മന്ത്രവാദത്തിന്റെ പേരില്‍ ഹസീന എന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സിറാജുദ്ദീനെ പോലീസ് പിടികൂടിയല്ലൊ. ഇസ്ലാമിക ബാധയൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന ഈ കൊലപാതകത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പശ്ചാത്തല ദൃശ്യങ്ങളായി കാണിച്ചതിലധികവും പത്മക്കുളവും ക്ഷേത്രനടയുമുള്പ്പെടുന്ന ഹൈന്ദവ ബിംബങ്ങള്‍! ഒരു ചര്‍ച്ചയില്‍, മന്ത്രവാദവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസും നരേന്ദ്രമോദിയും വരെ പരാമര്‍ശവിഷയമായി എന്നറിയുമ്പോഴാണ് ചര്‍ച്ചയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംശയാസ്പദമാകുന്നത്. സിറാജുദ്ദീനെ കാട്ടി ഹിന്ദുവിനെ അടിക്കുക!
ഒരു കൂട്ടരെ പരാമര്‍ശിച്ചതേയില്ല-അത്ഭുത രോഗശാന്തി ശുശ്രൂഷകളിലൂടെയും പവര്‍വിഷന്‍ പോലുള്ള ചാനലുകളിലൂടെയും കള്ളസാക്ഷ്യങ്ങള്‍ പ്രചരിപ്പിച്ച് മാറാരോഗങ്ങളില്പ്പെട്ടുഴലുന്നവരെ വശീകരിച്ചു മതം മാറ്റി കോടികളുടെ വിദേശപ്പണം തട്ടുന്നവരെ! ഇക്കൂട്ടര്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടല്ലൊ. കേരളത്തില്‍ ഏറ്റവും വിപുലമായിക്കൊണ്ടിരിക്കുന്ന മന്ത്രവാദത്തട്ടിപ്പാണ് ഇത്തരം പ്രാര്‍ത്ഥനാശുശ്രൂഷകളും അവിടെ അവതരിപ്പിക്കപ്പെടുന്ന കപടസാക്ഷ്യങ്ങളും.
എന്റെ മകന് കാന്‍സര്‍ രോഗബാധിതനായി അത്യാസന്നനിലയില്ക്കഴിഞ്ഞ സമയത്ത് ചാലക്കുടിക്കടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനം കൂടുവാനുള്ള പ്രലോഭനം എനിക്ക് ലഭിക്കുകയുണ്ടായി. ഓപ്പറേഷന് തിയേറ്ററില്‍നിന്ന് പേടിച്ചോടിപ്പോയ അത്യാസന്നമരണനായ ക്യാന്‍സര്‍ രോഗിവരെ ധ്യാനത്തിലൂടെ സുഖപ്പെട്ട് നാളുകള്‍ക്കുശേഷം തന്റെ മുമ്പില്‍ വന്ന അനുഭവം തനിക്കുണ്ടെന്ന് ക്രിസ്ത്യാനിയായ ഒരു ഡോക്ടര്‍ എന്നോടു പറഞ്ഞപ്പോള്‍ അത്തരം കേന്ദ്രങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ പല പേരുകളില്‍ ഇത്തരം കഥകള്‍ വായിച്ച ഓര്മ എനിക്കുണ്ടായിരുന്നതുകൊണ്ട് ഡോക്ടറുടെ ചതിയില്‍ ഞാന്‍ പെട്ടില്ല.
രോഗികള്‍ക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് ”പ്രിസ്ക്രിപ്ഷന്” കൊടുക്കുന്ന വയനാട്ടിലോ മറ്റോ ഉള്ള ഒരു ഡോക്ടറെക്കുറിച്ച് ഒരു വര്‍ഷത്തോളം മുമ്പ് ജന്മഭൂമി കൊടുത്ത വാര്‍ത്തയോട് ഇതും ചേര്‍ത്തു വായിക്കാം. അത്രമേല്‍ വ്യാപകമാണ് അവരുടെ വലക്കണ്ണികള്‍. ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതുപോലെ ഒരു കിണറു കുഴിച്ചു തീരുമ്പോഴേക്കും ഒരു കോളനിയാകെ മതം മാറ്റി കഴിയുന്ന ഇക്കൂട്ടരുടെ വൈദഗ്ദ്ധ്യം ചാനലുകളെയും വിലക്കെടുത്തിരിക്കാം. സായിബാബക്കും അമൃതാനന്ദമയിക്കും മറ്റുമെതിരെ ഉറഞ്ഞുതുള്ളുന്ന യുക്തിവാദികളും ഇത്തരം പാസ്റ്റര്‍ വേഷക്കാരുടെ അത്ഭുതരോഗശാന്തി ശുശ്രൂഷക്കെതിരെ ‘കമാ’ന്ന് മിണ്ടിക്കേട്ടിട്ടില്ല.
ഇനി ചാനലുകളിലെന്താ നടക്കുന്നത്? സാമൂഹ്യപ്രതിബദ്ധതയുടെ അവതാരങ്ങളെപ്പോലെ ഇത്തരം പ്രൈം ടൈം ചര്‍ച്ചകള്‍ നയിക്കുന്നവരുടെ ചാനലുകളില്‍ ധനാകര്ഷണ യന്ത്രത്തിന്റെയും അത്ഭുത വലംപിരി ശംഖിന്റെയും ലൈംഗികോത്തേജക മരുന്നുകളുടേയുമൊക്കെ അരമണിക്കൂര്‍ വരെ നീളുന്ന പരസ്യങ്ങളും കള്ളസാക്ഷ്യങ്ങളും. തട്ടിപ്പുകാരന് സിറാജുദ്ദീന്റെയും ചര്‍ച്ച നടത്തുന്ന മാധ്യമക്കാരന്റെയും ലക്ഷ്യം ഒന്നും തന്നെ. നമുക്കും കിട്ടണം പണം; കൂടെ അല്‍പ്പം രാഷ്ട്രീയ പരദൂഷണവും! കരുനാഗപ്പള്ളിയിലെ കള്ള സിദ്ധന് സിറാജുദ്ദീന് നാളെ ഒരു ചാനല്‍ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല….
വാസുദേവന്‍ പോറ്റി, വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: