പള്ളുരുത്തി: പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തില്‍ നടന്നുവരുന്ന അന്തര്‍ദേശീയ മഹാഗണപതിസത്രത്തിന് ഇന്ന് സമാപനമാകും. ഹര്‍ത്താല്‍ ദിനമായ ഇന്നലെ സത്രവേദിയില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു.
സത്രവേദിയിലെ ഗണപതിക്ഷേത്രത്തില്‍ വഴിപാടു നടത്തുന്നതിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടതായി വന്നു. പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ അടികള്‍ കാര്‍മ്മികനായി. ജഗന്മോഹന ഗണപതി സങ്കല്പത്തിലായിരുന്നു ഇന്നലെ നടന്ന പൂജകള്‍. നേതൃസ്ഥാനലബ്ധി, ആധിപത്യം എന്നിവക്കായി നടന്ന പൂജാചടങ്ങുകള്‍ക്ക് വന്‍ ഭക്തജനത്തിരക്കായിരുന്നു. മാതളപ്പഴവും തൃമധുരവും ശര്‍ക്കര ചേര്‍ത്ത വന്പയറുമായിരുന്നു നിവേദ്യങ്ങള്‍. സത്രവേദിയില്‍ നടന്ന പ്രത്യേക ചടങ്ങായ ‘മൂടപ്പസേവ’യിലും നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
കുമാരാനന്ദസ്വാമി നയിച്ച ജ്ഞാനസദസ്സും ഇന്നലെ നടന്നു. പത്തു ദിനം നീണ്ട മഹാഗണപതി സത്രം ഇന്ന് സമാപിക്കും. പത്തോളം വൈദികശ്രേഷ്ഠന്മാരുടെ കാര്‍മികത്വത്തില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍നിന്നു പോലും ഭക്തജനങ്ങള്‍ എത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സത്രവേദിയില്‍ സുഗിത സംഗീതിന്റെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. മഹാഗണപതിസങ്കല്പത്തിലാണ് പൂജകള്‍. രാവിലെ 10 ന് പൂജകള്‍ ആരംഭിക്കും. കൊട്ടത്തേങ്ങപ്പായസമാണ് നിവേദ്യം. ഉച്ചക്ക് 2 ന് സമാപനസമ്മേളനം നടക്കും. വൈകിട്ട് 3.30 ന് വിഗ്രഹനിമജ്ജന ഘോഷയാത്ര തുടങ്ങും. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന നിമജ്ജനഘോഷയാത്ര ഫോര്‍ട്ടുകൊച്ചിയില്‍ സമാപിക്കും. കൊച്ചിന് കോളേജ് റോഡ്, മട്ടാഞ്ചേരി ടിഡി സ്കൂള്‍ റോഡ്, അമരാവതി കാര്‍ത്തികേയ ക്ഷേത്രം വഴി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് എത്തി പ്രത്യേകം അലങ്കരിച്ച ബോട്ടില്‍ വിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: