സോച്ചി: ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന് ആനന്ദുമായുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനോട് നിലവിലെ ജേതാവ് നോര്‍വെയുടെ മാഗ് നസ് കാള്സന് മുഖം തിരിക്കുന്നു. നവംബറില്‍ റഷ്യയിലെ സോച്ചിയിലാണ് ആനന്ദ്- കാള്സന് മുഖാമുഖം. കഴിഞ്ഞ തവണ ചെന്നൈയില്‍ ആനന്ദിനെ തോല്‍പ്പിച്ചാണ് കാള്സന് കിരീടം നേടിയത്. ഇക്കുറി ഇതുവരെ മത്സരക്കരാര്‍ ഒപ്പിടാന്‍ കാള്സന് തയ്യാറായിട്ടില്ല. നാളെയാണ് കരാര്‍ ഒപ്പിടാനുള്ള അവസാന തീയതി.
കാള്സന് കരാര്‍ വേണ്ടെന്നുവച്ചാല്‍ ഫിഡെയ്ക്കു വേറെ വഴികള്‍ തേടേണ്ടിവരും. അങ്ങനെയെങ്കില്‍ കാന്‍ഡിഡേറ്റ് ചെസ് ചാംപ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനക്കാരനും റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്ററുമായ സെര്‍ജി കര്ജാക്കിനുമായി ആനന്ദ് ഏറ്റുമുട്ടും. പോയവര്‍ഷത്തെ തോല്‍വിക്ക് പ്രതികാരം ചെയ്യാനുള്ള അവസരം ആനന്ദിന് നഷ്ടപ്പെടുമെന്ന് സാരം; ചെസ് പ്രേമികള്‍ക്ക് മറ്റൊരു മഹത്തായ മസ്തിഷ്ക യുദ്ധം വീക്ഷിക്കാനുള്ള ഭാഗ്യവും
സമ്മാനത്തുക കുറച്ചതാണ് കാള്‍സനെ അലട്ടുന്ന പ്രധാനപ്രശ്നം. വേദിയിലും കാള്സന് തൃപ്തനല്ല. ഉക്രൈനിലെ രാഷ്ട്രിയ പരിതസ്ഥിതികളും പ്രധാന സ്പോണ്‍സറെ സംബന്ധിച്ച് കാര്യമായ അറിവില്ലാത്തതും കാള്‍സന്റെ മറ്റ് ആകുലതകള്‍.
മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാള്സന് കഴിഞ്ഞയാഴ്ച ഫിഡെ പ്രസിഡന്റ് കിര്‍സാന്‍ ഇല്യുംഷിനോവിന് കത്തയച്ചിരുന്നു. എന്നാല്‍ അതു നിരാകരിക്കപ്പെട്ടു. കരാര്‍ ഒപ്പിടാനുള്ള തീയതി നീട്ടനല്കണമെന്ന കാള്‍സന്റെ ആവശ്യവും ഫിഡെ അംഗീകരിച്ചില്ല.
ചാമ്പ്യന്‍ഷിപ്പ് മാറ്റിയാല്‍ സ്പോണ്സര്മാര്ക്ക് കനത്തനഷ്ടമുണ്ടാകുമെന്നും മത്സരക്രമങ്ങള്‍ പാടെ തകിടംമറിയുമെന്നതും കണക്കിലെടുത്താണ് ഫിഡെ കടുത്ത നിലപാടെടുത്തത്.
അതേസമയം, കാള്സന് വിഷയം ആനന്ദിന്റെ ക്യാംപില്‍ യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. മത്സരവേദി, ഷെഡ്യൂള്‍ എന്നിവയെപ്പറ്റി ആനന്ദിന് ഒരു പരാതിയുമില്ല. റഷ്യയില്‍ എല്ലായ്പ്പോഴും നല്ല പരിചരണമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
സംഘാടകരില്‍ നല്ല വിശ്വാസമുണ്ട്. പ്രൈസ് മണിയെപ്പറ്റിയും സങ്കടമില്ല. ആനന്ദ് കരാറിലൊപ്പിട്ടു. പോരാട്ടത്തിനും തയ്യാര്‍, ആനന്ദിന്റെ ഭാര്യയും മാനേജരുമായ അരുണ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: