീതെ മറ്റൊരാനന്ദം ഇല്ല. കാരണം മറ്റാനന്ദങ്ങളെല്ലാം താല്ക്കാലികമാണ്. സ്ഥിരമായ ആനന്ദത്തിനാണ് പരമാനന്ദം എന്നുപറയുന്നത്. പരമാനന്ദം ഉപാധികളൊന്നുമില്ലാത്തതും നിരതിശയമായതും നിത്യവുമായതും മുക്തിയില്നിന്നു നേടുന്നതുമാണ്. മറ്റാനന്ദങ്ങളെല്ലാം ഉപാധികളിലൂടെ ലഭിക്കുന്നതാണ്. ശാരീരിക സുഖങ്ങള്‍, അര്‍ത്ഥത്തില്‍ നിന്ന് കിട്ടുന്നത്, ഇന്ദ്രിയങ്ങളില്‍ നിന്നും ലഭിക്കുന്ന സുഖങ്ങള്‍ ഒക്കെ അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതാണ്. ഇങ്ങനെ എല്ലാവിധത്തിലുമുള്ള ആനന്ദവും ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരം ക്ഷയിക്കുന്ന വസ്തുവായതിനാല്‍ ഇവയില്‍നിന്നു കിട്ടുന്ന ആനന്ദവും ക്ഷയിക്കുന്നതാണ്. അല്ലെങ്കില്‍ താല്‍ക്കാലികം മാത്രമാണ്. ആത്മാനന്ദം കൊണ്ടുള്ള പരമാനന്ദം മാത്രമാണ് സുസ്ഥിരം.
പരമാനന്ദം ബ്രഹ്മാനന്ദമാണ്. അതിനോട് സാദൃശ്യപ്പെടുത്താന്‍ മറ്റൊന്നുമില്ല എന്നു തീര്‍ച്ചയാണ്. ചിന്തിച്ചുനോക്കിയാല്‍ സുഷുപ്തിയില്‍നിന്നു കിട്ടുന്ന ആനന്ദവും മുക്തിയില്നിന്നു കിട്ടുന്ന ആനന്ദവും തുല്യമല്ലെങ്കില്‍ മുക്തന്മാര്ക്കെല്ലാം സുഷുപ്ത്യാനന്ദം തന്നെ നിത്യാനന്ദം. സുഷുപ്ത്യാവസ്ഥ അവിദ്യയില്‍ നിന്നുണ്ടാകുന്നു. മുക്ത്യാനന്ദം ദേഹനാശത്തില്‍ നിന്നുണ്ടാകുന്നു. അതിനാല്‍ ഇതു രണ്ടും തുല്യമല്ലെന്നു പറഞ്ഞതില്‍ ഹേ ബാലേ നിനക്കു സംശയമുണ്ടാകേണ്ട. അതിനെപ്പറ്റി വിശദമായി പറഞ്ഞുതരാം.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: