634. തൈജസഃ – തേജസ്സ് രൂപമായവന്‍. പ്രപഞ്ചം തേജോമയമാണ്. ആ തേജസ്സു കണ്ടറിയാനുള്ള കണ്ണു നമുക്കില്ല. ചില പ്രകാശരശ്മികള്‍ കാണാനേ നമുക്കു കഴിയൂ. പ്രപഞ്ചമായി വ്യാപിക്കുന്ന തേജസ്സാണു വിഷ്ണു. ആ തേജസ്സിന്റെ പ്രതിഫലനമാണു ജീവാത്മാവ്. ഈശ്വരന് എന്നും പരമാത്മാവെന്നും ജീവാത്മാവെന്നും ഈ നാമത്തിന് അര്‍ത്ഥം പറയാം.
635 തേജസാം രാശിഃ – തേജസ്സുകളുടെ സമൂഹം. ഏകവും അവിച്ഛിന്നവുമായ തേജസ്സായ വിഷ്ണു പ്രപഞ്ചമായി വ്യാപിച്ചപ്പോള്‍ സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍, മിന്നല്‍ എന്നിവ തൊട്ട് മിന്നാമിനുങ്ങുവരെയുള്ള ബഹുകോടി തേജസ്സുകളായി. തൈജസന്റെ രൂപാന്തരമാണ് തേജസ്സുകളുടെ രാശിയായ പ്രപഞ്ചം. നമുക്കു കണ്ടറിയാനാകാത്ത നിരവധി തേജസ്സുകളുണ്ടെന്നു മുന്‍പു പറഞ്ഞതു മറക്കരുത്.
636 ത്രിദശഃ – ത്രദശന്, ദേവന്, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ നാലവസ്ഥകളില്‍ മൂന്നാമത്തേതു മാത്രമേ ദേവന്മാര്ക്കുള്ളൂ. അതിനാല്‍ ദേവന്മാരെ ത്രിദശന്മാരെന്നു പറയും. എല്ലാ ദേവന്മാരുടെയും ദേവനായികയാല് ഗുരുവായൂരപ്പനും ത്രിദശനാണ്.
ഉത്പത്തി, വളര്‍ച്ച, നാശം എന്നീ മൂന്നുവൃത്തികളായി രൂപം പൂണ്ട് പ്രപഞ്ചപ്രവര്‍ത്തനം നടത്തുന്നതിനാലും ഭഗവാനെ ത്രിദശനെന്നു പറയാം.
637. ത്രിദശാര്ച്ചിതഃ – ദേവന്മാരാല് അര്‍ച്ചിക്കപ്പെടുന്നവന്‍. എല്ലാ ദേവന്മാര്ക്കും ദേവനായ ഭഗവാനെ ദേവന്മാര് അര്‍പ്പിക്കുന്നതു സ്വാഭാവികം.
638. വാസുദേവഃ – വാസുദേവന്‍. ശ്രീകൃഷ്ണാവതാരത്തില്‍ വസുദേവരുടെ പുത്രനായി ജനിച്ചതിനാല്‍ ഭഗവാനു വാസുദേവന്‍ എന്നുപേര്.
ശ്രീകൃഷ്ണാവതാരത്തിനുമുമ്പും വിഷ്ണുവിനു വാസുദേവന്‍ എന്നു പേരുണ്ടായിരുന്നു. ആ നാമത്തെ ആചാര്യന്മാര് പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. ജഗത്തിനെ മായകൊണ്ടു മറയ്ക്കുന്നവന് എന്നു ശങ്കരാചാര്യര്‍ ഈ നാമത്തെ വ്യാഖ്യാനിക്കുന്നു. ” സൂര്യന് തന്റെ രശ്മികള്‍ കൊണ്ടെന്നപോലെ ഞാന്‍ മായകൊണ്ട് ജഗത്തിനെയാകെ ആവരണം ചെയ്യുന്നു” എന്ന് മഹാഭാരതം ശാന്തിപര്‍വത്തില്‍ ഭഗവാന്‍തന്നെ പറയുന്നു. വാസു എന്ന പദത്തിന് ജീവാത്മാവെന്നും പരമാത്മാവെന്നും അര്‍ത്ഥമുണ്ട്. എല്ലാ ജീവികളിലും ജീവാത്മാവായി സ്ഥിതിചെയ്യുന്നതിനാലും പരമാത്മാവായി സര്‍വവ്യാപിയായി വര്‍ത്തിക്കുന്ന സര്വേശ്വരനാകയാലും ഭഗവാന് വാസുദേവനാണ്. ഇനിയും പലതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിക്കാം. വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.
639. വസുഭദ്രഃ – വസുഭദ്രന്‍. ഐശ്വര്യത്തെ ശാശ്വതമാക്കുന്നവന്. ശാശ്വതമായ ഐശ്വര്യമാകുന്നവന്. ഭഗവാന്റെ കാരുണ്യംകൊണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന സംതൃപ്തിയാണ് ഐശ്വര്യം. അതിന് ധനം, പദവി, ശക്തി, ആരോഗ്യം, അധികാരം എന്നൊക്കെ സന്ദര്‍ഭം അനുസരിച്ച് അര്‍ത്ഥങ്ങള്‍ വന്നുകൂടും. ആത്മസംതൃപ്തി ശാശ്വതമാക്കുന്നവന് എന്ന് നാമത്തെ വ്യാഖ്യാനിക്കാം.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: