തിരുവനന്തപുരം: ഹിന്ദുസമൂഹം ഒന്നിച്ചുനില്‍ക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അഭികാമ്യമാണെന്ന് കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന്. അനന്തപുരി ഹിന്ദുമഹാസമ്മേളനം ഗണേശോത്സവത്തോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് ഗണേശവിഗ്രഹം നിമജ്ജനം ചെയ്ത ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല ന്യൂനപക്ഷസമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം. ജനങ്ങള്‍ 100 ശതമാനം നാടിനുവേണ്ടി നിലകൊണ്ടാല്‍ മാത്രമേ വികസനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമുദായം ഒന്നിച്ചു നിന്നിരുന്നെങ്കില്‍ കന്യാകുമാരി തമിഴ്നാട്ടിലേക്ക് പോകില്ലായിരുന്നു. ഭാഷയുടെ പേരിലാണ് കേരളത്തിന്റെ ഭാഗമായ കന്യാകുമാരി തമിഴ്നാട്ടിലേക്ക് ചേര്‍ത്തത്. നാടിന്റെ നന്മയ്ക്കും വികസനത്തിനും എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒ. രാജഗോപാലായിരുന്നു സ്ഥാനാര്‍ത്ഥി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ വിനയവും നന്മയമുള്ള മനുഷ്യനെ കണ്ടിട്ടില്ല. എന്നിട്ടും അദ്ദഹം പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. നന്മയുള്ള മനുഷ്യര്‍ നാടിന്റെ തലപ്പത്ത് വന്നാല്‍ മാത്രമേ നാടിന് വളര്‍ച്ചയുണ്ടാകൂ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിനുണ്ടായ വികസനക്കുതിപ്പ് എല്ലാവരും ഓര്‍മ്മിക്കണം. കേരളമാണ് ഹിന്ദു ഐക്യത്തിന് തന്നെ അടിത്തറയിട്ടത്. കേരളത്തിന്റെ എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടാകും. ഗണേശോത്സവം നാടിന്റെ നന്മയ്ക്ക് വഴിയൊരുക്കുമെന്നും പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
ഇന്നലെ വൈകിട്ട് 5.30ഓടെ ഗണേശമന്ത്രങ്ങളാല് മുഖരിതമായ അന്തരീക്ഷത്തില്‍ 8000ത്തോളം വരുന്ന ഗണേശവിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തത്. ചാക്കയില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് രജ്ഞിത് കാര്ത്തികേയന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് വി.ഗോപാലന്കുട്ടിമാസ്റ്റര്ക്ക് വിഗ്രഹം കൈമാറി ഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ ഗണേശ സ്തുതികളുമായി ഘോഷയാത്രയില്‍ പങ്കെടുത്തു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത് വര്‍ക്കിംഗ് ചെയര്മാന് പി.അശോക് കുമാര്‍, എം. ഗോപാല്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. രാജശേഖരന്, തൃപ്പാദപുരം ജയകുമാര്‍, സി.കെ. കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: