ന്യൂദല്‍ഹി: എയര്‍സെല്‍ വില്‍പ്പനയില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരന്, സഹോദരനും സണ്‍ ടിവി ഉടമയുമായ കലാനിധി മാരന് എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ദല്‍ഹി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒമ്പത് ട്രങ്കുപെട്ടി നിറയെ ഇത് തെളിയിക്കുന്നതിനുള്ള രേഖകളും സിബിഐ ഹാജരാക്കിയിട്ടുണ്ട്.
കുറ്റപത്രത്തിന്റെ പകര്‍പ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. സപ്തംബര്‍ 11നാണ് കോടതി കേസ് വിചാരണക്കായി പരിഗണിക്കുക. അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റപത്രം. മുന്‍ കേന്ദ്രമന്ത്രിയായിരുന്നതിനാല് മാരനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞമാസം സിബിഐ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. 2006ല്‍ എയര്‍സെല്‍ ടെലികോം മലേഷ്യന്‍ കമ്പനി മാക്സിസിനു വില്‍പ്പന നടത്തിയതില്‍ ദയാനിധിമാരന് തന്റെ പദവി ദുരുപയോഗം ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ കലാനിധി മാരന്റെ സണ്‍ടിവി ഗ്രൂപ്പില്‍ 650 കോടിയോളം രൂപ മലേഷ്യന്‍ കമ്പനി നിക്ഷേപിച്ചതായും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം സിബിഐ വിശദമായി അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും ഫയലില്‍ സ്വീകരിക്കരുതെന്നും കാണിച്ച് ദയാനിധി മാരന് ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ദല്‍ഹി കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: