തിരുവനന്തപുരം: ടൈറ്റാനിയം കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്നെ മുഖ്യപ്രതിയാക്കിയത് മാധ്യമങ്ങളാണ്. വിധിയിലെ ഒരു ഭാഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ടൈറ്റാനിയം കേസില്‍ താനും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.കെ.ഇബ്രാഹിംകുഞ്ഞും പ്രതികളാണെന്ന് കോടതി പറഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍വന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ടൈറ്റാനിയം, പാമോയില്‍, പ്ളസ് ടു ആരോപണങ്ങളെപ്പറ്റി വിശദീകരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സിഐടിയു നേതാവ് പരാതി നല്‍കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിച്ചത് നായനാര്‍ സര്‍ക്കാറിന്റെ കാലത്താണെന്നും അന്ന് അഞ്ച് വര്‍ഷം അന്വേഷിച്ച കേസില്‍ താന്‍ ഇരുപത്തിമൂന്നാം സാക്ഷിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ടൈറ്റാനിയം ഉപയോഗിക്കുന്ന ഫാക്ടറികള്‍ പൂട്ടുമെന്ന സ്ഥിതിയുണ്ടായി. അത് ഒഴിവാക്കാനാണ് മലിനീകരണസംസ്കരണ യൂണിറ്റിന് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടല്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാക്കികാര്യങ്ങള് ചെയ്തത് ഇടതുമുന്നണി സര്‍ക്കാരാണ്. അഴിമതിയാണെങ്കില്‍ എന്തിനാണ് ഇടതുസര്‍ക്കാര്‍ തറക്കല്ലിട്ടത്. ഫാക്ടറികള്‍ പൂട്ടാതിരിക്കാന്‍ അന്നെടുത്ത നടപടികളില്‍ അഭിമാനമുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ ഏത് കേസുവന്നാലും സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു. പാമായില് കേസില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: