പാലാ: ഫഌറ്റില്‍ മരപ്പണിക്കെത്തി രാത്രി മുറിയില്‍ വിശ്രമിക്കുകയായിരുന്ന ആദിവാസി യുവാവിനെ വിളിച്ചിറക്കി പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി കൊലുമ്പന്‍ കോളനി നെടിയത്ത് രാജനാണ്(47) പാലാ പോലീസിന്റെ മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇയാള്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. സെന്റ് തോമസ് പ്രസ് റോഡരുകില്‍ കാര്‍മ്മല്‍ മഠത്തിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റില്‍ മരപ്പണിക്കെത്തിയതായിരുന്നു രാജന്. രാത്രി ഒന്‍പതേമുക്കാലോടെ ഉടമ പോയശേഷം ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുമൊത്ത് ഫഌറ്റിലെ മുറിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ മഫ്ടിയിലെത്തിയ ഒരു പോലീസുകാരന് ജനാലയില്‍ക്കൂടി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.
വാതില്‍ തുറന്നയുടന്‍ അകത്തുകയറിയ എ.എസ്.ഐ.യും ഹെഡ് കോണ്‍സ്റ്റബിളും മഫ്ടി പോലീസും ചേര്‍ന്ന് ഇവിടെ ചീട്ടുകളിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച് കരണത്തടിക്കുകയായിരുന്നുവെന്ന് രാജന് പറയുന്നു. എ.എസ്.ഐ.യാണ് ആദ്യം അടിച്ചത്. കെട്ടിട ഉടമയെ വിവരമറിയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ജീപ്പില്‍വച്ചും മൂവരും മര്‍ദ്ദിച്ചതായി രാജന് പറയുന്നു. ഇവിടെ മദ്യപിക്കുന്നതായി ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് എത്തിയതാണെന്നാണ് സംഭവമറിഞ്ഞ് പിന്നാലെയെത്തിയ കെട്ടിട ഉടമയോട് പോലീസ് പറഞ്ഞത്. സമീപത്ത് കന്യാസ്ത്രീമഠവും നിരവധി വീടുകളുമുള്ള ഇവിടെ യാതൊരു അലോസരവുമില്ലാതെ മാസങ്ങളായി നിരവധി തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്തുവരുകയാണെന്നും ആരോ വ്യാജമായി നല്കിയ വിവരമനുസരിച്ച് പോലീസ് എത്തി മരപ്പണിക്കാരനായ യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും ഉടമ പറഞ്ഞു.
ആദിവാസി സമുദായത്തിലെ ഊരാളി വിഭാഗത്തില്‍പെട്ട രാജന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പാലാ പോലീസിന് ഇന്റിമേഷന്‍ നല്‍കിയിട്ടും മൊഴിയെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: