ന്യൂദല്‍ഹി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ രാഷ്ട്രീയ പക്ഷപാതം സംശയിക്കുന്നവരെ സംഘത്തില്‍നിന്നു മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവര്‍ തലശ്ശേരി കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ നേതൃത്വവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേരളത്തിലുള്ള സമയം തന്നെ കൊലപാതകത്തിന് തെരഞ്ഞെടുത്ത സിപിഎം നേതൃത്വത്തിന്റെ നിലപാട് സംഭവത്തിന് പിന്നിലെ വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ബിജെപി-ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സഹാചര്യത്തില്‍ തലശ്ശേരി കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം കേന്ദ്രആഭ്യന്തരമന്ത്രിക്ക് നിവേദനം നല്കി.
അതിക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ കേന്ദ്രആഭ്യന്തരമന്ത്രാലയം സംഭവത്തേപ്പറ്റിയുള്ള കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയുടെ അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കേരള മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച രാജ്നാഥ് സിങ്, സംഭവത്തെ ഗൗരവമായി എടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം ആരംഭിക്കണമെന്നും ഉമ്മന്‍ചാണ്ടിയോട് നിര്‍ദ്ദേശിച്ചു. ഇതുവരെ സ്വീകരിച്ച നടപടികളേപ്പറ്റി കേരള സര്‍ക്കാര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കേന്ദ്രആഭ്യന്തരമന്ത്രിയെ കണ്ട ആര്‍എസ്എസ് ദേശീയ നേതൃത്വം കേരളത്തില്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിപിഎം സംഘത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് കുറ്റപ്പെടുത്തി. പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എല്ലായ്പ്പോഴും നടക്കുന്നുണ്ടെന്നും ഇത്തവണ ഇതനുവദിക്കരുതെന്നും ആര്‍എസ്എസ് ദേശീയ നേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആര്‍എസ്എസ് ദല്‍ഹി പ്രാന്ത സഘചാലക് ഘുല്വന്ത് അഹൂജ, പ്രാന്തകാര്യവാഹ് ഭരത് ഭൂഷണ്, പ്രാന്ത പ്രചാര്‍ പ്രമുഖ് രാജീവ് തുളി,പ്രാന്ത കാര്യകാരിയംഗം എന്‍. വേണുഗോപാല്‍ എന്നിവരും കേന്ദ്രആഭ്യന്തരമന്ത്രിയെ കണ്ടു.
തലശ്ശേരി കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദല്‍ഹി ജന്തര്‍മന്ദിറില്‍ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: