618. നന്ദിഃ – ആനന്ദം സ്വരൂപമായവന്‍, ആനന്ദമൂര്‍ത്തി. ജീവിതത്തില്‍ ആനന്ദമായും സന്തോഷമായും അനുഭവപ്പെടുന്നതെല്ലാം ഗുരുവായൂരപ്പന്റെ പ്രസാദകണങ്ങളാണ്.
നന്ദി എന്ന പദത്തിന് ശിവന് എന്നും അര്‍ത്ഥമുണ്ട്. മംഗളമൂര്‍ത്തിയായ ശിവന് വിഷ്ണുതന്നെയാണല്ലോ. ശിവപാര്‍ഷദന്മാരില്‍ മുഖ്യനും ശിവന്റെ വാഹനവുമായി വര്‍ത്തിക്കുന്ന നന്ദികേശ്വരനെ കുറിക്കാനും നന്ദി എന്ന പദം പ്രയോഗിക്കാറുണ്ട്. നന്ദികേശ്വരന് വിഷ്ണുവിന്റെ ഒരു മൂര്‍ത്തിയാണെന്നു ശൈവാഗമങ്ങള്‍.
619. നാഭ്യഃ – നാഭ്യന്, നാദി എന്ന രാജാവിന്റെ പുത്രനായ ഋഷഭദേവന്. വിഷ്ണുഭഗവാന് പ്രിയവ്രതന്റെ പുത്രനായ അഗ്നീദ്ധ്രന്റെ മകനായ നാഭിയുടെ പുത്രനായി പിറന്നു. ഋഷഭന് എന്നായിരുന്നു ഈ അവതാരത്തില്‍ ഭഗവാന് പേര്. ഇത് ഭഗവാന്റെ അംശാവതാരങ്ങളില്‍ ഒന്നാണ്. ഋഷഭനു പ്രായമെത്തിയപ്പോള്‍ നാഭി രാജ്യഭാരം ഋഷഭനെ ഏല്‍പ്പിച്ച് ഭാര്യയായ മേരു ദേവിയോടൊപ്പം വനവാസം സ്വീകരിച്ചു. ഋഷഭദേവന്റെ ഭരണത്തില്‍ രാജ്യം ഐശ്വര്യസമൃദ്ധമായി. അതില്‍ അസൂയാലുവായിത്തീര്‍ന്ന ഇന്ദ്രന് ഋഷഭന്റെ ഇന്ദ്രനെയും മേഘങ്ങളെയും ആശ്രയിക്കാതെ തന്റെ യോഗശക്തികൊണ്ട് മഴ പെയ്യിച്ചു. പരാജയപ്പെട്ട ഇന്ദ്രന് തന്റെ മകളായ ജയന്തിയെ ഋഷഭനു ഭാര്യയായി കൊടുത്തു. അതില്‍ അദ്ദേഹത്തിനു നൂറു പുത്രന്മാരുണ്ടായി. അവരില്‍ മൂത്തവനായ ഭരതനില്‍ നിന്നാണ് നമ്മുടെ മാതൃഭുമിക്കു ഭാരതമെന്നു പേരുണ്ടായതെന്നു കരുതപ്പെടുന്നു. ഋഷഭദേവന് പുത്രരില്‍ ഒന്പതുപേര് യോഗീവര്യരായി. വേറെ ഒന്പതുപേര് ഭാരതവര്‍ഷത്തിന്റെ ഒന്‍പതു ഖണ്ഡങ്ങളുടെ ഭരണാധിപരായി. ശേഷിച്ച എണ്പത്തൊന്നുപേര് ബ്രാഹ്മണരായി. ഋഷഭദേവന്റെ രാജ്യഭരണം ഭരതനെ ഏല്‍പ്പിച്ച് തന്റെ പുത്രര്‍ക്കും മുനിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചശേഷം പരമഹംസവൃത്തി സ്വീകരിച്ചു. വസ്ത്രവും ഭൂഷണങ്ങളും ആഹാരവും ഉപേക്ഷിച്ച് നിര്‍വികാരനായി മലിനമായ ശരീരത്തോടെ ഭൂമി മുഴുവന്‍ അലഞ്ഞു നടന്നു. മലമ്പാമ്പിന്റെയും ഗോക്കളുടെയും മൃഗങ്ങളുടെയും കാക്കയുടെയും ചര്യകള്‍ സ്വീകരിച്ചു. വളരെക്കാലം ചുറ്റിത്തിരിഞ്ഞശേഷം കുടകാചലത്തിലെ കാട്ടുതീയില്‍ ശരീരം ഉപേക്ഷിച്ചു. നാഭിപുത്രനായ ഋഷഭദേവന്റെ ചരിത്രം നാരായണീയം 20-ാം ദശകത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്
618. നാന്ദിദഃ – ഐശ്വര്യവും സന്തോഷവും തരുന്നവന്. നല്ല തുടക്കം തരുന്നവന് എന്നും വ്യാഖ്യാനിക്കും.
ജീവിതത്തില്‍ സുഖവും ദുഃഖവും ഒഴിവാക്കാനാകാത്തവയാണ്. പക്ഷേ സുഖമേത് ദുഃഖമേത് എന്നു വേര്‍തിരിച്ചറിയാനുള്ള കഴിവ് നമുക്കില്ല. ആഗ്രഹം സാധിച്ചാല്‍ സുഖമെന്നു നാം തെറ്റിദ്ധരിക്കുന്നു. ആഗ്രഹം സാധിക്കാത്തതു ദുഃഖമെന്നും നാം തീരുമാനിക്കും. ആഗ്രഹങ്ങള്‍ എപ്പോഴും ഞാന്‍, എന്റേത് എന്ന സങ്കല്പങ്ങളുമായി ബന്ധപ്പെട്ടിരിക്കും. സ്വാഭാവികമായി അവ ദുഃഖത്തിന്റെ ഭാരം വഹിക്കുന്ന സുഖ പ്രതീതികളായിരിക്കും. ഗുരുവായൂരപ്പന്റെ കാരുണ്യം ലഭിക്കുന്നവര്‍ക്ക് അത്തരം സുഖദുഃഖങ്ങള്‍ അനുഭവിക്കേണ്ടിവരുകയില്ല. വിഷയബന്ധമില്ലാത്ത ചിദാനന്ദവും സന്തോഷവും അനുഭവിക്കാന്‍ കഴിയും.
621. നന്ദഗോപതപഃഫലഃ – നന്ദഗോപരുടെ തപസ്സിന്റെ ഫലമായവന്. അഷ്ടവസുക്കളില്‍ ഒരുവനായിരുന്ന ദ്രോണരും ഭാര്യയായ ധരയും വിഷ്ണുഭക്തരായിരുന്നു. ഏതോ അപരാധത്തിനു ശിക്ഷയായി ഗോപകുലത്തില്‍ പിറക്കാന്‍ ബ്രഹ്മാവ് അവരെ ശപിച്ചു. ഭക്തരായ അവര്‍ക്ക് ഭഗവാന്റെ കൃഷ്ണാവതാരത്തില്‍ പിതാവും മാതാവുമായി വര്‍ത്തിക്കാനുള്ള അനുഗ്രഹവും ബ്രഹ്മാവു കൊടുത്തു. ദേവകീ ഗര്‍ഭത്തിലാണു ജനിച്ചതെങ്കിലും കൃഷ്ണനെ ലാളിച്ചുവളര്‍ത്താനുള്ള ഭാഗ്യം നന്ദഗോപര്‍ക്കും യശോദയ്ക്കും ലഭിച്ചത് പൂര്വജന്മത്തില് ദ്രോണരും ധരയും ചെയ്ത തപസ്സിന്റെ പുണ്യഫലമായാണ്.
622. മോഹനഃ – മോഹിപ്പിക്കുന്നവന്‍. പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത് ജീവികള്‍ക്കുണ്ടാകുന്ന പലതരത്തിലുളള മോഹങ്ങളുടെ പ്രേരണകൊണ്ടാണ്. ഗുരുവായൂരപ്പന്റെ പ്രവര്‍ത്തനശക്തിയായ യോഗമായ ഇന്ദ്രിയഗോചരമാകുന്ന ലോകത്തിലെ മായികഘടകങ്ങളെ ഉണ്മയെന്നു ധരിച്ച് ആ മായയുടെ വലക്ക
ണ്ണികള്ക്കുള്ളില് കുടുങ്ങിയാണ് എല്ലാ ജീവികളും ജനിക്കുകയും വളരുകയും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതായി ധരിക്കുന്നത്. ഇങ്ങനെ തന്റെ മായകൊണ്ട് സമസ്ത പ്രപഞ്ചത്തെയും മോഹിപ്പിക്കുന്നതുകൊണ്ട് ഭഗവാന് മോഹനന് എന്നു നാമം.
618. മോഹഹന്താഃ – മോഹത്തെ നശിപ്പിക്കുന്നവന്. സമസ്തപ്രപഞ്ചത്തെയും മോഹിപ്പിക്കുന്ന ഭഗവാന്‍തന്നെ ലോകഗതിയെ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത കുറെ മഹദ് വ്യക്തികളെ മോഹവിമുക്തരാക്കുകയും ചെയ്യുന്നു. പ്രപഞ്ചപ്രവര്‍ത്തനം ധര്മ്മാനുസൃതമാക്കാനുള്ള നിയമങ്ങള്‍ക്കു രൂപം നല്‍കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്യേണ്ട ശ്രേഷ്ഠ വ്യക്തികള്‍ക്കുള്ള മോഹം ഭഗവാന് നശിപ്പിക്കും. അവരിലൂടെ സാമാന്യ ജനങ്ങളുടെ മോഹങ്ങളെ ഒരളവുവരെ നിയന്ത്രിക്കും. ലോകാനുഗ്രഹത്തിനായി തെരഞ്ഞെടുത്തവരുടെ മോഹം നശിപ്പിക്കുന്നതിനാല്‍ മോഹഹന്താവെന്നു നാമം. മോഹിപ്പിക്കുന്നതും മോഹം നശിപ്പിക്കുന്നതും ഭഗവാന് തന്നെ.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: