പാലക്കാട്: സ്കൂളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകന് ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ എംഎച്ച്എസ് സ്കൂളിലെ അധ്യാപകനും നാദാപുരം സ്വദേശിയുമായ കെകെ അനീഷ് (36) ആണ് മരിച്ചത്. പാലക്കാട്ടെ മലമ്പുഴയിലെ ഒരു ലോഡ്ജ് മുറിയിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മാനസിക പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ലാബില്‍ ഷൂസിട്ട് കയറുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്യൂണുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പിരിച്ചു വിടലിനെതിരെ തിരുവോണ നാളില്‍ മാനേജറുടെ വീട്ടുപടിക്കല്‍ സമരം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അനീഷ്.
അധ്യാപകനെ പിരിച്ച് വിട്ടതിനെതിരെ സംയുക്തസമര സമിതി സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാനേജറുടെ ദുര്‍വാശിയാണ് അനീഷിനെ പുറത്താക്കിയതിനു പിന്നിലെ കാരണമെന്നും നോട്ടീസ് കൊടുക്കാതെയാണ് പുറത്താക്കലുണ്ടായതെന്നും ഭരണ പ്രതിപക്ഷ സംഘടനകള്‍ പറയുന്നു. മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റാണ് സ്കൂള്‍ മാനേജര്‍. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു അനീഷ്.
മികച്ച സംഘടനാ പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം. ഈ വിഷയങ്ങളിലെല്ലാം മാനേജ്മെന്റിന് അനീഷിനോട് എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം. അധ്യാപകന് ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശംഗം കെ ഇ ഗംഗാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: