എരുമേലി: ബിലിവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി തോട്ടത്തിലെ കാവും കുളവും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ കാവിലെത്തി തിരി തെളിയിച്ചു. ഇന്നലെ വൈകിട്ട് പൂവന്‍പാറമല ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്കുശേഷം കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നിന്നും കത്തിച്ച വിളക്കുമായി ഘോഷയാത്രയായി കാവിലെത്തി സര്പ്പപൂജയോടുകൂടി സന്ധ്യാദീപം തെളിയിക്കുകയായിരുന്നു. ക്ഷേത്രം രക്ഷാധികാരി പ്രഭാകരന്, വിനീഷ്, അഭിജിത്ത് എന്നിവരുട നേതൃത്വത്തില്‍ നിരവധി ഭക്തരും പങ്കെടുത്തു.
തോട്ടത്തില്‍ അതിക്രമിച്ചു കടക്കരുതെന്നും എന്നാല്‍ കാവില്‍ വിശ്വാസികള്‍ക്ക് ആരാധന നടത്താമെന്നുമുള്ള കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്ര കമ്മറ്റി കാവില്‍ വിളക്ക് തെളിയിച്ചത്. ചെറുവള്ളി തോടത്തിലെ കാവും കുളവും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ 3ന് ആര്‍ഡിഒ എരുമേലിയില്‍ യോഗവും വിളിച്ചിട്ടുണ്ട്. കാവും കുളവും പുനഃസ്ഥാപിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: