കണ്ണൂര്‍/തലശ്ശേരി: സിപിഎമ്മുകാര്‍ പൈശാചികമായി കൊലപ്പെടുത്തിയ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മനോജിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ 9 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മനോജിന്റെ ഭൗതികശരീരം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹപ്രചാരക് പ്രമുഖ് കെ. ഗോവിന്ദന് കുട്ടി, ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി. സുരേഷ് ബാബു, ബിജെപി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്, പി.സി. മോഹനന് മാസ്റ്റര്‍, ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കാവി പുതപ്പിച്ചശേഷം നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അകമ്പടിയില്‍ വിലാപയാത്രയായി ഉച്ചക്ക് 2 മണിയോടെ സ്വദേശമായ തലശ്ശേരി കതിരൂര്‍ ഡയമണ്ട്മുക്കിലെ വീട്ടിലെത്തിച്ചു.
അന്ത്യപ്രണാമത്തിനും പ്രാര്‍ത്ഥനക്കും ശേഷം വൈകിട്ട് 3.30 ഓടെ മനോജിന്റെ ഭൗതികദേഹം ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് കാര്യാലയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സംസ്കരിച്ചു. സഹോദരന്മാരായ മഹേഷ്, സുനില്‍ എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. സംസ്കാരത്തിന് ശേഷം ഡയമണ്ട് മുക്കില്‍ അനുശോചനയോഗം ചേര്‍ന്നു.
ആയിരങ്ങളാണ് പ്രിയ സഹോദരനെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും എത്തിച്ചേര്‍ന്നത്. തളിപ്പറമ്പ് ബസ് സ്റ്റാന്റ് പരിസരം, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്,തലശ്ശേരി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മനോജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് മേഖലയില്‍ ഉത്തരമേഖലാ ഡിഐജി ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മനോജിനൊപ്പം വാനില്‍ സഞ്ചരിച്ച ബിജെപി പ്രവര്ത്തകന് കളപ്രത്ത് പ്രമോദിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. പ്രമോദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണിപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: