നരകത്തില്‍ കിടക്കുന്ന ജീവന്‍പോയ്
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നുപിറന്നിട്ടു
സുകൃതം ചെയ്തു മേല്പോട്ടു പോയവര്‍
സുഖിച്ചീടുന്നു സത്യലോകത്തോളം
സല്‍ക്കര്‍മ്മം കൊണ്ടു മേല്പോട്ടുപോയവര്
സ്വര്ഗതിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്
പരിപാകവുമെള്ളൊളമില്ലവര്
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്, ദുരിതം ചെയ്തു ചത്തവര്.
വന്നൊരദ്ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ് നരകങ്ങളില്‍ വീഴുന്നു
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്
നരലോക മഹീസുരനാകുന്നു.
ചണ്ഡകര്മങ്ങള് ചെയ്തവന് ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര് സുരന്മാരായീടുന്നു
അമരന്മാര് മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു.
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ് പോകുന്നു.
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന് ചത്തു കൃമിയായി പിറക്കുന്നു.
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്മാര്
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍
ഭൂമീയീന്നത്രേ നേടുന്നു ജീവന്മാര്.
അങ്ങനെ ചെയ്തു നേടി മരിച്ചുടന്‍
അന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്
തങ്ങള്‍ ചെയ്തോരു കര്‍മങ്ങള്‍ തന്‍ഫലം.
ഒടുങ്ങീടുമതൊട്ടുനാള് ചെല്ലുമ്പോള്‍;
ഉടനെവന്നു നേടുന്നു പിന്നെയും.
തന്റെ തന്റേ ഗൃഹത്തിങ്കല്നിന്നുടന്.
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.
– പൂന്താനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: