ഏതൊരു പ്രവൃത്തിയുടെയും മഹത്വം നിശ്ചയിക്കപ്പെടുന്നത് അതിന് പിന്നിലെ പ്രേരണയും ഉദ്ദേശശുദ്ധിയും കണക്കിലെടുത്താണെന്നാണ് ആപ്തവാക്യം. ആ നിലക്ക് പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാനുള്ള കേരള മുഖ്യന്റെ നീക്കം പ്രശംസനീയമാകുന്നില്ല. എന്തെന്നാല്‍ സുധീര ശൗര്യം കാരണം പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കഴിയില്ലെന്ന സ്ഥിതി വന്നപ്പോഴാണ് തുറന്ന ബാറുകളും പൂട്ടിച്ചുകൊണ്ടുള്ള സമ്പൂര്‍ണ മദ്യനിരോധന വിപ്ലവത്തിന് ഉമ്മന്‍ചാണ്ടി ഇറങ്ങിത്തിരിച്ചത്. അതായത് ഈ വിഷയത്തില്‍ സുധീരന് താരമാകാനുദ്യമിച്ചപ്പോള് അദ്ദേഹത്തെ കടത്തിവെട്ടി സൂപ്പര്‍ താരപദവി നേടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത്രയും പ്രധാനപ്പെട്ടൊരു നടപടി ബന്ധപ്പെട്ടവരുമായി (സുധീരനടക്കം) വേണ്ടത്ര ആലോചിച്ചില്ല ഇദ്ദേഹമെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഇത്രയും കാലം ജനത്തെ കുടിപ്പിച്ചു കിടത്തുന്നതില്‍ അധാര്‍മികത ദര്‍ശിക്കാത്തവരുമാണ് ഇരുവരും.
പക്ഷേ വിജയത്തിന് നിരവധി അച്ഛന്മാരുണ്ടാകുമെന്ന ചൊല്ല് ശരിവച്ചുകൊണ്ട് വലിയ നേട്ടമെന്ന് ഇപ്പോള്‍ കരുതപ്പെടുന്ന മദ്യനിരോധനത്തിന്റെ പിതൃത്വാവകാശവുമായി കെസിബിസിയും മുസ്ലിംലീഗും രംഗത്തെത്തിയിരിക്കുന്നു. തങ്ങളുടെ നിരന്തര സമ്മര്‍ദ്ദം മൂലമാണ് മേല്‍നടപടിക്ക് കേരള സര്‍ക്കാര്‍ തയ്യാറായതെന്ന് ബിഷപ്പ് കൗണ്‍സില്‍ മേനിനടിക്കുമ്പോള്‍ മുസ്ലിംലീഗിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഫലമാണ് മദ്യവര്‍ജന തീരുമാനമെന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം വമ്പുപറയുന്നു. യഥാര്‍ത്ഥ മദ്യവിരുദ്ധ സമിതിക്കാരും ഹൈന്ദവ സംഘടനകളും ചിത്രത്തിലില്ല താനും.
പക്ഷേ വെള്ളാപ്പള്ളി നടേശനും മുന്‍ എംപി പി.ടി.തോമസും മദ്യനിരോധനവും ക്രൈസ്തവ സഭയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ അവഗണിക്കാവുന്നവയല്ല. സര്‍ക്കാരിന്റെ പുതിയ നിലപാടിന്റെ വെളിച്ചത്തില്‍ അരമനകളിലെ വൈന്‍ നിര്‍മാണത്തിനുള്ള ലൈസന്‍സും റദ്ദുചെയ്യപ്പെടേണ്ടതല്ലേ എന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പള്ളിയുടെ ശിക്ഷ വാങ്ങേണ്ടി വന്നിട്ടും പി.ടി.തോമസ് ഇക്കാര്യത്തിലദ്ദേഹത്തിനെ പിന്തുണയ്ക്കാനുമുണ്ട്. ക്രൈസ്തവ വിരുന്നുകളിലും ആഘോഷങ്ങളിലും മദ്യം ഒവിഭാജ്യ ഘടകമാണെന്നറിയുന്ന സഭക്കാര് അതിനെതിരെ ശക്തമായ എന്തു നടപടിയെടുത്തുവെന്നാണ് ഈ കോണ്‍ഗ്രസുകാരന്റെ ചോദ്യം.
ദാനധര്‍മം സ്വന്തം വീട്ടില്‍ നിന്നും അനുഷ്ഠിച്ചു തുടങ്ങണമെന്ന ബൈബിള്‍ വചനംപോലെ സദാചാര നടപടികളും സ്വസമുദായത്തില്‍ നിന്നും ആരംഭിക്കാന്‍ കെസിബിസി മറന്നുപോയതാകുമോ? ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന ബാറുകളില്‍ മഹാഭൂരിപക്ഷവും ഹിന്ദുക്കളുടേതും തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ ഭൂരിപക്ഷവും ക്രൈസ്തവരുടേതുമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു പരിദേവനം. പക്ഷേ ഇവിടെയദ്ദേഹം അപ്രിയമായ സത്യം പറയരുതെന്ന പ്രമാണം തെറ്റിച്ചിരിക്കുന്നു. ദൈവത്തിന്റെ നാട്ടില്‍ മതേതരമായി യഥാര്‍ത്ഥത്തില്‍ നടക്കുന്ന രണ്ടു കാര്യങ്ങള്‍ പെണ്‍വാണിഭവും മദ്യപാനവുമാണ്. ഒരു മതവിലക്കും മദ്യാസക്തിക്ക് മുന്നില്‍ വിലപ്പോകുന്നത് നാം കാണുന്നുമില്ല.
വെള്ളാപ്പള്ളിയെന്നല്ല ആരെതിര്‍ത്താലും ലോകാവസാനം വരെ വീഞ്ഞുണ്ടാക്കുകയും കഴിക്കുകയും ചെയ്യും. കാരണം അതില്ലെങ്കില്‍ ദിവ്യബലി അര്‍ത്ഥശൂന്യമാകുമെന്നാണ് ഒരു ബിഷപ്പ് തറപ്പിച്ചു പറഞ്ഞത്. ക്രിസ്തുവിന്റെ രക്തവും മാംസവും എന്ന സങ്കല്‍പ്പത്തിലാണ് ക്രൈസ്തവര്‍ വീഞ്ഞും അപ്പവും കഴിക്കുന്നതെന്നത് ശരി തന്നെ. പക്ഷേ അക്ഷരം വഹിക്കുന്ന അതിന്റെ ആശയമാണ് ഗണനീയം എന്നുള്ള വെളിപാട് ഈ ആചാരത്തിനും ബാധകമാക്കാന്‍ തിരുവസ്ത്രധാരികള്‍ക്ക് കഴിയില്ലേ? സോഷ്യോളജിസ്റ്റുകളുടെ ഭാഷ്യത്തില്‍ വീഞ്ഞും അപ്പവും യേശുവിന്റെ രക്തവും മാംസവുമായി പരിഗണിക്കുന്നത് റിച്വല്‍ കാനിബാലിസമെന്ന സമ്പ്രദായത്തിന്റെ വകഭേദമാണ്. ബഹുമാന്യനായ ഒരു കര്‍ദ്ദിനാള്‍ ഒരു കാലത്ത് മുന്തിരിങ്ങ ഇട്ട വെള്ളം ക്രൈസ്തവര്‍ വീഞ്ഞിന് പകരം ഉപയോഗിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പണ്ടൊക്കെ ഹിന്ദുക്കളില്‍ ഗണ്യമായൊരു വിഭാഗം മൃഗബലിയും രക്തം കൊണ്ടുള്ള ഗുരുതിയുമെല്ലാം ഈശ്വരപ്രീതിക്കായി നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാ സമ്പ്രദായം ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ അരമനകളില്‍ വീഞ്ഞുണ്ടാക്കാനായി മുപ്പതോളം ലൈസന്‍സുകള്‍ ഫീസൊന്നുമില്ലാതെ നല്കപ്പെട്ടിട്ടുണ്ട്. സാധാരണ എട്ട് ശതമാനമാണ് മദ്യാംശമെങ്കില് വൈനിലത് 15 ശതമാനമാണത്രെ. മാത്രമല്ല ഓരോ ക്രൈസ്തവ വൈന്‍ നിര്‍മാണശാലയും എത്രമാത്രം വൈന്‍ ഉല്പ്പാദിപ്പിക്കുന്നുണ്ടെന്നോ ആല്‍ക്കഹോള്‍ അംശം അതില്‍ ചേരുന്നുണ്ടെന്നോ എങ്ങനെയെല്ലാമാണ് ഉണ്ടാക്കുന്ന വൈന്‍ ഉപയോഗിക്കപ്പെടുന്നതെന്നോ പരിശോധിക്കാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനവും ഇവിടെ നിലവിലില്ല. ഇക്കാര്യത്തില്‍ ഓരോ സഭയും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത് ദിവ്യബലിയുടെ പേരിലുള്ള വൈന്‍ ഉല്‍പ്പാദനവും ഉപയോഗവും നിര്‍ത്തലാക്കാന്‍ നല്ല ഇടയന്മാര് സ്വമേധയാ തയ്യാറാകണം. അല്ലാത്ത കാലത്തോളം മദ്യത്തിനെതിരായ തങ്ങളുടെ ഗിരിപ്രഭാഷണം ബാലിശമായി വിലയിരുത്തപ്പടുമെന്നുമിവര് തിരിച്ചറിയണം.
വാസ്തവത്തില്‍ അടിസ്ഥാനപരമായ പല ക്രൈസ്തവ വിശ്വാസപ്രമാണങ്ങളും കാലം അസാധുവാക്കിയിരിക്കുന്നു. ഉദാഹരണത്തിന് വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നും ദൈവം ഒന്നിച്ചുചേര്ത്തവരെ മനുഷ്യര്‍ വേര്പ്പെടുത്തരുതെന്നുമാണല്ലൊ വേദവാക്യം. പക്ഷേ പാശ്ചാത്യ ക്രൈസ്തവര്‍ക്കിടയിലെ ഇന്നത്തെ വിവാഹരീതിയെ ഒരു വിദ്വാന് വിശേഷിപ്പിക്കുന്നത് സെലക്ടീവ് മോണോഗമി എന്നാണ്. അതായത് ഒരേ സ്ത്രീയും പുരുഷനും ഭാര്യാഭര്ത്താക്കന്മാരായി രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഒന്നിച്ചു കഴിയുന്നത് പിന്തിരിപ്പനാണെന്നും പലവട്ടം ഇണകളെ മാറ്റി വിവാഹ ജീവിതം ആസ്വദിക്കുന്നതാണ് ശരിയെന്നും നിശ്ചയിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു. അനുകരണഭ്രമം കാരണം ഈ രോഗം നമ്മുടെ നാട്ടിലേക്കും പടരാനിടയുണ്ട്. പക്ഷേ രാജ്യത്തിനകത്തും പുറത്തും മേല്‍ അസുഖത്തിന് വല്ല പ്രതിവിധിയും സഭക്കുണ്ടോ?
അതുപോലെ ആദിപാപത്തെ അടിസ്ഥാനമാക്കി നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നുള്ള കര്‍ത്താവിന്റെ ശാപവും ക്രൈസ്തവ വിശ്വാസികളിന്ന് നിരര്ത്ഥമാക്കിയിട്ടില്ലേ? ഡോ.ജെയിംസ് സിംസണ്‍ മയക്കുമരുന്നിന്റേയും ക്ലോറോഫോമിന്റെയും സഹായത്താല്‍ സ്ത്രീകള്‍ക്കു വേദനയില്ലാതെ പ്രസവിക്കാമെന്നും സിസേറിയന് ശസ്ത്രക്രിയ നടത്താമെന്നും കണ്ടുപിടിച്ചപ്പോള്‍ പള്ളി അദ്ദേഹത്തിനെതിരെ വാളോങ്ങിയെന്നതു ശരിയാണ്. പക്ഷേ ശാസ്ത്രം ജയിക്കുകയും വിശ്വാസമിവിടെ പത്തിതാഴ്ത്തി പിന്‍വാങ്ങുകയുമാണുണ്ടായത്. ഇന്ന് ഒരു ക്രിസ്ത്യന്‍ വനിതയും വേദനയോടെ കുഞ്ഞിനെ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല.
അപ്പോസ്തലന് ജയിംസിന്റെ വെളിപാടുപ്രകാരം മനുഷ്യനെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ദൈവത്തോടുള്ള പ്രാര്‍ത്ഥന കൊണ്ടുമാത്രം സുഖപ്പെടുത്തേണ്ടതാണെങ്കിലും പെന്തക്കോസ്തുകളല്ലാതെ മറ്റാരും ഇന്നങ്ങനെ ഒരു സാഹസത്തിന് മുതിരുന്നില്ല. ഇക്കാര്യത്തില്‍ വിശ്വാസം രക്ഷിക്കുമെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നില്ലെന്ന് പറയാം. പക്ഷേ യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ദൈവഭക്തനായി തുടരാന്‍ ഈ പ്രതിബന്ധങ്ങളൊന്നും തടസ്സമാകണമെന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വൈന്‍ സേവയില്ലാതായാലും ക്രിസ്തുമതം ഇല്ലാതാകുമെന്നു കരുതാനാകില്ല.
മദ്യനിരോധനവുമായി ബന്ധപ്പെട്ട മുസ്ലിംലീഗിന്റെ അവകാശവാദമാണ് കൂടുതല്‍ വലിയ ഫലിതം. കാരണം ലഹരി വില്‍പ്പനയിലൂടെ ഖജനാവ് നിറയ്ക്കുന്ന സര്‍ക്കാരില്‍ പ്രധാന പങ്കാളിയായി കഴിഞ്ഞു കൂടുന്നതിന് ഇതേവരെ അവരെ മനസ്സാക്ഷി വിലക്കിയില്ല. കേരള സര്‍ക്കാര്‍ ഹറാമായ വസ്തു വാങ്ങി വില്‍ക്കുക മാത്രമല്ല, സ്വന്തമായി മാറ്റി വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗു നേതാക്കന്മാര്ക്കറിയില്ലേ? അതോ ജവാന് റമ്മും ലഹരിയില്ലാത്ത പാനീയമാണെന്നവര് സിദ്ധാന്തിക്കുമോ? ഈ ദുര്‍വൃത്തി സഹിച്ചുകൊണ്ട് ഭരണത്തില്‍ കടിച്ചുതൂങ്ങിയത് സ്വന്തം മതവിശ്വാസത്തില്‍ വെള്ളം ചേര്ക്കലായിരുന്നുവെന്ന പരമാര്‍ത്ഥം ഇക്കൂട്ടര്‍ക്ക് നിഷേധിക്കാനാകില്ല. സീസണല്‍ ഗാന്ധിയനായ സുധീരന് ബാര്‍ വിഷയത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങിയിരുന്നുവെങ്കില് ഇവിടെ ലഹരിയുടെ സുനാമിക്കായിരുന്നു സാധ്യത. മുസ്ലിംലീഗപ്പോഴും ഭരണത്തില്‍ തുടരുകയും ചെയ്യുമായിരുന്നു. തുറന്നുപറഞ്ഞാല്‍ കുട്ടിക്കടത്തു മുതല്‍ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയതുവരെയുള്ള പ്രശ്നങ്ങളില്‍ വിചാരണ നേരിടുന്ന ലീഗുകാര്‍ക്ക് ജനശ്രദ്ധ താല്‍ക്കാലികമായി തിരിച്ചുവിടാന്‍ കിട്ടിയ ഒരു കച്ചിത്തുരുമ്പു മാത്രമാണ് മദ്യവിഷയം.
മദ്യത്തിന് പുറമെ ലോട്ടറി കച്ചവടം നടത്തിയും കാശുണ്ടാക്കുന്നുണ്ട് കേരള സര്‍ക്കാര്‍. ചൂതാട്ടത്തിന്റെ പട്ടികയില്‍ വരുന്ന ഈ കച്ചവടവും അനിസ്ലാമികമാണെന്നാണ് അറിവുള്ളവരുടെ വിലയിരുത്തല്‍. മുസ്ലിംലീഗിന്റെ പണ്ഡിതന്മാര്ക്ക് ഇക്കാര്യത്തിലുള്ള സുചിന്തിതമായ അഭിപ്രായം എന്താണെന്നറിയാനും ജനം ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. മദ്യനിരോധനം വര്‍ഗീയവല്‍ക്കരിക്കുകയാണ് ചില സമുദായക്കാരെന്ന് തുടര്‍ന്നും ആരോപിക്കുന്നതിന് മുമ്പ് ഈ ആഗ്രഹവും ലീഗു മതേതരന്മാര് നിറവേറ്റണം.
സാന്ദര്‍ഭികമായി കെസിബിസിയുടെയും മുസ്ലിംലീഗ് നേതൃത്വത്തിന്റെയും മുന്‍പാകെ ഒരപേക്ഷ കൂടി സമര്‍പ്പിക്കുകയാണ്. കേരളത്തില്‍ മദ്യനിരോധനത്തിന് മുന്‍കൈയെടുത്ത് രാഷ്ട്രപിതാവിന്റെ സ്വപ്നം നിറവേറ്റുന്നവരാണല്ലൊ നിങ്ങള്‍. എന്നാല്‍ മദ്യം മാത്രമല്ല ഗോവധവും നിരോധിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ ആവശ്യം. ഭാരതഭരണഘടന അദ്ദേഹം നിര്‍ദ്ദേശിച്ച ഈ രണ്ടുകാര്യങ്ങളും വിഭാവനം ചെയ്യുന്നുമുണ്ടത്രെ. ആ നിലക്ക് കേരളം, ബംഗാള്‍ മുതലായ ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ ശേഷം സ്ഥലങ്ങളില്‍ നേരത്തെ വിലക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള ഗോവധം ഇവിടെ നിരോധിക്കാനും മതന്യൂനപക്ഷ നേതാക്കന്മാര് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രേരിപ്പിക്കണം. മദ്യത്തെപ്പോലെ റെഡ്മീറ്റും ആരോഗ്യത്തിന് ഹാനികരമാണെന്നല്ലെ തെളിയിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഗോമാംസവും വിലക്കിയാല്‍ സമ്പൂര്‍ണ സാക്ഷരദേശത്തിന് സമ്പൂര്‍ണ ആരോഗ്യവും നമുക്ക് പ്രദാനം ചെയ്യാമെന്ന് മാത്രമല്ല ഇതിന്റേയും ക്രെഡിറ്റ് കെസിബിസിക്കും മുസ്ലിംലീഗിനും ലഭിക്കുകയും ചെയ്യും.
എ.രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: